Industry

കേരളത്തിന്റെ മത്സ്യമേഖല ഇനി കുതിക്കും; നടപ്പാകുന്നത് അഞ്ച് കേന്ദ്രപദ്ധതികള്‍, നേട്ടം കൂടുതല്‍ ഈ ജില്ലകള്‍ക്ക്

സൃഷ്ടിക്കപ്പെടുന്നത് 1.47 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങള്‍

Dhanam News Desk

കേരളത്തിന്റെ മത്സ്യമേഖലയ്ക്ക് ഉണര്‍വ് പകരാന്‍ 287.22 കോടി രൂപയുടെ അഞ്ച് കേന്ദ്ര പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.

പ്രധാനമന്ത്രി സമ്പദ് യോജനയില്‍ 126.22 കോടിയുടെ നാല് പദ്ധതികളും ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഫണ്ടില്‍ 161 കോടിയുടെ ഫിഷിംഗ് ഹാര്‍ബറും ഉള്‍പ്പെടുന്നു.

ഇതുവഴി 1.47 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് കരുതുന്നത്. രണ്ട് ലക്ഷത്തിലേറെ പുതിയ തൊഴിലുകളും അനുബന്ധമേഖലകളിലായി സൃഷ്ടിക്കപ്പെടും.

വിവിധ സംസ്ഥാനങ്ങളിലായി 77,000 കോടിയുടെ പദ്ധതികളാണ് ഇന്നലെ പ്രധാനമന്ത്രി തറക്കല്ലിട്ടത്.

കേരളത്തിന്റെ പദ്ധതികള്‍ ഇങ്ങനെ

♦ കാസര്‍ഗോഡ് ഷിപ്പിംഗ് ഹാര്‍ബര്‍ വികസനത്തിന് 70.53 കോടി രൂപ കോടി. മുപ്പതിനായിരം മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും. 10.58 കോടി രൂപ ഫിഷറീസ് വകുപ്പിന് കൈമാറി. 18 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാകും.

♦ പൊന്നാനി ഹാര്‍ബര്‍ നവീകരണത്തിന് 18.73 കോടി. 44,572 മത്സ്യത്തൊഴിലാളികള്‍ക്കാണ് പ്രയോജനം ലഭിക്കുക. 11.23 കോടിയാണ് കേന്ദ്ര വിഹിതം. ഇതില്‍ 2 കോടി ഫിഷറീസ് വകുപ്പിന് കൈമാറി.

♦ കോഴിക്കോട് പുതിയാപ്പ ഹാര്‍ബര്‍ നവീകരണത്തിന് 16.06 കോടി. 24,500 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം. 9.63 കോടി കേന്ദ്ര വിഹിതം . 2.4 കോടി രൂപ കൈമാറി. 18 മാസത്തില്‍ പദ്ധതി പൂര്‍ത്തിയാകും.

♦ കൊയിലാണ്ടി ഹാര്‍ബര്‍ നവീകരണത്തിന് 20.90 കോടി. 20,400 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം. 12.54 കോടി കേന്ദ്ര വിഹിതമാണ്. ഇതും 18 മാസത്തില്‍ പൂര്‍ത്തിയാക്കും.

♦ ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാര്‍ബര്‍ വികസനത്തിന് 161 കോടി. 27,680 മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും. 150 കോടി രൂപ നബാര്‍ഡ് വായ്പ വഴി കണ്ടെത്തും. ഒരു വര്‍ഷം 9,525 ടണ്‍ മത്സ്യമാണ് ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT