Image courtesy: Canva
Industry

റിലീസിന് മുൻപേ സിനിമയുടെ വിധി അറിയാം; 10,000 പേരുടെ പ്രവചനവുമായി മലയാളി സംരംഭകന്റെ 'കലെസിയോ'

ഒരു വർഷം ഇറങ്ങുന്ന സിനിമകളിൽ ഭൂരിഭാഗവും പരാജയപ്പെടുകയും നിർമ്മാതാക്കൾക്ക് പണം നഷ്ടമാകുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കും. പ്രദേശവും ഭാഷയും പ്രായവും അനുസരിച്ച് പ്രേക്ഷക പ്രതികരണം മാറുന്നത് ഉൾക്കൊണ്ടാണ് കലെസിയോയുടെ പ്രവർത്തനം

Sutheesh Hariharan

കോടിക്കണക്കിന് രൂപ മുടക്കി നിർമ്മിക്കുന്ന സിനിമകളുടെ പരാജയ സാധ്യത കുറയ്ക്കാൻ ലക്ഷ്യമിടുന്ന കലെസിയോ, എഴുത്തുകാരും സംവിധായകരും സ്ക്രിപ്റ്റ് അപ്‌ലോഡ് ചെയ്താൽ ഇമോഷൻ മാപ്പിംഗ് ഉൾപ്പെടെ 15 ഘടകങ്ങൾ വിലയിരുത്തി ‘ഗ്രീൻലൈറ്റ് റിപ്പോർട്ട്’ നൽകുന്നു. സ്വകാര്യതയും പകർപ്പവകാശ സംരക്ഷണവും ഉറപ്പാക്കുന്ന ഈ പ്ലാറ്റ്‌ഫോം, പുതിയ എഴുത്തുകാർക്ക് സൗജന്യ പ്ലാനുകളും നൽകുന്നു. ആദ്യം മലയാള സിനിമയെ കേന്ദ്രീകരിച്ചെങ്കിലും ഉടൻ മറ്റ് ഇന്ത്യൻ ഭാഷകളിലേക്കും വ്യാപിപ്പിക്കും.

സിനിമ ഉറപ്പായും ഹിറ്റാകുമോ എന്ന് പ്രവചിക്കുക സിനിമാ മേഖലയില്‍ തഴക്കം വന്ന പ്രമുഖര്‍ക്ക് പോലും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണ്. സിനിമയുടെ കഥയും മറ്റ് സാങ്കേതിക സംവിധാനങ്ങളും ചേര്‍ത്ത് ചിലപ്പോള്‍ ഈ സിനിമ ഹിറ്റായേക്കാമെന്നായിരിക്കും, അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വിശ്വാസമുണ്ടാകുക. ഒരു സിനിമ ഹിറ്റ് ആകുന്നത് ആന്തരികമായും ബാഹ്യമായുമുളള നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് എന്നതിനാല്‍, ഒരുപാട് ഭാഗ്യവും വളരെയധികം കഠിനാധ്വാനവും ഉണ്ടെങ്കിലാണ് സിനിമകള്‍ക്ക് ബോക്സ് ഓഫീസുകളില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കാനാകുക.

ഈ അവസരത്തില്‍ നിര്‍മ്മിത ബുദ്ധിയുടെ (AI) സഹായത്തോടെ ഒരു സിനിമയുടെ സ്ക്രിപ്റ്റിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് മുന്‍കൂട്ടി വിലയിരുത്താനൊരു മൗലികമായ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് കൊച്ചി സ്വദേശിയായ പ്രവാസി സംരംഭകന്‍ ആദിത് കളത്തിൽ ബോസ്. സിനിമാ മേഖലയില്‍ വിപ്ലവകരമായ ചുവടുവെപ്പിനാണ് ആദിത് തുടക്കമിടുന്നത്. കോടിക്കണക്കിന് രൂപയുടെ ബഡ്ജറ്റും നിരവധിയാളുകളുടെ മാസങ്ങളുടെ അധ്വാനവുമുളളതിനാല്‍, ഒരു സിനിമയുടെ ഭാവി സംബന്ധിച്ച പ്രേക്ഷക പ്രതികരണം നേരത്തെ അറിയുന്നത് ആ പ്രോജക്ട് നടപ്പാക്കുന്നതിന് വളരെ സഹായകരമാണ്.

കലെസിയോയുടെ പ്രത്യേകതകളും സവിശേഷതകളും

സിനിമ ഹിറ്റാകുമോ എന്ന് അത് പുറത്തിറങ്ങുന്നതിന് മുൻപേ പ്രവചിക്കാൻ കഴിയുന്ന 'കലെസിയോ' (Kalezio) എന്ന എഐ പ്ലാറ്റ്‌ഫോമാണ് ആദിത് വികസിപ്പിച്ചിരിക്കുന്നത്. സിനിമയാകുന്നതിന് മുൻപേ ഒരു കഥ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന് വിലയിരുത്തുന്ന ലോകത്തിലെ ആദ്യത്തെ പ്ലാറ്റ്‌ഫോമാണിതെന്ന് ആദിത് പറയുന്നു. എഴുത്തുകാർക്കും സംവിധായകർക്കും സ്ക്രിപ്റ്റുകൾ ഇതിൽ അപ്‌ലോഡ് ചെയ്യാം. തുടർന്ന് പ്രായം, പ്രദേശം, അഭിരുചി എന്നിവയിൽ വ്യത്യാസമുള്ള 10,000 എഐ പ്രേക്ഷകർ ഈ സ്ക്രിപ്റ്റ് ഒരു ദൃശ്യാവിഷ്‌കാരമായി കണ്ട് വിലയിരുത്തുന്നു. ഈ എഐ പ്രേക്ഷകർ യഥാർത്ഥ മനുഷ്യരെപ്പോലെ പരസ്പരം ആശയവിനിമയം പങ്കിടുകയും പ്രതികരിക്കുകയും ചെയ്യുന്നു.

സ്ക്രിപ്റ്റിലെ ഇമോഷൻ മാപ്പിംഗ് ഉൾപ്പെടെയുള്ള 15 ഓളം ഘടകങ്ങൾ വിശകലനം ചെയ്ത് 80 മുതൽ 95 ശതമാനം വരെ കൃത്യതയുള്ള ഫീഡ്ബാക്ക് നൽകാൻ പ്ലാറ്റ്‌ഫോമിന് സാധിക്കുമെന്ന് ആദിത് ധനം ഓണ്‍ലൈനോട് പറഞ്ഞു. പരിശോധനയ്ക്ക് ശേഷം സ്കോർ, പ്രേക്ഷക വിഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന 'ഗ്രീൻലൈറ്റ് റിപ്പോർട്ട്' ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഈ സാങ്കേതികവിദ്യയ്ക്ക് ന്യൂസീലൻഡ് പേറ്റന്റ് ഓഫീസിൽ നിന്നും സ്വിറ്റ്‌സർലൻഡിലെ ആഗോള ബൗദ്ധിക സ്വത്തവകാശ സംഘടനയിൽ (WIPO) നിന്നും അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

സിനിമാ വ്യവസായത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ

സാധാരണയായി സിനിമ റിലീസ് ചെയ്ത ശേഷമാണ് അതിന്റെ വിജയ-പരാജയങ്ങൾ അറിയുന്നത്. എന്നാൽ കലെസിയോ ഈ പ്രക്രിയയെ തുടക്കത്തിലേക്ക് കൊണ്ടുവരുന്നു. ഒരു വർഷം ഇറങ്ങുന്ന സിനിമകളിൽ ഭൂരിഭാഗവും പരാജയപ്പെടുകയും നിർമ്മാതാക്കൾക്ക് പണം നഷ്ടമാകുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ ഇത് സഹായിക്കും. സ്ക്രിപ്റ്റുകളുടെ സ്വകാര്യതയും പകർപ്പവകാശവും ഉറപ്പാക്കുന്നതിനൊപ്പം ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും നൽകുന്നതിനാൽ കഥകൾ മോഷ്ടിക്കപ്പെടുമെന്ന ഭയം എഴുത്തുകാർക്ക് വേണ്ടിവരില്ല. പുതിയ എഴുത്തുകാർക്ക് കുറഞ്ഞ ചെലവിൽ തങ്ങളുടെ കഥയുടെ കരുത്ത് അറിയാനുളള സൗജന്യ പ്ലാനുകളും ഇതിലുണ്ട്.

പ്രദേശവും ഭാഷയും പ്രായവും അനുസരിച്ച് പ്രേക്ഷക പ്രതികരണം മാറുന്നത് ഉൾക്കൊണ്ടാണ് ഈ എഐ സംവിധാനത്തിന്റെ പ്രവർത്തനം. ഉദാഹരണമായി മലയാള സിനിമ പ്രേക്ഷകരുടെ യാഥാർത്ഥ്യബോധം, അഭിനയത്തെ സംബന്ധിച്ച സൂക്ഷ്മ നിരീക്ഷണം, ഇവിടുത്തെ സാമൂഹിക പശ്ചാത്തലങ്ങൾ എന്നിവ സമന്വയിക്കുന്ന മനസാണ് ഈ എ.ഐ പ്ലാറ്റ്ഫോമിനുളളത്. കുമ്പളങ്ങി നൈറ്റ്സ്, മഞ്ഞുമ്മൽ ബോയ്സ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പോലുള്ള സിനിമകളുടെ സർഗാത്മകതയും, വികാര തീവ്രതയും കലെസിയോയില്‍ പരീക്ഷിച്ചിട്ടുണ്ട്.

ആദിത് കളത്തിലിന്റെ പശ്ചാത്തലവും പ്രവർത്തനങ്ങളും

എറണാകുളം വൈപ്പിൻ സ്വദേശിയായ ആദിത് കളത്തിൽ ബോസ് ദീർഘകാലമായി ഐ.ടി മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്. 2012 ൽ തിരുവനന്തപുരം ടെക്നോപാർക്കിലെ ആദ്യകാല ഹാർഡ്‌വെയർ സ്റ്റാർട്ടപ്പുകളിലൊന്നിന്റെ സഹസ്ഥാപകനായിരുന്ന അദ്ദേഹം 'അറ്റിറ്റ്യൂഡ് ദക്ഷ' എന്ന ടാബ്‌ലറ്റ് ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ന്യൂസീലൻഡിൽ വിവിധ ഗവൺമെന്റ് സ്ഥാപനങ്ങള്‍ക്കും ബാങ്കുകൾക്കുമായി ഐ.ടി കൺസൾട്ടൻസി നടത്തുകയാണ് അദ്ദേഹം. സ്വന്തമായി ഒരു കഥ എഴുതിയപ്പോൾ സുഹൃത്തുക്കളിൽ നിന്ന് നിഷ്പക്ഷമായ ഫീഡ്ബാക്ക് ലഭിക്കാത്തതാണ് ഇത്തരമൊരു എഐ ടൂൾ വികസിപ്പിക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്.

നിലവിൽ മലയാള സിനിമയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും വൈകാതെ തന്നെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു.

Malayali entrepreneur launches AI platform ‘Kalezio’ to predict movie success through script analysis and simulated audience feedback.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT