Dubai real estate canva
Real Estate

ദുബൈയില്‍ ബിനാമി ഫ്‌ളാറ്റുകാര്‍ക്ക് കുരുക്ക്, പവര്‍ ഓഫ് അറ്റോര്‍ണി ഏര്‍പ്പാട് പറ്റില്ല, മറ്റൊരാളുടെ ചെക്കും വേണ്ട; വിദേശികളുടെ കെട്ടിട വില്‍പനക്ക് നിയന്ത്രണം

കെട്ടിടം വില്‍ക്കുന്നവര്‍ മറ്റൊരാളുടെ ചെക്ക് നല്‍കുന്നത് ബാങ്കുകള്‍ അംഗീകരിക്കില്ല

Dhanam News Desk

ദുബൈയില്‍ കെട്ടിടങ്ങള്‍ വാങ്ങിയ വിദേശികള്‍ക്ക് അവ വില്‍ക്കുന്നതിന് പുതിയ നിയന്ത്രണം. സ്വന്തം ബാങ്ക് അക്കൗണ്ട് വഴി മാത്രമേ ഇനി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്താവൂ എന്ന പുതിയ ചട്ടം നിലവില്‍ വന്നു. കെട്ടിട ഉടമയുടെ എമിറേറ്റ്‌സ് ഐഡിയിലെ അതേ പേരിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ വഴി മാത്രമാണ് പണമിടപാട് നടത്തേണ്ടത്. ഇതിന്റെ രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ മാത്രമായിരിക്കും കെട്ടിട വില്‍പ്പനക്ക് സാധുത.

പവര്‍ ഓഫ് അറ്റോര്‍ണി അനുവദിക്കില്ല

ദുബൈ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പവര്‍ ഓഫ് അറ്റോര്‍ണി മുഖേന ഇടപാടുകള്‍ നടത്തുന്നത് വ്യാപകമാണ്. പ്രൊപ്പര്‍ട്ടികള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമെല്ലാം വിദേശികള്‍ മറ്റൊരാള്‍ക്ക് അധികാരം നല്‍കാറുണ്ട്. എന്നാല്‍ ഇത് കര്‍ശനമായി നിരോധിച്ചു. നേരത്തെ പവര്‍ ഓഫ് അറ്റോര്‍ണിയുടെ പേരിലുള്ള ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇത്തരം ചെക്കുകള്‍ സ്വീകരിക്കരുതെന്ന് ബാങ്കുകള്‍ക്ക് ദുബൈ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ചെക്കിലും ആധാരത്തിലും ഒരേ പേരുകള്‍

റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കാനാണ് പുതിയ ചട്ടമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം, ബിനാമി ഇടപാടുകളെ നിയന്ത്രിക്കുന്നതിന് ഇത് ഇടയാക്കും. കെട്ടിടം വില്‍ക്കുമ്പോള്‍ ആരുടെ പേരിലാണോ ചെക്ക് നല്‍കുന്നത് അവരുടെ പേരിലായിരിക്കണം പുതിയ ആധാരം തയ്യാറാക്കേണ്ടതെന്നും നിയമത്തില്‍ പറയുന്നു. ഇതോടെ, റിയല്‍ എസ്റ്റേറ്റ് ബിസിനസ് ലക്ഷ്യമിടുന്നവര്‍ക്ക് സ്വന്തം പേരിലോ ബിനാമിയുടെ പേരിലോ മാത്രമേ ചെക്കുകളും ആധാരവും കൈകാര്യം ചെയ്യാന്‍ കഴിയൂ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT