വിപണി നാമമാത്ര നേട്ടത്തിൽ തുടങ്ങിയശേഷം പിന്നീട് സൂചികകൾ താഴ്ന്നു. ബാങ്ക് നിഫ്റ്റി കൂടുതൽ ദുർബലമായി. മികച്ച റിസൾട്ടുകൾ ടൈറ്റൻ, സ്‌കൈ ഗോൾഡ് തുടങ്ങിയ ഓഹരികൾക്ക് പിന്തുണയേകി. എന്നാൽ കേയ്ൻസ് ടെക്നോളജീസ്, പി.ടി.സി ഇന്ത്യ, ഒല ഇലക്ട്രിക്, എൻ.എൽ.സി, റെയ്മണ്ട് റിയൽറ്റി എന്നിവയിൽ മോശം റിസൾട്ട് ഇടിവിന് കാരണമായി. രൂപ, സ്വർണം, ക്രൂഡ് ഓയിൽ വിലയിൽ ചെറിയ മാറ്റങ്ങൾ മാത്രം രേഖപ്പെടുത്തി.
ഓഹരികൾ നാമമാത്ര നേട്ടത്താടെ വ്യാപാരം തുടങ്ങിയിട്ടു ചാഞ്ചാട്ടത്തിലായി. പിന്നീടു സൂചികകൾ താഴ്ന്നു. ബാങ്ക് നിഫ്റ്റിയും താഴ്ചയിലാണ്. മികച്ച ഒന്നാം പാദ റിസൽട്ടിനെ തുടർന്ന് എസ്.ബി.ഐ ഓഹരിക്ക് 1,325 രൂപ ലക്ഷ്യവില നിർണയിച്ചു. ഓഹരി ഒന്നര ശതമാനം താഴ്ന്നു.
ഹിറ്റാച്ചി എനർജിക്ക് 46,700 രൂപ ലക്ഷ്യവില നിശ്ചയിച്ച സിറ്റി ഗ്രൂപ്പ് വാങ്ങൽ ശിപാർശ നൽകി. എന്നാൽ ഗോൾഡ്മാൻ സാക്സ് ന്യൂട്രൽ ശിപാർശയുമായി 30,100 രൂപയിലേക്കു ലക്ഷ്യവില താഴ്ത്തി. ഓഹരി എട്ടര ശതമാനം കയറി 35,400 രൂപയിൽ എത്തി.
മികച്ച റിസൽട്ട് ടൈറ്റൻ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകാൻ ബ്രോക്കറേജുകളെ പ്രേരിപ്പിച്ചു. എച്ച്.എസ്.ബി.സി 5500-ഉം സിറ്റി 5700-ഉം രൂപയാണു ലക്ഷ്യവിലയായി നിർണയിച്ചിരിക്കുന്നത്. ഓഹരി ഒന്നര ശതമാനം ഉയർന്നു.
എക്സ്-ഡിവിഡൻഡ് തീയതിയായതോടെ ഇൻഡസ് ടവേഴ്സ് ഓഹരി മൂന്നര ശതമാനത്തിലധികം താഴ്ന്നു. റിസൽട്ട് മോശമായത് കേയ്ൻസ് ടെക്നോളജീസിനെ എട്ടും പിടിസി ഇന്ത്യയെ 12 ഉം ഒല ഇലക്ട്രിക്കിനെ അഞ്ചും എൻഎൽസിയെ പത്തും ശതമാനം ഇടിവിലാക്കി. ഒലയുടെ വരുമാനം 45 ശതമാനം കുറഞ്ഞതിനൊപ്പം ചില കാര്യങ്ങളിൽ ഓഡിറ്റർ വിപരീതാഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.
78 ശതമാനം വരുമാന വളർച്ചയിൽ അറ്റാദായം ഇരട്ടിപ്പിച്ച മികച്ച റിസൽട്ട് സ്‌കൈ ഗോൾഡ് ഓഹരിയെ 12 ശതമാനം കയറ്റി. റിസൾട്ട് പ്രതീക്ഷയിലും മോശമായത് റെയ്മണ്ട് റിയൽറ്റിയെ 10 ശതമാനം വരെ താഴ്‌ത്തി.
രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ നാലു പൈസ കുറഞ്ഞു 95.17 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 95.24 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ രാവിലെ ഔൺസിന് 4,320 ഡോളർ വരെ താഴ്ന്നിട്ട് 4,330-ലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 280 രൂപ കുറഞ്ഞ് 1,11,440 രൂപ ആയി.
രാവിലെ ഉയർന്ന ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ രാവിലെ 84.21 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം ക്രൂഡ് ഓയിൽ 78.60 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine