Industry

വിട്ടുകൊടുക്കാതെ രത്തന്‍ടാറ്റ; ടാറ്റ - മിസ്ട്രി പോര് പുതിയ വഴിത്തിരിവില്‍

ടാറ്റ സണ്‍സും ഷപ്പൂര്‍ജി പലോണ്‍ജി ഗ്രൂപ്പും തമ്മിലുള്ള തര്‍ക്കം അതിവേഗം തീരാന്‍ ഇടയില്ല

Dhanam News Desk

രാജ്യത്തെ രണ്ട് കോര്‍പ്പറേറ്റ് വമ്പന്മാര്‍ തമ്മിലുള്ള തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. ടാറ്റ സണ്‍സും ഷപ്പൂര്‍ജി പലോണ്‍ജി ഗ്രൂപ്പും തമ്മിലുള്ള വേര്‍പിരിയില്‍ അനായാസകരമാകില്ലെന്ന സൂചന നല്‍കി പുതിയ സംഭവവികാസങ്ങള്‍.

ടാറ്റയുടെ സാരഥ്യത്തില്‍ നിന്ന് സൈറസ് മിസ്ട്രി പുറത്തായതുമുതലാണ് ഏഴ് പതിറ്റാണ്ടിലേറെക്കാലമായി ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്ത് നിലനിന്നിരുന്ന ടാറ്റ - എസ് പി ഗ്രൂപ്പ് പങ്കാളിത്തം ഉലഞ്ഞുതുടങ്ങിയത്. തര്‍ക്കപരിഹാരമായി ടാറ്റയില്‍ നിന്ന് പൂര്‍ണമായും പിന്മാറാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് എസ് പി ഗ്രൂപ്പ് അറിയിച്ചിരുന്നു.

ടാറ്റ സണ്‍സില്‍ എസ് പി ഗ്രൂപ്പിന് 18.4 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. എസ് പി ഗ്രൂപ്പില്‍ നിന്ന് ഓഹരികള്‍ പണം കൊടുത്ത് വാങ്ങുന്നതിന് പകരം ടാറ്റയുടെ അഭിമാന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ 13.22 ശതമാനം ഓഹരി നല്‍കുക, ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ മൂല്യം നിഷ്പക്ഷരായ മറ്റൊരു മൂന്നാംകക്ഷിയെ നിയോഗിച്ചുകൊണ്ട് കണക്കാക്കുക തുടങ്ങിയ കാര്യങ്ങളാണ് മിസ്ട്രി കുടുംബം സുപ്രിം കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്.

എന്നാല്‍ എസ് പി ഗ്രൂപ്പിന്റെ നിര്‍ദേശങ്ങളോട് അയവുള്ള സമീപനമാകില്ല രത്തന്‍ ടാറ്റയുടേതെന്നാണ് സൂചന. ടാറ്റയിലെ എസ് പി ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യത്തില്‍ തന്നെ ഇരു വിഭാഗവും തമ്മില്‍ ഭിന്നത തുടരാനാണിട. ടാറ്റ സണ്‍സില്‍ തങ്ങളുടെ ഓഹരി പങ്കാളിത്തത്തിന്റെ മൂല്യം 1.75 ലക്ഷം കോടി രൂപയാണെന്നാണ് എസ് പി ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ടാറ്റ സണ്‍സിന്റെ നിഗമനപ്രകാരം ഇതിന്റെ മൂല്യം 60,000 കോടി രൂപയാണ്.

നിലവില്‍ എസ് പി ഗ്രൂപ്പ് മുന്നോട്ട് വെച്ചിരിക്കുന്ന നിബന്ധനകള്‍ ടാറ്റ സണ്‍സ് അംഗീകരിക്കാന്‍ ഇടയില്ലെന്നാണ് കോര്‍പ്പറേറ്റ് നിരീക്ഷകര്‍ പറയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT