Industry

യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ച് വിമാനക്കമ്പനികള്‍

ലഭ്യമായ സീറ്റുകളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതായി പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി കണ്ടെത്തി

Dhanam News Desk

വിമാനക്കമ്പനികള്‍ യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതായും അമിത നിരക്കുകള്‍ ഈടാക്കുന്നതായും പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ നിരക്കും ഈടാക്കുന്നു

ആഭ്യന്തര മേഖലയില്‍ സേവനം നടത്തുന്ന വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകളെ കുറിച്ചും, ലഭ്യമായ സീറ്റുകളെ കുറിച്ചും തെറ്റായ വിവരങ്ങളാണ് വെബ്‌സൈറ്റുകളില്‍ നല്‍കിയിരിക്കുന്നത്. അവസാന ടിക്കറ്റ് വില്‍പ്പന നടത്തി കഴിഞ്ഞാലും വില്‍പ്പന ആരംഭിച്ചപ്പോള്‍ ഉള്ള സീറ്റൊഴിവാണ് കാണിക്കുന്നത്. കൂടുതല്‍ നിരക്ക് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതായും വ്യോമയാന മന്ത്രാലയത്തിന് പാര്‍ലമെന്ററി കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചില വിമാന കമ്പനികള്‍ നിരക്കുകള്‍ വളരെ താഴ്ത്തി മത്സരം ഇല്ലാതെയാക്കാന്‍ ശ്രമിക്കുന്നു. ഒരേ റൂട്ടില്‍ പല വിമാന കമ്പനികള്‍ പല നിരക്കുകളാണ് ഈടാക്കുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാന യാത്ര നിരക്കുകള്‍ യുക്തിസഹമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തു. ജമ്മു കശ്മീര്‍, ലഡാക് ഉള്‍പ്പടെ വടക്ക് കിഴക്കന്‍ മേഖലകളിലാണ് ടിക്കറ്റ് നിരക്കില്‍ കൂടുതല്‍ അന്തരം കണ്ടത്.

കമ്പനികള്‍ നിരക്ക് നിര്‍ണയിക്കുന്നു

എയര്‍ കോര്പറേഷന്‍സ് ആക്ട് 1953 റദ്ദാക്കിയതോടെ വിമാന കമ്പനികള്‍ക്ക് മാര്‍ക്കറ്റ് നിരക്കില്‍ ടിക്കറ്റ് നിരക്കുകള്‍ നിര്‍ണയിക്കാനുള്ള അധികാരം ലഭിച്ചു. കോവിഡ് കാലയളവില്‍ മാത്രമാണ് നിശ്ചിത നിരക്ക് ഏര്‍പ്പെടുത്തിയത്. അത്തരം നിയന്ത്രണങ്ങള്‍ കോവിഡ് വ്യാപനം കുറഞ്ഞ ശേഷം പിന്‍വലിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT