Industry

'മികച്ച പ്രകടനം', അടുത്ത 5 വര്‍ഷവും ടാറ്റ ചെയര്‍മാനായി എന്‍ ചന്ദ്രശേഖരന്‍ തുടരും

കമ്പനിയുടെ വിപണി മൂല്യം മൂന്നുമടങ്ങ് വര്‍ധിച്ചു

Dhanam News Desk

ടാറ്റ ചെയര്‍മാനായി എന്‍ ചന്ദ്രശേഖരന്‍ തുടരും. വരുന്ന അഞ്ച് വര്‍ഷത്തേക്ക് കൂടി ടാറ്റ ഗ്രൂപ്പിനെ നയിക്കുന്നത് ചന്ദ്രശേഖരന്‍ ആിരിക്കും. എയര്‍ ഇന്ത്യ ഏറ്റെടുപ്പ് ഉള്‍പ്പെടെ സുപ്രധാന തീരുമാനങ്ങള്‍ക്ക് പിന്നില്‍ നിന്ന നേതൃപാടവം മാത്രമല്ല ഈ കാലഘട്ടത്തില്‍ ടാറ്റാ ഗ്രൂപ്പിന്റെ മൂല്യത്തിലും മൂന്നിരട്ടി വര്‍ധന. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളെ അനുമോദിച്ച് കൊണ്ടാണ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം ദീര്‍ഘിപ്പിക്കുന്നതായി കമ്പനി അറിയിച്ചത്.

സൈറസ് മിസ്ത്രിക്ക് ശേഷം 2017 ലാണ് എന്‍ ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ ഭരണം ഏറ്റെടുത്തത്. 2017 ഫെബ്രുവരി മുതല്‍ അഞ്ച് വര്‍ഷ കാലയളവില്‍ ഗ്രൂപ്പിന്റെ ലിസ്റ്റുചെയ്ത സ്ഥാപനങ്ങളുടെ മൊത്തം വിപണി മൂലധനം 199 ശതമാനം ഉയര്‍ന്ന് 23.8 ലക്ഷം കോടി രൂപയായി. ഇത് ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കമ്പനിയായി ടാറ്റ ഗ്രൂപ്പിനെ മാറ്റി.

AceEquity യില്‍ നിന്നുള്ള ഡാറ്റ പ്രകാരം ചന്ദ്രശേഖരന്റെ നിയമനത്തിന് മുമ്പുള്ള അഞ്ച് വര്‍ഷത്തെ കാലയളവില്‍, ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂലധനം 100 ശതമാനം ഉയര്‍ന്ന് ഏകദേശം 8 ലക്ഷം കോടി രൂപയായിരുന്നു. ഏകദേശം ഇരട്ടി നേട്ടമാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കമ്പനി നേടിയെടുത്തത്.

ഗ്രൂപ്പ് ഏറെ പ്രതിസന്ധിയിലായിരുന്ന സമയത്ത് പോലും ടാറ്റയിലെ നിര്‍ണായകമായ നേട്ടങ്ങളിലേക്ക് നയിക്കാന്‍ ചന്ദ്രശേഖരന്റെ കീഴിലുള്ള മാനേജ്‌മെന്റിന് കഴിഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ടാറ്റ ടെലിസര്‍വീസസ്, ടാറ്റ എല്‍ക്സി, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ടൈറ്റന്‍ കമ്പനി, ടാറ്റ സ്റ്റീല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നിവയാണ് വിപണി മൂലധനത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT