ടാറ്റ സൺസും ടാറ്റ ട്രസ്റ്റും തമ്മിൽ നിലനിൽക്കുന്ന കോർപ്പറേറ്റ് ഭരണപരമായ തർക്കത്തിൽ പ്രതികരണവുമായി മുൻ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകനുമായ ഹരീഷ് സാൽവെ. ഒരു കമ്പനിക്കും സ്തംഭനാവസ്ഥയിൽ (deadlock) പ്രവർത്തിക്കാൻ കഴിയില്ലെന്ന് പ്രസ്താവിച്ച അദ്ദേഹം, ടാറ്റ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് കമ്പനിയുടെ കോർപ്പറേറ്റ് ഘടനയിൽ കൂടുതൽ സുതാര്യതയും വ്യക്തതയും കൊണ്ടുവരുമെന്നും അഭിപ്രായപ്പെട്ടു.
ലിസ്റ്റിംഗിനെതിരെയുള്ള എതിർപ്പുകളെയും അദ്ദേഹം ചോദ്യം ചെയ്തു. ഭരണപരമായ ആശങ്കകൾ പരിഹരിക്കാൻ ശക്തമായ റെഗുലേറ്ററി മേൽനോട്ടവും സ്ഥാപനപരമായ വ്യക്തതയും സ്വാഗതം ചെയ്യപ്പെടേണ്ടതുണ്ട്. റിസർവ് ബാങ്കിന്റെ സിഐസി (Core Investment Company) ചട്ടങ്ങൾ ടാറ്റ സൺസ് പാലിക്കേണ്ടതുണ്ടെന്നും, കമ്പനിയെ ഒരു പബ്ലിക് ലിസ്റ്റഡ് കമ്പനിയാക്കി മാറ്റുകയാണ് ഇതിൽ പ്രധാനമെന്നും സിഎൻഎൻ-ന്യൂസ്18 ന് നൽകിയ അഭിമുഖത്തിൽ ഹരീഷ് സാൽവെ പറഞ്ഞു.
എൻ. ചന്ദ്രശേഖരന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട ബോർഡ് പ്രമേയത്തെക്കുറിച്ചും, ഭിന്നതകൾ പരിഹരിക്കാൻ കാസ്റ്റിംഗ് വോട്ട് ഉപയോഗിക്കുന്നതിനെക്കുറിച്ചും സാൽവെ സംസാരിച്ചു. ഭരണപരമായ ആഴത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ സാങ്കേതികവും നടപടിക്രമപരവുമായ മാർഗങ്ങൾ ഉപയോഗിക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു.
കൂടാതെ, ടാറ്റ സൺസ് ബോർഡിലെ ഡയറക്ടർമാരുടെ നിയമപരമായ ചുമതലകളെക്കുറിച്ചും അദ്ദേഹം വ്യക്തത വരുത്തി. ഡയറക്ടർമാർ പ്രധാന ട്രസ്റ്റുകളുടെ പ്രതിനിധികളായി മാത്രം പ്രവർത്തിക്കാതെ, കമ്പനിയുടെയും അതിന്റെ ഓഹരി ഉടമകളുടെയും (stakeholders) പരമമായ താല്പര്യങ്ങൾ സംരക്ഷിക്കാൻ നിയമപരമായി ബാധ്യസ്ഥരാണെന്ന് സാൽവെ ചൂണ്ടിക്കാണിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine