കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തി ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കുകൾ. ആകെ 7,700-ലധികം തൊഴിലവസരങ്ങളാണ് ഈ മേഖലയിൽ ഇല്ലാതായത്. സാങ്കേതികവിദ്യയുടെ വളർച്ചയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) കടന്നുകയറ്റവും ബാങ്കിംഗ് സേവനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ സൂചനയാണിത്.
എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank): ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് 2026 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തിൽ 3,343 പേരുടെ കുറവ് വരുത്തിയതായി വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. നീവ്' (Neev) എന്ന ഇൻ-ഹൗസ് എഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് ബാങ്ക് തങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നത്.
ആക്സിസ് ബാങ്ക് (Axis Bank): കഴിഞ്ഞ വർഷം 400 പുതിയ ബ്രാഞ്ചുകൾ ആരംഭിച്ചിട്ടും ബാങ്കിന്റെ ആകെ ജീവനക്കാരുടെ എണ്ണത്തിൽ 3,100-ലധികം കുറവുണ്ടായി. ഡിജിറ്റൈസേഷനിലൂടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ ബാങ്കിന് സാധിച്ചെന്നാണ് ഇത് വ്യക്തമാക്കുന്നത്.
കൊട്ടക് മഹീന്ദ്ര (Kotak Mahindra Bank) ബാങ്കിലും ജീവനക്കാരുടെ എണ്ണത്തിൽ 1,269 പേരുടെ കുറവ് രേഖപ്പെടുത്തി.
പതിവ് ബാങ്കിംഗ് ജോലികൾ (Routine operations) കൈകാര്യം ചെയ്യുന്നതിനായി ബാങ്കുകൾ ഇപ്പോൾ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയുമാണ് കൂടുതൽ ആശ്രയിക്കുന്നത്. അക്കൗണ്ട് സർവീസിംഗ്, രേഖകളുടെ പരിശോധന, ഉപഭോക്തൃ സേവനം എന്നിവ ഓട്ടോമേഷൻ വഴി നടപ്പിലാക്കുന്നു. ഇതുവഴി ബാക്ക് എൻഡ് ജോലികളിലുണ്ടായിരുന്ന ജീവനക്കാരെ ഉപഭോക്താക്കളുമായി നേരിട്ട് ഇടപെടേണ്ട സെയിൽസ്, അഡ്വൈസറി വിഭാഗങ്ങളിലേക്ക് പുനർവിന്യസിക്കുകയാണ് (Redeployment) ബാങ്കുകൾ ചെയ്യുന്നത്.
ഈ മാറ്റം പ്രവർത്തനച്ചെലവ് കുറയ്ക്കാൻ ബാങ്കുകളെ സഹായിക്കുമെങ്കിലും, ബാങ്കിംഗ് മേഖലയിൽ പുതിയ തരം വൈദഗ്ധ്യങ്ങൾ (Skills) ആവശ്യമായി വരുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ആഗോളതലത്തിൽ ജെപി മോർഗൻ, സിറ്റി ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ ബാങ്കുകളും സമാനമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine