Real Estate

ട്രെന്‍ഡ് മാറിമറിഞ്ഞ് റിയല്‍ എസ്റ്റേറ്റ് മേഖല, വീട് വാങ്ങുന്നവരുടെ പ്രായം കുറയുന്നു, തിരുവനന്തപുരത്തിന് ഡിമാന്‍ഡ്, ചെറു പട്ടണങ്ങളിലേക്കും വ്യാപിച്ച് നിക്ഷേപങ്ങള്‍

വ്യത്യസ്തമായ പ്രോജക്റ്റുകളും സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി വീടൊരുക്കുന്ന ബില്‍ഡര്‍മാര്‍ നേട്ടമുണ്ടാക്കുന്നു. പരമ്പരാഗത രീതി പിന്തുടരുന്നവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കേരളത്തില്‍ അടുത്തിടെ കണ്ടുവരുന്ന ചില ട്രെന്‍ഡുകളിതാ

Dhanam News Desk

കേരളത്തിന്റെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മാറ്റത്തിന് ഗതിവേഗം കൂടുന്നു. ഒരു കാലത്ത്, താമസിക്കാന്‍ ഒരു വീട്, അല്ലെങ്കില്‍ മറിച്ചുവില്‍ക്കാന്‍ ഒരു പ്ലോട്ട് എന്നതായിരുന്നു റിയല്‍ എസ്റ്റേറ്റ് എന്നാല്‍ മലയാളിക്ക്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ വൈവിധ്യമാര്‍ന്ന നിക്ഷേപ അവസരങ്ങള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഉണ്ടാവുകയും വീടുകളെ സംബന്ധിച്ച മനോഭാവത്തില്‍ മാറ്റം വരികയും ചെയ്തു. താമസിക്കാന്‍ കേവലമൊരു വീട് മാത്രമല്ല, ആഡംബരവും അനുബന്ധ സൗകര്യങ്ങളുമുള്ള കമ്മ്യൂണിറ്റി ജീവിതമാണ് ഇന്ന് മലയാളി ആഗ്രഹിക്കുന്നത്. അതിനായി വ്യത്യസ്തമായ പ്രോജക്റ്റുകളും സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി വീടൊരുക്കുന്ന ബില്‍ഡര്‍മാര്‍ നേട്ടമുണ്ടാക്കുന്നു. പരമ്പരാഗത രീതി പിന്തുടരുന്നവര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. കേരളത്തില്‍ അടുത്തിടെ കണ്ടുവരുന്ന ചില ട്രെന്‍ഡുകളിതാ.

വീട് വാങ്ങുന്ന പ്രായം കുറയുന്നു

കേരളത്തില്‍ വീട് വാങ്ങുന്നവരുടെ പ്രായം കുറഞ്ഞു വരികയാണ്. റിട്ടയര്‍മെന്റ് പ്രായമാകുമ്പോഴേക്ക് എവിടെയെങ്കിലും സെറ്റില്‍ ചെയ്യാന്‍ വില്ലകളോ അപ്പാര്‍ട്ട്‌മെന്റുകളോ വാങ്ങിയ സ്ഥാനത്ത് ചെറുപ്രായത്തില്‍ തന്നെ വീട് സ്വന്തമാക്കുന്നവരുടെ എണ്ണം കൂടുന്നു. മികച്ച വരുമാനവും ജീവിത സാഹചര്യങ്ങളും പുതുതലമുറയെ വേഗത്തില്‍ വീട് വാങ്ങാന്‍ പ്രാപ്തരാക്കുന്നു. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ അനറോക്ക് നടത്തിയ സര്‍വേ പ്രകാരം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യപ്പെടുന്നത് 57 ശതമാനം പേരാണ്. അതില്‍ 48 ശതമാനവും 25-35 വയസിനിടയിലുള്ളവരാണ്. 2019ല്‍ കോവിഡിന് മുമ്പ് ഇത് 20 ശതമാനം മാത്രമായിരുന്നു.

ചെറുപ്രായക്കാരായ ആളുകളാകുമ്പോള്‍ അവര്‍ക്ക് വേഗത്തില്‍ തീരുമാനമെടുക്കാനാകുന്നു. ബില്‍ഡര്‍മാരെ സംബന്ധിച്ച് ഏറെ കാത്തിരിക്കാതെ ഓരോ പ്രോജക്ടും വിറ്റുപോകാന്‍ ഈ മനോഭാവം സഹായകമാകുകയും ചെയ്യുന്നു.

റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ചെറിയ തോതില്‍ മാന്ദ്യമുണ്ട്. വിദേശ ഇന്ത്യക്കാര്‍ അതാത് രാജ്യങ്ങളിലെ മികച്ച നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് ഇവിടത്തെ വിപണിയെ ബാധിച്ചിട്ടുണ്ട്. കൊച്ചിയില്‍ വില അതിന്റെ പാരമ്യത്തിലാണ്. നഗരം വിട്ട് ഗ്രാമീണ മേഖലയിലേക്ക് ബില്‍ഡര്‍മാര്‍ തിരിഞ്ഞിട്ടുണ്ട്.
ബിനു മനാഫ്, ചെയര്‍മാന്‍, കേരള റിയല്‍ എസ്റ്റേറ്റ് ഡോട്ട് കോം

നഗരത്തിന് പുറത്തേക്കും ചെറുപട്ടണങ്ങളിലേക്കും

റിയല്‍ എസ്റ്റേറ്റ് വിപണിയിലുണ്ടായിരുന്ന നിശ്ചലാവസ്ഥ മാറിവരുന്നതായാണ് റിപ്പോര്‍ട്ട്. കൊച്ചി അടക്കമുള്ള കേരളത്തിലെ വന്‍ നഗരങ്ങളിലെ പ്രധാന ഇടങ്ങളില്‍ വില വന്‍തോതില്‍ ഉയര്‍ന്നത് വില്‍പ്പനയെ ബാധിച്ചിരുന്നു. കൊച്ചിയില്‍ മറൈന്‍ഡ്രൈവും കാക്കനാടും തിരുവനന്തപുരം ടെക്‌നോപാര്‍ക്കും കോഴിക്കോട് മാവൂര്‍ റോഡുമൊക്കെ ഇത്തരത്തില്‍ വില വന്‍തോതില്‍ വര്‍ധിച്ച ഹോട്ട് സ്‌പോട്ടുകളാണ്. ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ ബില്‍ഡര്‍മാര്‍ നഗര പ്രാന്തങ്ങളിലേക്ക് കടക്കുകയാണ്ചെയ്തത്. കൊച്ചിയില്‍ വരാപ്പുഴ, തൃപ്പൂണിത്തുറ, അരൂര്‍ ഭാഗങ്ങളിലേക്ക് പ്രോജക്ടുകള്‍ നീങ്ങിയത് അങ്ങനെയാണ്.

പാലക്കാട്, കോട്ടയം, കണ്ണൂര്‍, കൊല്ലം പോലുള്ള രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. എന്‍എച്ച് 66ന്റെ വരവോടെ കണക്ടിവിറ്റി കൂടിയത് ഇത്തരം നഗരങ്ങള്‍ക്കും ഡിമാന്‍ഡ് കൂട്ടി. വെയര്‍ഹൗസ് അടക്കം കൊമേഴ്‌സ്യല്‍, ഓഫീസ് സ്‌പേസുകള്‍ക്കും ഇവിടങ്ങളില്‍ ഡിമാന്‍ഡ് കൂടിയിട്ടുണ്ട്.

തിരുവനന്തപുരത്ത് റിയല്‍ എസ്റ്റേറ്റില്‍ വലിയ ഉണര്‍വ് പ്രകടമാകുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ആയിരത്തിലേറെ അപ്പാര്‍ട്ട്മെന്റുകള്‍ വിറ്റുപോയി. വിഴിഞ്ഞം അടക്കമുള്ള നിരവധി പദ്ധതികള്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.
രഘുചന്ദ്രന്‍ നായര്‍ മാനേജിംഗ് ഡയറക്റ്റര്‍, എസ്‌ഐ പ്രോപ്പര്‍ട്ടീസ്

തിരുവനന്തപുരത്തിന് ഡിമാന്‍ഡ്

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കേരളത്തില്‍ വലിയൊരു കുതിപ്പിന് സാക്ഷിയാകുകയാണ് തിരുവനന്തപുരം നഗരം. ഈവര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ തിരുവനന്തപുരത്ത് വിറ്റുപോയത് 1,067 അപ്പാര്‍ട്ട്‌മെന്റുകളാണെന്ന് എസ്‌ഐ പ്രോപ്പര്‍ട്ടീസ് മാനേജിംഗ് ഡയറക്റ്റര്‍ രഘുചന്ദ്രന്‍ നായര്‍ പറയുന്നു. കൊച്ചിയില്‍ 887 ഫ്‌ളാറ്റുകളും കോഴിക്കോട്ട് അറുന്നൂറിലേറെയുമാണ് വിറ്റുപോയതെന്നും അദ്ദേഹം പറയുന്നു. വിഴിഞ്ഞം പദ്ധതിയുടെ വരവും എയര്‍പോര്‍ട്ട്, ഹെല്‍ത്ത്‌കെയര്‍ രംഗത്തെ മുന്നേറ്റം, സര്‍ക്കാരിന്റെ പുതിയ നയ പ്രകാരം സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നുവെന്ന വാര്‍ത്തകള്‍ എല്ലാം തിരുവനന്തപുരത്തിന് നേട്ടമായിട്ടുണ്ട്. മാത്രമല്ല, കൊച്ചി ഇടപ്പള്ളിയില്‍ റെസിഡന്‍ഷ്യല്‍ മേഖലയില്‍ സെന്റിന് 30 ലക്ഷം രൂപയൊക്കെ നല്‍കേണ്ടി വരുമ്പോള്‍ തിരുവനന്തപുരത്ത് അതേ സൗകര്യത്തില്‍ 20 ലക്ഷം രൂപയ്ക്ക് ലഭിക്കുന്നു. ഭാവിയില്‍ വന്‍ വികസനം വരുമെന്ന കണക്കുകൂട്ടലില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഇതും പ്രചോദനമാണ്.

കമ്മ്യൂണിറ്റികളോട് താല്‍പ്പര്യം

ഇന്നത്തെ തലമുറയ്ക്ക് പണം വലിയ പ്രശ്‌നമല്ല, മറിച്ച് സൗകര്യങ്ങളാണ് അവര്‍ പരിഗണിക്കുന്നതെന്നാണ് പല ബില്‍ഡര്‍മാരും ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ അപ്പര്‍ മിഡ്ല്‍, ലക്ഷ്വറി പ്രോജക്റ്റുകള്‍ക്ക് വലിയ ഡിമാന്‍ഡ് ഉണ്ട്.

12,000 ചതുരശ്രയടി വിസ്തൃതിയിലുള്ള എല്ലാ സൗകര്യങ്ങളുമടങ്ങിയ വീടുകള്‍ നിര്‍മിച്ച് വിപണിയില്‍ എത്തിക്കുന്നതിന് ഇപ്പോള്‍ ബില്‍ഡര്‍മാര്‍ മടിക്കുന്നില്ല. 15 കോടി രൂപയൊക്കെവിലയുള്ള അപ്പാര്‍ട്ട്‌മെന്റുകളാണ് കൊച്ചിയിലടക്കം ഉയരുന്നത്.

ഒരു കമ്മ്യൂണിറ്റിയില്‍ ജീവിക്കാനാണ് പുതുതലമുറയ്ക്ക് താല്‍പ്പര്യം. ഹോസ്പിറ്റലും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും അടക്കമുള്ള സൗകര്യങ്ങളെല്ലാം അവര്‍ക്ക് തൊട്ടരികില്‍ വേണം. ജിമ്മും കഫേയും സ്വിമ്മിംഗ് പൂളും കളിസ്ഥലങ്ങളും ഒക്കെയായി ആഡംബര ജീവിതത്തിന് ആവശ്യമായതെല്ലാം ഒരുക്കിനല്‍കാന്‍ ബില്‍ഡര്‍മാരും മത്സരിക്കുന്നു.

അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങുന്നവരുടെ പ്രായം 45-55ല്‍ നിന്ന് 35-45ലേക്ക് കുറഞ്ഞത് വലിയ നേട്ടമാകുന്നുണ്ട്. പെട്ടെന്ന് തീരുമാനമെടുക്കാന്‍ അവര്‍ക്കാകുന്നു. വ്യത്യസ്തമായ പ്രോജക്ടുകളോട് വിദേശ ഇന്ത്യക്കാരും താല്‍പ്പര്യം കാട്ടുന്നു.
മുഹമ്മദ് ഫസീം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, ഹൈലൈറ്റ് ബില്‍ഡേഴ്‌സ്

സീനിയര്‍ ഹോമുകള്‍ വ്യാപകം

പ്രായമായ മാതാപിതാക്കളെ സുരക്ഷിതമായി പാര്‍പ്പിക്കുക എന്നത് വിദേശത്ത് ജോലി തേടിപ്പോയ മക്കള്‍ക്ക് തലവേദനയായി മാറുന്ന സാഹചര്യം മനസിലാക്കിയാണ് ബില്‍ഡര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെമ്പാടും ഉയര്‍ന്നുവരുന്ന സീനിയര്‍ ഹോമുകളാണ് പുതിയ ട്രെന്‍ഡ്.

ബ്ലെസ് ഹോംസിന്റെ കൊച്ചിയിലെ പദ്ധതി, ട്രാവന്‍കൂര്‍ ഫൗണ്ടേഷന്റെ കോട്ടയത്തെ പ്രോജക്ടുകള്‍, പിഎസ് മിഷന്റെ കൊച്ചിയിലെ പ്രോജക്ട്, അതുല്യ, സീസണ്‍ ടു എന്നിവയുടെ പ്രോജക്ടുകള്‍, കാന്‍കെയര്‍ സീനിയര്‍ കെയര്‍ പ്രോജക്ട്, തൃശൂരിലെ ശാന്തി ഭവന്‍, തറവാട്, പാലക്കാട്ടെ അനന്ത ലിവിംഗ് തുടങ്ങി നിരവധി പ്രോജക്ടുകള്‍ പൂര്‍ത്തിയായതും അല്ലാത്തതുമായുണ്ട്. കണ്ണൂര്‍ ഉള്‍പ്പെടെ മലബാര്‍ ജില്ലകളിലും പദ്ധതികള്‍ വരുന്നുണ്ട്. മുതിര്‍ന്ന ആളുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ നിര്‍മിച്ചിരിക്കുന്ന ഇവയില്‍ ഡോക്ടര്‍മാരുടെ സേവനം, പരിശീലനം സിദ്ധിച്ച ഹൗസ് സ്റ്റാഫുകള്‍, മികച്ച മെഡിക്കല്‍ സേവനം എല്ലാം ലഭ്യമാണ്.

അതേസമയം വിദേശത്തുള്ളവരുടെ നാട്ടിലെ വീടുകള്‍ വ്യാപകമായി വില്‍പ്പനയ്ക്കുണ്ട്. തിരുവല്ല, കൂമ്പനാട് ഭാഗങ്ങളില്‍ ഇത്തരത്തില്‍ നിരവധി വീടുകളുണ്ട്. ഇത്തരത്തില്‍ യൂസ്ഡ് വീടുകള്‍ വില്‍ക്കുന്നതിന് മാത്രമായി നിരവധി ബ്രോക്കര്‍മാര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ചെറിയ തുകയ്ക്ക് വലിയ വീടുകള്‍ ലഭിക്കുന്നുവെന്നതാണ് ഇതിന്റെ ആകര്‍ഷണം.

ടെക്നോളജി ഭരിക്കുന്നു

സ്മാര്‍ട്ട് വീടുകള്‍ എന്നത് ഇപ്പോള്‍ അത്ര പുതിയ വാര്‍ത്തയല്ല. നാട്ടിന്‍പുറങ്ങളില്‍ പോലും ഓട്ടോമേഷന്‍ വന്നുകഴിഞ്ഞു. നിര്‍മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍ വീടുകളില്‍ സ്ഥാപിച്ച് സുരക്ഷയും ഊര്‍ജ കാര്യക്ഷമതയും സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നവയാണ് സ്മാര്‍ട്ട് ഹോമുകള്‍. കൂള്‍ റൂഫുകള്‍, ഇലക്ട്രോക്രോമിക് സ്മാര്‍ട്ട് ഗ്ലാസ്, വൈദ്യുതി ഉപയോഗം കുറവുള്ള സ്മാര്‍ട്ട് ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ ഊര്‍ജ,ജല ഉപഭോഗം കുറയ്ക്കാന്‍ സഹായിക്കുകയും ശുദ്ധമായ വായു നല്‍കുകയും ചെയ്യുന്നു.

Kerala’s real estate sector is shifting fast. Home buyers are getting younger, investments are spreading to small towns, and demand for upper middle and luxury projects is rising. Explore key trends from Kochi to Thiruvananthapuram.

(ധനം മാഗസിന്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT