Industry

ടാറ്റ സ്റ്റീലിന്റെ നഷ്ടം 2224 കോടി

കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ കമ്പനി 9,572 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു

Dhanam News Desk

നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 2223.84 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തി ടാറ്റ സ്റ്റീല്‍ (Tata Steel Ltd). കമ്പനി ഒക്ടോബര്‍-ഡിസംബറില്‍ 1699 കോടി രൂപ ലാഭം നേടുമെന്ന് ബ്ലൂംബെര്‍ഗ് പ്രവചിച്ചിരുന്നു. യൂറോപ്യന്‍ വിപണിയിലെ ഉയര്‍ന്ന ചെലവ്, വില്‍പ്പന കുറഞ്ഞത്, സാമ്പത്തിക മാന്ദ്യഭീതി തുടങ്ങിയവ തിരിച്ചടിയായി. മുന്‍വര്‍ഷം ഇക്കാലയളവില്‍ കമ്പനി 9,572.67 കോടി രൂപയുടെ അറ്റാദായം നേടിയിരുന്നു.

വരുമാനം 6.2 ശതമാനം ഇടിഞ്ഞ് 56,756.61 കോടിയിലെത്തി. ചെലവ് 8506 കോടി ഉയര്‍ന്ന് 57,172.2 കോടി രൂപയായി. കമ്പനിയുടെ ഇന്ത്യയിലെ ഉല്‍പ്പാദന ക്ഷമത ഉയര്‍ത്താന്‍ മൂന്നാം പാദത്തില്‍  3632 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് ടാറ്റ നടത്തിയത്. 2022-23 രണ്ടാം പാദത്തില്‍ 59,512.42 കോടി രൂപയുടെ വരുമാനവും 1514.42 കോടിയുടെ അറ്റാദായവും ടാറ്റ സ്റ്റീല്‍ നേടിയിരുന്നു.

നിലവില്‍ 3 ശതമാനത്തോളം നഷ്ടത്തില്‍ 113.85 രൂപയിലാണ് (10.00 AM) ഓഹരി വിപണിയില്‍ ടാറ്റ സ്റ്റീലിന്റെ വ്യാപാരം. 112 രൂപയില്‍ വ്യാപാരം തുടങ്ങിയ ഓഹരികള്‍ 115.30 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് ഇടിയുകയായിരുന്നു. ഇന്നലെ 117.60 രൂപയിലായിരുന്നു ടാറ്റ സ്റ്റീല്‍ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT