Industry

എംഎസ്എംഇ രക്ഷാ പദ്ധതി: 750 മില്യണ്‍ ഡോളര്‍ വായ്പ അനുവദിച്ച് ലോക ബാങ്ക്

Dhanam News Desk

കോവിഡ് -19 പ്രതിസന്ധി സാരമായി ബാധിച്ച ഇന്ത്യയിലെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) രക്ഷയ്ക്ക് വായ്പയായി 750 മില്യണ്‍ ഡോളര്‍ നല്‍കാനുള്ള പദ്ധതി ലോക ബാങ്ക് അംഗീകരിച്ചു. സ്വാശ്രയ ഇന്ത്യ പദ്ധതി പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ച എംഎസ്എംഇ പാക്കേജിനു പിന്തുണ നല്‍കുന്നതാകും ഈ വായ്പ.

ലോക ബാങ്കിന്റെ എംഎസ്എംഇ എമര്‍ജന്‍സി റെസ്പോണ്‍സ് പ്രോഗ്രാം പ്രകാരം നിലവിലെ ആഘാതത്തെ നേരിടാനും ദശലക്ഷക്കണക്കിന് ജോലികള്‍ സംരക്ഷിക്കാനും സഹായിക്കുന്നതിന് 1.5 ദശലക്ഷം എംഎസ്എംഇകളുടെ അടിയന്തര ദ്രവ്യതയും വായ്പാ ആവശ്യങ്ങളും പരിഹരിക്കുകയാണ് വായ്പയുടെ ലക്ഷ്യമെന്ന് ഇന്ത്യയിലെ ലോക ബാങ്ക് കണ്‍ട്രി ഡയറക്ടര്‍ ജുനൈദ് അഹമ്മദ് പറഞ്ഞു. ഇന്ത്യന്‍ ജിഡിപിയുടെ 30 ശതമാനവും കയറ്റുമതിയുടെ 40 ശതമാനവും സംഭാവന ചെയ്യുന്ന രാജ്യത്തെ എംഎസ്എംഇ മേഖല നിലവില്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നതായി അദ്ദേഹം നിരീക്ഷിച്ചു.

എംഎസ്എംഇ മേഖല ഇന്ത്യയുടെ വളര്‍ച്ചയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നു.ഏകദേശം 150-180 ദശലക്ഷം ആളുകള്‍ ജോലി ചെയ്യുന്ന ഈ മേഖലയ്ക്ക് ഓര്‍ഡറുകള്‍ റദ്ദാക്കേണ്ടിവന്നു.വിതരണ ശൃംഖലാ തടസ്സങ്ങള്‍ മൂലവും ബുദ്ധിമുട്ടു നേരിടുന്നു.മേഖലയിലെ വരുമാനം കുത്തനെ ഇടിഞ്ഞു.ഈ മേഖലയില്‍ പണത്തിന്റെ ഒഴുക്കിലുണ്ടായ വന്‍ നഷ്ടം സമ്പദ്വ്യവസ്ഥയെയാകമാനം ഗരുതരമായി ബാധിച്ചു.എംഎസ്എംഇകളുടെ ധനകാര്യ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്-ജുനൈദ് അഹമ്മദ് പറഞ്ഞു

ഇന്ത്യയുടെ അടിയന്തിര കോവിഡ് -19 പ്രതികരണ നടപടികളെ പിന്തുണയ്ക്കാന്‍ ലോക ബാങ്ക് ആകെ വായ്പയായി നല്‍കുന്നത് 2.75 ബില്യണ്‍ ഡോളര്‍ വായ്പയാണ്.ആരോഗ്യമേഖലയ്ക്ക് ആദ്യത്തെ 1 ബില്യണ്‍ ഡോളര്‍ അടിയന്തര സഹായം ഏപ്രിലില്‍ പ്രഖ്യാപിച്ചു. ദരിദ്രര്‍ക്കും ദുര്‍ബലര്‍ക്കും പണ കൈമാറ്റവും ഭക്ഷ്യ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനായി മെയ് മാസത്തില്‍ മറ്റൊരു ബില്യണ്‍ ഡോളര്‍ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. എം.എസ്.എം.ഇ മേഖലയ്ക്കുള്ള 750 മില്യണ്‍ ഡോളര്‍ വായ്പയ്ക്ക് 5 വര്‍ഷത്തെ ഗ്രേസ് പിരീഡ് ഉള്‍പ്പെടെ 19 വര്‍ഷത്തെ കാലാവധി ഉണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT