ബഹുരാഷ്ട്ര ഐ.ടി കമ്പനിയായ ഒറാക്കിൾ തങ്ങളുടെ തൊഴിൽശക്തിയിൽ നിന്ന് ഏകദേശം 30,000 പേരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ വൻകിട ഡാറ്റാ സെന്റർ പദ്ധതികൾക്ക് ധനസഹായം നൽകുന്നതിൽ നിന്ന് പ്രമുഖ ബാങ്കുകൾ പിന്മാറിയതാണ് ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം.
ഏകദേശം 20,000 മുതൽ 30,000 വരെ ജീവനക്കാരെ കുറയ്ക്കുമെന്നാണ് ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ടിഡി കോവന്റെ (TD Cowen) ഗവേഷണ റിപ്പോർട്ടുളളത്. കഴിഞ്ഞ കുറച്ചു കാലമായി എഐ സാങ്കേതികവിദ്യയുടെ വികസനത്തിനായി ഒറാക്കിൾ വൻതോതിൽ നിക്ഷേപം നടത്തിവരികയായിരുന്നു. എന്നാൽ ഇത്തരം അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ ഭീമമായ തുക നൽകാൻ സാമ്പത്തിക സ്ഥാപനങ്ങൾ വിമുഖത കാട്ടുന്നത് കമ്പനിയെ വലിയ പ്രതിസന്ധിയിലാക്കി. നിർമിത ബുദ്ധിക്ക് പിന്നാലെ കമ്പനികൾ നടത്തുന്ന അമിതമായ ചെലവഴിക്കലുകൾ ലാഭകരമാകുമോ എന്ന ബാങ്കുകളുടെ ആശങ്കയാണ് ഈ പിന്മാറ്റത്തിന് ആധാരമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ പിരിച്ചുവിടൽ ഒറാക്കിളിന്റെ ആഗോള തലത്തിലുള്ള പ്രവർത്തനങ്ങളെ ബാധിക്കും. ഐടി മേഖലയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ തൊഴിൽ വെട്ടിക്കുറയ്ക്കലുകളിൽ ഒന്നായിരിക്കും ഇത്. നിര്‍മ്മിത ബുദ്ധി മേഖലയിലെ അമിത പ്രതീക്ഷകളും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരമാണ് ഇത്തരമൊരു സാമ്പത്തിക അസ്ഥിരതയ്ക്ക് വഴിവെച്ചതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. സാങ്കേതിക വിദ്യയിലെ മുന്നേറ്റങ്ങൾക്കിടയിലും, ബാങ്കിംഗ് മേഖലയിലെ ഇത്തരം മാറ്റങ്ങൾ വലിയ ടെക് കമ്പനികളുടെ നിലനിൽപ്പിനെപ്പോലും ബാധിക്കുമെന്നതിന്റെ സൂചനയാണിത്. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, നിര്‍മ്മിത ബുദ്ധി (AI) മേഖലയിലെ അമിതമായ കടബാധ്യതകൾ 2008 ലെ ആഗോള സാമ്പത്തിക തകർച്ചയേക്കാൾ മോശമായ സാഹചര്യം സൃഷ്ടിക്കാൻ കെൽപ്പുള്ളതാണെന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇന്ത്യയുടെ 2025-26 ലെ സാമ്പത്തിക സർവേ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഗോള ടെക് കമ്പനികൾ തങ്ങളുടെ ഡാറ്റ സെന്ററുകൾക്കായി ഏകദേശം 120 ബില്യൺ ഡോളറിലധികം കടം ബാലൻസ് ഷീറ്റിന് പുറത്തുള്ള പ്രത്യേക സംവിധാനങ്ങൾ (SPVs) വഴി സ്വീകരിച്ചിട്ടുണ്ട്. നിര്‍മ്മിത ബുദ്ധിയുടെ ഡിമാൻഡ് കുറയുകയോ പലിശ നിരക്കുകൾ വർദ്ധിക്കുകയോ ചെയ്താൽ ഈ 'ഡെറ്റ് ബോംബ്' പൊട്ടിത്തെറിക്കുമെന്നായിരുന്നു സാമ്പത്തിക സർവേയുടെ മുന്നറിയിപ്പ്.
Oracle may lay off up to 30,000 employees amid AI data center debt concerns and shifting financial sector priorities.
Read DhanamOnline in English
Subscribe to Dhanam Magazine