Image courtesy: x.com/khamenei_ir, Canva
Markets

ഇസ്രായേല്‍ ഇറാനെ അടിച്ചാല്‍ ചൈനക്ക് എന്താണ് നേട്ടം? ചൈനീസ് പ്രതിരോധ ഓഹരി വില കുതിച്ചത് 13 ശതമാനം വരെ

നിലവിലെ സാഹചര്യത്തില്‍ ഇറാന് ആയുധങ്ങള്‍ വിതരണം ചെയ്യാനുളള രാജ്യങ്ങളായി കരുതുന്നത് റഷ്യയും ചൈനയുമാണ്

Dhanam News Desk

ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിക്കുമെന്ന് ഇറാൻ അറിയിച്ചതോടെ, ഇരു രാജ്യങ്ങളും തമ്മിലുളള സംഘര്‍ഷം രൂക്ഷമാകുമെന്നാണ് കരുതുന്നത്. ഇറാനുമായി തന്ത്രപരമായ സഹകരണമുളള രാജ്യങ്ങളിലൊന്നാണ് ചൈന. സംഘർഷം ചൈനീസ് പ്രതിരോധ ഉപകരണങ്ങളുടെ ആവശ്യകത വർധിപ്പിക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിൽ ഇന്ന് ചൈനീസ് പ്രതിരോധ ഓഹരികൾ വലിയ മുന്നേറ്റമാണ് നടത്തിയത്.

ചൈനീസ് പ്രതിരോധ സൂചിക ഇൻട്രാഡേ ഇടപാടുകളിൽ ഏകദേശം 2 ശതമാനം നേട്ടമുണ്ടാക്കി, അതിലെ മിക്ക കമ്പനികളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോൾ എച്ച്.എസ് ചൈന എ എയ്‌റോസ്‌പേസ് & ഡിഫൻസ് (HS China A Aerospace & Defence) 1.68 ശതമാനം ഉയർന്ന് 4,287.21 ലെത്തി.

എ.വി.ഐ.സി ചെങ്ഡു യു.എ.എസ് എന്ന കമ്പനിയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ആളില്ലാ വിമാനങ്ങളുടെ സിസ്റ്റംസ് (Unmanned Aerial Vehicle) നിർമ്മിക്കുന്ന കമ്പനിയാണ് എ.വി.ഐ.സി ചെങ്ഡു. ഇൻട്രാഡേ വ്യാപാരത്തില്‍ 13 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ ഓഹരി 11 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഡ്രോൺ കമ്പനിയായ എയ്‌റോസ്‌പേസ് സി.എച്ച് യു.എ.വി (Aerospace CH UAV) 6.5 ശതമാനം നേട്ടം രേഖപ്പെടുത്തി.

നോർത്ത് ഇൻഡസ്ട്രീസ് റെഡ് ആരോ, നോർത്ത് നാവിഗേഷൻ, എവിഐസി ഷെൻയാങ് എയർക്രാഫ്റ്റ്, അവികോപ്റ്റർ പിഎൽസി തുടങ്ങിയ പ്രതിരോധ കമ്പനികളുടെ ഓഹരികളും 2 മുതല്‍ 5 ശതമാനം വരെ ഉയർന്നാണ് ക്ലോസ് ചെയ്തത്.

തന്ത്രപരമായ പങ്കാളിത്തം

ചൈനയും ഇറാനും തമ്മിൽ 25 വർഷത്തെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചരിത്രമുണ്ട്. അതേസമയം ഇറാന് യുദ്ധവിമാനങ്ങൾ ഉൾപ്പെടെയുള്ള ഒരു ഉന്നത പ്രതിരോധ സാങ്കേതികവിദ്യയും ചൈന ഇതുവരെ നൽകിയിട്ടില്ല. എന്നാൽ നിലവിലെ സാഹചര്യത്തില്‍ ഇറാന് ആയുധങ്ങള്‍ വിതരണം ചെയ്യാനുളള രാജ്യങ്ങളായി കരുതുന്നത് റഷ്യയും ചൈനയുമാണ്. അതുകൊണ്ട് തന്നെ നിലവിലെ ചൈനീസ് പ്രതിരോധ ഓഹരികളുടെ റാലി ഊഹാപോഹത്തോടെ വികാരാധീനമായാണെന്ന വിലയിരുത്തലുകളുമുണ്ട്.

ഇറാൻ ചൈനയിൽ നിന്ന് ആയിരക്കണക്കിന് ടൺ ബാലിസ്റ്റിക്-മിസൈൽ ഘടകങ്ങള്‍ ഓർഡർ ചെയ്തതായി കഴിഞ്ഞ ആഴ്ച വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ബാലിസ്റ്റിക് മിസൈലുകളുടെ പ്രധാന ചേരുവയായ അമോണിയം പെർക്ലോറേറ്റ് ചൈന ഇറാനിലേക്ക് കയറ്റുമതി ചെയ്യുമെന്നാണ് റിപ്പോര്‍ട്ടിലുളളത്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഇസ്രായേലിന് വേദനാജനകമായ വിധി നേരിടേണ്ടിവരുമെന്ന് പറഞ്ഞത് പുതിയ സാഹചര്യത്തില്‍ ആശങ്കയോടെയാണ് ലോകം കാണുന്നത്.

China's defense stocks surged over 13% amid Iran-Israel tensions, as speculation grows about Iran's potential arms procurement from China.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT