Air India  facebook.com/AirIndia
Industry

വിമാന ടിക്കറ്റ് നിരക്കുകൾ ഉയരുമോ? ഇന്ധന വില കുതിച്ചുയരുന്നു, അന്താരാഷ്ട്ര സർവീസുകള്‍ക്ക് പൂർണ വില വർധന

വിമാന കമ്പനികളുടെ പ്രവർത്തന ചെലവിന്റെ ഏകദേശം 40 ശതമാനവും ഇന്ധനത്തിനായാണ് ചെലവാക്കുന്നത്

Dhanam News Desk

അന്താരാഷ്ട്ര വിപണിയിലെ ഊർജ പ്രതിസന്ധിയെത്തുടർന്ന് വിമാന ഇന്ധനമായ എടിഎഫ് (ATF) വിലയിൽ വൻ വർദ്ധന. ഡൽഹിയിൽ വിമാന ഇന്ധന വില കിലോ ലിറ്ററിന് 1.14 ലക്ഷം രൂപയോളം (114.5%) വർദ്ധിച്ച് 2.07 ലക്ഷം രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. ചരിത്രത്തിലാദ്യമായാണ് വിമാന ഇന്ധന വില രണ്ട് ലക്ഷം കടക്കുന്നത്. ഹോർമുസ് കടലിടുക്ക് അടച്ചതും ആഗോള ഊർജ വിപണിയിലെ അസാധാരണ സാഹചര്യങ്ങളുമാണ് ഈ വിലക്കയറ്റത്തിന് കാരണം.

ആഭ്യന്തര വിമാനയാത്രക്കാർക്ക് ആശ്വാസം

വിമാന ഇന്ധന വിലയിൽ വൻ വർദ്ധന ഉണ്ടായെങ്കിലും ആഭ്യന്തര വിമാനയാത്രക്കാരെ ഇത് ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആഭ്യന്തര വിമാന സർവീസുകളെ ഈ ആഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (OMCs), സിവിൽ ഏവിയേഷൻ മന്ത്രാലയവുമായി കൂടിയാലോചിച്ച് ഭാഗികമായ വർദ്ധന മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ.

എന്നാൽ അന്താരാഷ്ട്ര റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങൾ പൂർണമായ വില വർദ്ധന നൽകേണ്ടി വരും. ഇതുമൂലം വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്. യു.എസ്-ഇറാന്‍ യുദ്ധസാഹചര്യങ്ങൾ കാരണം വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് വിമാനങ്ങൾ ദൈർഘ്യമേറിയ റൂട്ടുകൾ തിരഞ്ഞെടുക്കുന്നതും കമ്പനികൾക്ക് അധിക ബാധ്യതയാകുന്നുണ്ട്.

ടിക്കറ്റ് നിരക്കിലെ മാറ്റങ്ങൾ

ഫ്യുവൽ സർചാർജ്: വർദ്ധിച്ചുവരുന്ന ചെലവ് മറികടക്കാൻ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കിനൊപ്പം 'ഫ്യുവൽ സർചാർജ്' ഈടാക്കിത്തുടങ്ങി.

ആഭ്യന്തര സർവീസുകൾക്കുള്ള ഇളവ്: ആഭ്യന്തര യാത്രക്കാരെ അമിതഭാരത്തിൽ നിന്ന് ഒഴിവാക്കാൻ ആഭ്യന്തര വിമാനക്കമ്പനികൾക്കുള്ള ഇന്ധനവില വർദ്ധന കേന്ദ്ര സർക്കാർ 25 ശതമാനമായി (ലിറ്ററിന് 15 രൂപ) നിജപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരെ അമിതമായ നിരക്ക് വർദ്ധനവിൽ നിന്ന് സംരക്ഷിക്കാനും വ്യോമയാന മേഖലയുടെ സ്ഥിരത നിലനിർത്താനും ഈ തീരുമാനം സഹായിക്കുമെന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു പറഞ്ഞു.

നിയന്ത്രണങ്ങൾ പിൻവലിച്ചു: ആഭ്യന്തര ടിക്കറ്റ് നിരക്കുകൾക്ക് സർക്കാർ ഏർപ്പെടുത്തിയിരുന്ന പരിധി (Fare Cap) പിൻവലിച്ചതിനാൽ വിമാനക്കമ്പനികൾക്ക് സ്വതന്ത്രമായി നിരക്ക് നിശ്ചയിക്കാം. ഇത് വരും ദിവസങ്ങളിൽ നിരക്ക് ഉയരാൻ കാരണമായേക്കാം.

വിമാന കമ്പനികളുടെ പ്രവർത്തന ചെലവിന്റെ ഏകദേശം 40 ശതമാനവും ഇന്ധനത്തിനായാണ് ചെലവാക്കുന്നത്. അന്താരാഷ്ട്ര യാത്രകൾക്ക് ടിക്കറ്റ് നിരക്കിൽ ഗണ്യമായ വർദ്ധന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, സർക്കാർ ഇടപെടൽ മൂലം ആഭ്യന്തര യാത്രക്കാർക്ക് ഈ ആഘാതം അല്പം കുറവായിരിക്കാനാണ് സാധ്യത.

Rising ATF fuel prices may increase international airfares, while domestic travelers get partial relief due to government intervention.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT