Markets

ഇതുവരെ വിറ്റത് 22.9 ബില്യണ്‍ ഡോളറിന്റെ ടെസ്‌ല ഓഹരികള്‍, ട്വിറ്ററില്‍ നിക്ഷേപകരെ തേടി മസ്‌ക്

ഡിസംബര്‍ 12-14 കാലയളവില്‍ മാത്രം 3.6 ബില്യണ്‍ ഡോളറിന്റെ ടെസ്‌ല ഓഹരികളാണ് മസ്‌ക് വിറ്റത്. ട്വിറ്ററില്‍ നിക്ഷേപം നടത്തിയെന്ന് മസ്‌ക് വെളിപ്പെടുത്തിയ ശേഷം ഇതുവരെ ടെസ് ലയുടെ വിപണി മൂല്യത്തില്‍ ഉണ്ടായത് 700 ബില്യണിലധികം ഡോളറിന്റെ ഇടിവാണ്

Dhanam News Desk

ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക് (Elon Musk) ട്വിറ്ററില്‍ പുതിയ നിക്ഷേപകരെ തേടുകയാണെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററിലെ ഓഹരികള്‍ക്ക് മസ്‌ക് നല്‍കിയ അതേ നിരക്കില്‍ നിക്ഷേപിക്കാന്‍ തയ്യാറുള്ളവരെയാണ് പരിഗണിക്കുന്നത്.ഓഹരി ഒന്നിന് 54.20 ഡോളര്‍ നിരക്കിലാണ് ട്വിറ്ററിനെ മസ്‌ക് ഏറ്റെടുത്തത്. ട്വിറ്ററിന്റെ സാമ്പത്തിക നില മോശമായതാണ് പുതിയ നിക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ മസ്‌കിനെ പ്രേരിപ്പിക്കുന്ന ഘടകമെന്നാണ് വിലയിരുത്തല്‍.

ട്വിറ്ററിന് താന്‍ നല്‍കുന്നത് അമിത വിലയാണെന്ന് കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ടെസ് ല കോണ്‍ഫറന്‍സില്‍ മക്‌സ് പറഞ്ഞിരുന്നു. ഭാവിയില്‍ കമ്പനിയുടെ മൂല്യം ഉയരുമെന്ന പ്രതീക്ഷയാണ് മസ്‌ക് അന്ന് പങ്കുവെച്ചത്. 44 ബില്യണ്‍ ഡോളറിന്റേതായിരുന്നു ട്വിറ്റര്‍ ഇടപാട്. ട്വിറ്ററിനെ ഏറ്റെടുത്ത ശേഷം ഇതുവരെ 22.9 ബില്യണ്‍ ഡോളറിന്റെ ടെസ് ല ഓഹരികളാണ് മസ്‌ക് വിറ്റത്.

ഡിസംബര്‍ 12-14 കാലയളവില്‍ മാത്രം 3.6 ബില്യണ്‍ ഡോളറിന്റെ ടെസ് ല ഓഹരികള്‍ മസ്‌ക് വിറ്റെന്നാണ് ഫോബ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ട്വിറ്ററില്‍ നിക്ഷേപം നടത്തിയെന്ന് മസ്‌ക് വെളിപ്പെടുത്തിയ ശേഷം ഇതുവരെ ടെസ് ലയുടെ വിപണി മൂല്യത്തില്‍ ഉണ്ടായത് 700 ബില്യണിലധികം ഡോളറിന്റെ ഇടിവാണ്. ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദിവി നഷ്ടമായ മസ്‌കിന്റെ നിലവിലെ ആസ്തി 169.1 ബില്യണ്‍ ഡോളറാണ്. ഫ്രാന്‍സിലെ ബെര്‍ണാഡ് അര്‍ണോള്‍ട്ട് (chairman, LVMH Moet Hennessy Louis Vuitton) ആണ് മസ്‌കിനെ മറികടന്ന് ഒന്നാമതെത്തിയത്. 182.4 ബില്യണ്‍ ഡോളറാണ് ബെര്‍ണാഡിന്റെ ആസ്തി. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT