യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ആദ്യമായി 88 കടന്നിരിക്കുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് (തിങ്കളാഴ്ച) 88.27 രൂപയിലാണ് പുരോഗമിക്കുന്നത്. ഇന്ത്യൻ കയറ്റുമതിയിൽ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഇരട്ട താരിഫ്, വിദേശ ഫണ്ടുകളുടെ ഒഴുക്ക്, ആഭ്യന്തര ഓഹരി വിപണി ദുര്‍ബലമായത് എന്നിവയാണ് കുത്തനെയുളള ഇടിവിന് കാരണം. യുഎസിന്റെ അധിക വ്യാപാര താരിഫുകൾ ഇന്ത്യയുടെ വ്യാപാര കമ്മിയെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാക്കുകയാണ്.
ആഗസ്റ്റ് 27 മുതലാണ് യുഎസ് വിപണിയിൽ എത്തുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയത്. തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, ചെമ്മീൻ തുടങ്ങിയ തൊഴിൽ മേഖലകളെ ഈ നീക്കം വളരെയധികം പ്രതികൂലമായി ബാധിക്കും. കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നും ആഗോള വ്യാപാര അനിശ്ചിതത്വങ്ങൾ മറികടക്കുന്നതിന് കയറ്റുമതിക്കാർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
കറൻസി 88.50 ന് അടുത്തെത്തിയാൽ ചാഞ്ചാട്ടം നിയന്ത്രിക്കാൻ ആർബിഐ ഇടപെടുമെന്നാണ് വിശകലന വിദഗ്ധർ കരുതുന്നത്. ഇന്ത്യ-യുഎസ് വ്യാപാര യുദ്ധമാണ് ഈ ബലഹീനതയ്ക്ക് കാരണം. അതേസമയം, ദുർബലമായ രൂപ സർക്കാരിന് വലിയൊരു ആർബിഐ ലാഭവിഹിതം സൃഷ്ടിക്കുന്നതിന് സഹായകമാകുമെന്ന വിലയിരുത്തലും ഉണ്ട്. ഡോളര്‍ കൂടുതലായി വിറ്റഴിക്കുന്നത് രൂപയുടെ ശേഖരം വര്‍ധിക്കുന്നതിന് കാരണമാകും. എട്ടാം ശമ്പള കമ്മീഷന്റെയും കുറഞ്ഞ ജിഎസ്ടി നിരക്കുകളുടെയും പിൻബലത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും ഉയർന്ന ശമ്പളവും പെൻഷനും നല്‍കേണ്ടി വരുന്ന സാഹചര്യത്തില്‍ ഇത് സർക്കാരിന് സഹായകമാകുമെന്ന അഭിപ്രായവും ശക്തമാണ്.
Indian Rupee hits all-time low of 88.27 against USD amid Trump-era tariffs and trade concerns.
Read DhanamOnline in English
Subscribe to Dhanam Magazine