Image: Canva 
Markets

ഓഹരി നിക്ഷേപത്തില്‍ വിദേശികളെ കടത്തിവെട്ടുമോ ആഭ്യന്തര നിക്ഷേപകര്‍? അന്തരം എക്കാലത്തെയും കുറഞ്ഞ നിലയില്‍

മൂന്നാം പാദത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1.56 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ ഇന്ത്യയില്‍ വിറ്റു

Dhanam News Desk

ഇന്ത്യന്‍ ഓഹരി വിപണിയിലെ നിക്ഷേപത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളും (foreign institutional investors /FIIs) ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും (domestic institutional investors /DIIs) തമ്മിലുള്ള അന്തരം കുറയുന്നു. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ അന്തരം എക്കാലത്തെയും കുറഞ്ഞ നിലയിലെത്തി. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്ന് വിറ്റൊഴിയുമ്പോഴും ആഭ്യന്തര നിക്ഷേപകര്‍ സജീവമാകുന്നതായാണ് കാണുന്നത്.

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ( എന്‍.എസ്.ഇ) ലിസ്റ്റഡ് കമ്പനികളിലെ വിദേശ നിക്ഷേപകരുടെ നിക്ഷേപം 12 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലവാരമായ 17.23 ശതമാനത്തിലെത്തി. അതേസമയം ആഭ്യന്തര നിക്ഷേപം 16.9 ശതമാനത്തിലേക്ക് ഉയര്‍ന്നു. ആഭ്യന്തര മ്യൂച്വല്‍ഫണ്ടുകളുടെ നിക്ഷേപം 9.93 ശതമാനത്തിലെത്തി.

ഡിസംബര്‍ പാദത്തിന്റെ അവസാനം വിദേശ നിക്ഷേപ സ്ഥാപനങ്ങളും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും തമ്മിലുള്ള വിടവ് 0.3 ശതമാനമാണ്. 2015 മാര്‍ച്ചില്‍ 10.3 ശതമാനമാനമായിരുന്നതാണ് ഇപ്പോള്‍ ഇത്രയുമായി കുറഞ്ഞത്.

ഒപ്പത്തിനൊപ്പം

നിലവില്‍ വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപകരും ഒരേപോലെ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപകരായുണ്ട്. വിദേശികളുടെ കൈവശമുള്ള ആസ്തി (assets under custody /AUC) 74.91 ലക്ഷം കോടി രൂപയാണ്. സെപ്റ്റംബര്‍പാദത്തില്‍ 81.88 ലക്ഷമായിരുന്നുവിത്. അതേസമയം, ആഭ്യന്തര നിക്ഷേപകരുടെ ആസ്തി 73.47 ലക്ഷം കോടി രൂപയായി. ഡിസംബര്‍ പാദത്തിലെ 76.78 ലക്ഷം കോടിയില്‍ നിന്ന് നേരിയ കുറവുണ്ട്.

എഫ്.ഐ.എകള്‍ 1.56 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍ വാങ്ങിയത് 55,582 കോടി രൂപയ്ക്ക് മാത്രം. മ്യൂച്വല്‍ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളാകട്ടെ 1.86 ലക്ഷം കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ഡിസംബര്‍ പാദത്തില്‍ സെന്‍സെക്‌സ് 8.7 ശതമാനവും നിഫ്റ്റി 9.7 ശതമാനവും ഇടിഞ്ഞിരുന്നു. പ്രൈവറ്റ് പ്രമോട്ടര്‍ ഹോള്‍ഡിംഗ് 41.08 ശതമാനമായി കുറഞ്ഞപ്പോള്‍ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം 7.69 ശതമാനവും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളുടേത് 2.09 ശതമാനവുമായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT