പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ മോര്‍ റീറ്റെയ്ൽ പ്രൈവറ്റ് ലിമിറ്റഡ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 500 മില്യൺ ഡോളറാകും ഐപിഒയിലൂടെ മോര്‍ റീറ്റെയ്ൽസ് സമാഹരിക്കുക. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും തന്നെ വന്നിട്ടില്ല. ഐപിഒ നടന്നാല്‍ കമ്പനിയുടെ മൂല്യം 5 ബില്യണ്‍ ഡോളറായി ഉയരുമെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നേരത്തെ ആദിത്യ ബിര്‍ള ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലായിരുന്ന മോറിനെ 2019ല്‍ വിറ്റ്‌സിഗ് (Witzig) അഡ്വൈസറി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുകയായിരുന്നു. ആമസോണിൻ്റെയും സമാരാ ക്യാപിറ്റലിൻ്റെയും സംയുക്ത സംരംഭമാണ് വിറ്റ്‌സിഗ്. ഐപിഒ സംബന്ധിച്ച ചര്‍ച്ചകള്‍ ആദ്യ ഘട്ടത്തിലാണ്. കൂടുതല്‍ തുകയും പുതിയ ഓഹരികളിലൂടെയാകും സമാഹരിക്കുക എന്നാണ് വിവരം.
25 വര്‍ഷമായി ഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റ് മേഖലയിലെ സാന്നിധ്യമാണ് മോര്‍ റീറ്റെയ്ൽസിൻ്റേത്. 600ല്‍ അധികം റീറ്റെയ്ൽ ഷോപ്പുകളാണ് മോറിന് രാജ്യത്തുള്ളത്. 2022ല്‍ ഐപിഒയ്ക്ക് എത്തുന്ന പ്രമുഖ കമ്പനികളില്‍ ഇടം പിടിക്കുകയാണ് മോറും. പ്രമുഖ ഓണ്‍ലൈന്‍ എജ്യൂക്കേഷന്‍ സ്ഥാപനമായ ബൈജ്യൂസ്, ഫ്ലിപ്കാര്‍ട്ട് ഓണ്‍ലൈന്‍ സര്‍വീസ് ലിമിറ്റഡ്, എല്‍ഐസി തുടങ്ങിയവരൊക്കെ അടുത്തകൊല്ലം ഐപിഒയ്ക്ക് തയ്യാറെടുക്കുന്ന പ്രമുഖരാണ്.
Read DhanamOnline in English
Subscribe to Dhanam Magazine