സ്വർണം, വെള്ളി ഇടിഎഫുകൾ (ETFs) ചരിത്രപരമായ കുതിപ്പിന് ശേഷം ഒരൊറ്റ ദിവസം കൊണ്ട് 14 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ജനുവരിയിൽ വെള്ളി 56 ശതമാനം വളർച്ച നേടിയപ്പോൾ, സ്വർണം 1980 ന് ശേഷമുള്ള ഏറ്റവും മികച്ച പ്രതിമാസ നേട്ടമാണ് കൈവരിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ 20 ശതമാനത്തിലധികം വര്‍ധനയാണ് ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയത്. ഈ റെക്കോർഡ് മുന്നേറ്റത്തിന് പിന്നാലെ നിക്ഷേപകർ ലാഭമെടുത്തതാണ് (Profit booking) പെട്ടെന്നുള്ള തകർച്ചയ്ക്ക് പ്രധാന കാരണമായത്.
സെറോദ (Zerodha), എസ്ബിഐ (SBI) സിൽവർ ഇടിഎഫുകൾ 14 ശതമാനവും, നിപ്പോൺ ഇന്ത്യ ഗോൾഡ് ഇടിഎഫ് 10 ശതമാനവും ഇടിഞ്ഞു. അമേരിക്കൻ ഫെഡറൽ റിസർവ് ചെയർമാനായി കൂടുതൽ കർക്കശമായ നിലപാടുള്ള കെവിൻ വാനിഷിനെ നിയമിച്ചേക്കുമെന്ന വാർത്തയും, ഇതിനെത്തുടർന്ന് ഡോളർ കരുത്താർജിച്ചതും വില കുറയാൻ കാരണമായി. ഡോളർ ശക്തിപ്പെടുമ്പോൾ സ്വർണം പോലുള്ള ലോഹങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിൽ വില കുറയുന്നത് സ്വാഭാവികമാണ്.
റെക്കോർഡ് ഉയരമായ 121.64 ഡോളറിലെത്തിയ ശേഷം വ്യാഴാഴ്ച സില്‍വര്‍ ഔൺസിന് 5.7 ശതമാനം ഇടിഞ്ഞ് 109.55 ഡോളറിലെത്തി. സില്‍വര്‍ ഇന്ന് 14 ശതമാനത്തോളം ഇടിഞ്ഞ് 98 ഡോളറായി. റെക്കോർഡ് ഉയരമായ 5,594.82 ഡോളറിൽ നിന്ന് 5 ശതമാനം വരെ ഇടിഞ്ഞ സ്വർണം ഇന്നലെ ഔൺസിന് 5,183.21 ഡോളറിലെത്തി. സ്വര്‍ണത്തിന്റെ വ്യാപാരം ഇന്ന് 6 ശതമാനത്തോളം ഇടിഞ്ഞ് 5,014 ഡോളറിലാണ്.
എന്നാൽ, ഈ വിലയിടിവിനെ ഒരു മികച്ച വാങ്ങൽ അവസരമായാണ് (Buying opportunity) വിപണി വിദഗ്ധർ കാണുന്നത്. യു.എസ്-ഇറാന്‍ അടക്കമുളള ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ആവശ്യം വർദ്ധിപ്പിക്കും. യുബിഎസ് (UBS) പോലുള്ള സ്ഥാപനങ്ങൾ സ്വർണത്തിന്റെ ലക്ഷ്യവില 6,200 ഡോളറായി ഉയർത്തിയിട്ടുണ്ട്. സ്വർണം (10 ഗ്രാം, 24 കാരറ്റ്) 1,68,000 - 1,64,000 രൂപ റേഞ്ചിലേക്ക് (MCX) താഴുമ്പോൾ നിക്ഷേപം നടത്തുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമാകുമെന്നാണ് വിലയിരുത്തുന്നത്.
Gold and silver ETFs fall up to 14% — experts call it a golden long-term buying opportunity.
Read DhanamOnline in English
Subscribe to Dhanam Magazine