Image by Canva 
Retail

സ്വര്‍ണവായ്പ പെരുകുന്നതില്‍ റിസര്‍വ് ബാങ്കിന് ആശങ്ക; എന്തുകൊണ്ട്?

സ്വര്‍ണവായ്പ റെക്കോര്‍ഡ് സൃഷ്ടിക്കുന്നത് കിട്ടാക്കടം കൂട്ടിയേക്കാമെന്ന് റിസര്‍വ് ബാങ്ക് കരുതുന്നു

Dhanam News Desk

ബാങ്കുകളും നോൺ -ബാങ്കിംഗ് ഫിനാൻസ് കമ്പനികളും അനുവദിക്കുന്ന സ്വർണ പണയ വായ്പയിലെ റെക്കോഡ് വളർച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെ (ആർ.ബി.ഐ) ആകുലപ്പെടുത്തുകയാണ്. 2025 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിലെ സ്വർണ പണയ വായ്പ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനമാണ് വർദ്ധിച്ചത്.

നടക്കുന്നത് കടുത്ത മത്സരം

79,217 കോടി രൂപയുടെ സ്വര്‍ണ വായ്പയാണ് അനുവദിച്ചിരിക്കുന്നതെന്ന് ഫിനാൻസ് ഇൻഡസ്ട്രി ഡെവലപ്‌മെന്റ് കൗൺസിലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ബാങ്കുകളും ധനകാര്യ കമ്പനികളും അനുവദിക്കുന്ന സ്വർണ്ണ വായ്പകളിലെ റെക്കോർഡ് വളർച്ച, അക്കൗണ്ടിംഗ് വിടവുകൾ നികത്താനും കിട്ടാക്കടം കെട്ടിക്കിടക്കുന്നത് തടയുന്നതിനും ആര്‍.ബി.ഐയെ പ്രേരിപ്പിക്കുന്നതാണ്.

സ്വര്‍ണ പണയ വായ്പാ രംഗത്ത് ബാങ്കുകളും നോൺ -ബാങ്കിംഗ് ഫിനാൻസ് കമ്പനികളും തമ്മിലുളള കടുത്ത മത്സരമാണ് നടക്കുന്നത്. ബാങ്കുകൾക്കും ധനകാര്യ കമ്പനികൾക്കും അവരുടെ സ്വർണ്ണ വായ്പ നയങ്ങളും നടപടിക്രമങ്ങളും അവലോകനം ചെയ്യാനും എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കില്‍ പരിഹരിക്കാനും ആർ.ബി.ഐ മൂന്ന് മാസത്തെ സമയം നല്‍കിയിരുന്നു.

ശരിയായ മൂല്യനിർണ്ണയമില്ലാതെ ടോപ്പ്-അപ്പുകൾ, റോൾ-ഓവർ എന്നിവയിലൂടെ മോശം വായ്പകൾ അനുവദിക്കുന്നതായും ക്രമരഹിതമായി വായ്പകള്‍ അനുവദിക്കുന്നതായും റിസര്‍വ് ബാങ്ക് കണ്ടെത്തിയിരുന്നു.

ഈട് നൽകിയാൽ സ്വർണ വായ്പകൾ ലഭിക്കാന്‍ വളരെ എളുപ്പമാണ്. മാത്രവുമല്ല മറ്റ് ഫണ്ടിംഗ് സ്രോതസുകള്‍ കണ്ടെത്താന്‍ കഴിയാത്ത സാധാരണക്കാര്‍ക്ക് കടമെടുക്കാന്‍ സാധിക്കുന്ന അവസാന ആശ്രയമായാണ് സ്വര്‍ണ വായ്പകളെ കണക്കാക്കുന്നത്.

സ്വർണ വായ്പകളില്‍ വന്‍ വളർച്ച

മൊത്തത്തിലുള്ള ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ വ്യവസായത്തിന്റെ വളർച്ചയുടെ ഇരട്ടിയിലധികമാണ് സ്വർണ വായ്പകളിലെ വളർച്ച എന്നതും ശ്രദ്ധേയമാണ്. എന്‍.ബി.എഫ്.സി വ്യവസായത്തിന്റെ വാര്‍ഷിക വളർച്ച 12 ശതമാനമാണ്.

പുതിയതും ഉപയോഗിച്ചതുമായ കാറുകൾക്കുള്ള വായ്പകളാണ് ഉയർന്ന വളര്‍ച്ച നിരക്ക് പ്രകടിപ്പിക്കുന്ന മറ്റൊരു വിഭാഗം. വ്യക്തിഗത വായ്പകളാണ് വളര്‍ച്ച നേടുന്ന അടുത്ത ഏറ്റവും വലിയ മേഖല. എന്‍.ബി.എഫ്.സി വായ്പയുടെ 14 ശതമാനത്തോളവും ഇത്തരത്തിലുളള ലോണുകളാണ്.

ഭവന വായ്പകളാണ് ഇതിന് പിന്നാലെയുളളത്. പ്രോപ്പർട്ടി ലോണുകളും സുരക്ഷിതമല്ലാത്ത ബിസിനസുകള്‍ക്കായി എടുക്കുന്ന ലോണുകളും എന്‍.ബി.എഫ്.സി വായ്പകളില്‍ 8 ശതമാനത്തിലധികം വരും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT