കൊച്ചി പള്ളിമുക്ക് ചര്‍ച്ച് ലാന്‍ഡിംഗ് റോഡില്‍ ഫ്രാങ്ക്ലിന്‍ ടെംപ്ള്‍ടണിന്റെ പുതിയ ഓഫീസ് ഫ്രാങ്ക്ലിന്‍ ടെംപ്ള്‍ടണ്‍ (ഇന്ത്യ) പ്രസിഡന്റ് അവിനാശ് സത്വലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. 
Markets

കൊച്ചിയില്‍ പുതിയ ഓഫീസ് തുറന്ന് ഫ്രാങ്ക്ലിന്‍ ടെംപ്ള്‍ടണ്‍

155 ലക്ഷം കോടി രൂപ മതിക്കുന്ന ആസ്തികളാണ് ലോകമെമ്പാടുമായി കമ്പനി മാനേജ് ചെയ്യുന്നത്.

Dhanam News Desk

രാജ്യത്തെ ഏറ്റവും വലിയ വിദേശ ഫണ്ട് ഹൗസുകളിലൊന്നായ ഫ്രാങ്ക്ലിന്‍ ടെംപ്ള്‍ടണ്‍ (ഇന്ത്യ) കൊച്ചി പള്ളിമുക്കിലെ ചര്‍ച്ച് ലാന്‍ഡിംഗ് റോഡില്‍ പുതിയ ഓഫീസ് തുറന്നു. ഫ്രാങ്ക്ലിന്‍ ടെംപ്ള്‍ടണ്‍ (ഇന്ത്യ) പ്രസിഡന്റ് അവിനാശ് സത്വലേക്കര്‍ ഉദ്ഘാടനം ചെയ്തു. ഈ മേഖലയില്‍ നിന്നുള്ള വര്‍ധിത ഡിമാന്‍ഡ് കണക്കിലെടുത്താണ് പുതിയ ഓഫീസ് തുറന്നതെന്ന് അവിനാശ് സത്വലേക്കര്‍ പറഞ്ഞു.

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സംസ്ഥാനത്ത് വലിയ വളര്‍ച്ചയാണ് കമ്പനി കാണുന്നത്. ഇതു കണക്കിലെടുത്ത് സംസ്ഥാനത്തെ സേവനശൃംഖല വിപുലീകരിക്കാനും പരിപാടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഗോളതലത്തില്‍ 78 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള കമ്പനിയില്‍ 1,600ലേറെ നിക്ഷേപ വിദഗ്ധര്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 155 ലക്ഷം കോടി രൂപ മതിക്കുന്ന ആസ്തികളാണ് ലോകമെമ്പാടുമായി കമ്പനി മാനേജ് ചെയ്യുന്നത്.

ഇന്ത്യയില്‍ 30 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഇവിടെ 37 മ്യൂച്വല്‍ ഫണ്ടുകളിലായി 1.18 ലക്ഷം കോടി മതിക്കുന്ന ആസ്തികള്‍ മാനേജ് ചെയ്യുന്നുണ്ട്. ഫ്രാങ്ക്ലിന്‍ ഇന്ത്യ ലാര്‍ജ് ക്യാപ് ഫണ്ട്, ഫ്രാങ്ക്ലിന്‍ ഇന്ത്യ മിഡ് ക്യാപ് ഫണ്ട്, ഫ്രാങ്ക്ലിന്‍ ഇന്ത്യ ഫ്ളെക്സി ക്യാപ് ഫണ്ട് എന്നിവയ്ക്ക് 30 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുണ്ട്. മറ്റ് 19 ഫണ്ടുകള്‍ 20 വര്‍ഷവും പിന്നിട്ടിട്ടുണ്ട്.

ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് മേഖല കൈകാര്യം ചെയ്യുന്ന ആസ്തികള്‍ ഒരു ദശകത്തിനിടെ 6 മടങ്ങായി വര്‍ധിച്ച് 73.73 ട്രില്യണായെന്ന് സത്വലേക്കര്‍ ചൂണ്ടിക്കാട്ടി. വാര്‍ഷിക വളര്‍ച്ചാ നിരക്ക് 20 ശതമാനം. കേരളത്തിലെ മ്യൂച്വല്‍ ഫണ്ട് മേഖല മൊത്തത്തില്‍ ഒരു ലക്ഷം കോടി രൂപ മാനേജ് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT