Industry

ടാറ്റാ - മിസ്ത്രി കേസ് വിധി തിരുത്തണമെന്നപേക്ഷിച്ച് രജിസ്ട്രാര്‍ ഓഫ് കമ്പനീസ്

Dhanam News Desk

ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് സൈറസ് മിസ്ത്രിയെ പുനഃപ്രതിഷ്ഠിക്കാനുള്ള ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവില്‍ തിരുത്തല്‍ വേണമെന്നഭ്യര്‍ത്ഥിച്ച് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നിയമ നടപടി തുടങ്ങി. 'രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ സഹായത്തോടെ' എന്‍. ചന്ദ്രശേഖനെ ചെയര്‍മാനായി നിയമിച്ച നടപടി 'നിയമവിരുദ്ധം' ആണെന്ന ഉത്തരവിലെ നിരീക്ഷണണങ്ങളില്‍ മാറ്റം തേടിയാണ് ഇതു സംബന്ധിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.

കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കീഴിലാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് പ്രവര്‍ത്തിക്കുന്നത്. ഹര്‍ജിയില്‍

എന്‍സിഎല്‍ടി ജനുവരി ആദ്യം വാദം കേള്‍ക്കാനാണു സാധ്യത. 111 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ടാറ്റാ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മിസ്ത്രിയെ പുനഃപ്രതിഷ്ഠിക്കാനുള്ള വിധി നാലാഴ്ചയ്ക്കു ശേഷം മാത്രമേ നടപ്പാക്കൂ. വിധിക്കെതിരെ ടാറ്റാ ഗ്രൂപ്പ്് അപ്പീല്‍ നല്‍കാന്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

കമ്പനി നിയമത്തിന് വിരുദ്ധമായാണ് സൈറസ് മിസ്ത്രിയെ പുറത്താക്കിയതെന്ന് അപ്പലേറ്റ് ട്രൈബ്യൂണല്‍ കണ്ടെത്തിയിരുന്നു. ടാറ്റാ സണ്‍സിന്റെ പദവി പബ്‌ളിക് ലിമിറ്റഡ് കമ്പനിയില്‍ നിന്ന് സ്വകാര്യ കമ്പനിയിലേക്കു മാറ്റിയ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് നടപടിയില്‍ ക്രമക്കേടുള്ളതായും എന്‍സിഎല്‍ടി അഭിപ്രായപ്പെട്ടു.

പ്രവര്‍ത്തനം മോശമാണെന്ന് ആരോപിച്ച് 2016ലാണ് സൈറസിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയത്. 2016 ഒക്ടോബറില്‍ ആയിരുന്നു പുറത്താക്കല്‍. പുറത്താക്കലിനെ തുടര്‍ന്ന് സൈറസ് മിസ്ത്രി കമ്പനി ലോ ട്രൈബ്യൂണല്‍ മുംബൈ ബെഞ്ചിനെ സമീപിച്ചു. എന്നാല്‍, ഹര്‍ജി തള്ളി. ഇതിനെ തുടര്‍ന്നാണ് കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കി അനുകൂല വിധി നേടിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT