ഇന്ത്യയുടെ ഭവന വായ്‌പ (Home Loan) വിപണി നിലവിൽ 300 ശതകോടി ഡോളർ എന്നത് അടുത്ത അഞ്ചു വർഷത്തിൽ 600 ശതകോടി ഡോളറാകുമെന്ന് എച്ച് ഡി എഫ് സി ബാങ്ക് ചെയർമാൻ ദീപക് പരേഖ് അഭിപ്രായപ്പെട്ടു. ഓഹരി ഉടമകൾക്ക് നൽകിയ വാർഷിക കത്തിലാണ് ഇത് പറഞ്ഞത്. ഭവന വായ്പ വിപണിയെ കുറിച്ച് ഇത്രയധികം ശുഭാപ്തി വിശ്വാസം ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമ്പദ് ഘടന ഒരു സാമ്പത്തിക പരിവർത്തനത്തിന്റെ അഗ്രത്തിൽ എത്തി നിൽക്കുകയാണ്. വരുമാന വർധനവ് കാരണം ഭവനങ്ങൾ സ്വന്തമാക്കാനുള്ള പ്രാപ്തി വർധിക്കുകയാണ്. നിലവിൽ ഭവന വായ്‌പയും മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെയും അനുപാതം 11 ശതമാനമാണ്. മറ്റ് പ്രധാന ഏഷ്യൻ രാജ്യങ്ങളിൽ 20 -30 ശതമാനം വരെ ഉയർന്നിട്ടുണ്ട്. അതിനാൽ ഇന്ത്യയിലും ഭവന വായ്‌പ വിപണിക്ക് ബഹുദൂരം മുന്നോട്ട് പോകാൻ കഴിയും.
പുതിയ ഭവനങ്ങളുടെ ഡിമാൻഡ് 2021-22 ൽ 33 -38 % വർധിച്ചതായി ക്രിസിൽ റേറ്റിംഗ്‌സ് ഏജൻസി അഭിപ്രായപ്പെട്ടു. ഭൂമിയുടെ വില കൂടിയതും, നിർമാണ ഉൽപന്നങ്ങളുടെ ചെലവ് വർധിച്ചതും കാരണം റിയൽ എസ്റ്റേറ്റ് വിലകൾ 6 മുതൽ 10 % പ്രമുഖ നഗരങ്ങളിൽ വർധിച്ചു. എങ്കിലും ഭവനങ്ങൾക്ക് 5-10 % ഡിമാൻഡ് വളർച്ച ഓരോ വർഷവും ഉണ്ടാകുമെന്ന് ക്രിസിൽ റേറ്റിംഗ്‌സ് റിപ്പോർട്ടിൽ സൂചിപ്പിച്ചു.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ പ്രമുഖ റിയൽ എസ്റ്റേറ്റ് (Real Estate) കമ്പനികൾ 13,000 കോടി രൂപ ഓഹരി യായും, ഭൂമി വിൽപ്പനയിലൂടെയും സമാഹരിച്ചു.
2022-23 ൽ അഫോർഡബിൾ ഹൗസിംഗ് ഫിനാൻസ് കമ്പനികളുടെ വായ്പകൾ 17-20 % വർധിക്കുമെന്ന് ഐ സി ആർ എ റേറ്റിംഗ്‌സ് പറയുന്നു. ഡിസംബർ 2021 വരെ അവർ നൽകിയ ഭവന വായ്പകളുടേ മൂല്യം 66,221 കോടി രൂപയായിരുന്നു.
എച്ച് ഡി എഫ് സി ബാങ്കും എച്ച് ഡി എഫ് സി ഹൗസിംഗ് ഫിനാൻസ് കമ്പനിയും തമ്മിലുള്ള ലയനത്തിന് അംഗീകാരം ലഭിക്കുമെന്നും അത് വരെ ഓഹരി ഉടമകൾ ക്ഷമയോടെ കാത്തിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine