Infosys 
Markets

ഓഹരി തിരിച്ചു വാങ്ങാനൊരുങ്ങി ഇന്‍ഫോസിസ്, ഓഹരി വില 4 ശതമാനത്തിലധികം ഉയര്‍ന്നു, എന്താണ് ഷെയര്‍ ബൈബാക്ക്, നിക്ഷേപകര്‍ക്ക് നേട്ടമുണ്ടോ?

ഇത് ആറാം തവണയായാണ് ഇന്‍ഫോസിസ് ഓഹരി തിരിച്ചു വാങ്ങലിന് ഇറങ്ങുന്നത്‌

Dhanam News Desk

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സോഫ്റ്റ്‌വെയര്‍ സേവന കമ്പനിയായ ഇന്‍ഫോസിസ് (Infosys) ഓഹരികള്‍ ഇന്ന് നാല് ശതമാനത്തിലധികം ഉയര്‍ന്നു. കമ്പനി ഓഹരി തിരിച്ചു വാങ്ങലിന് (stock buyback) തയാറെടുക്കുന്നുവെന്ന വാര്‍ത്തകളാണ് ഓഹരി വിലയെ സ്വാധീനിച്ചത്. സെപ്റ്റംബര്‍ 11ന് നടക്കുന്ന യോഗത്തില്‍ ഷെയര്‍ ബൈബാക്ക് പ്രോപ്പോസല്‍ പരിഗണിക്കുമെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിരുന്നു. ഓഹരി തിരിച്ചു വാങ്ങലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അതിനു ശേഷമാകും അറിയാനാകുക.

ഇത് ആറാം തവണ

ഇന്‍ഫോസിസ് ഇതിനു മുമ്പ് അഞ്ച് തവണ ഓഹരി തിരിച്ചുവാങ്ങല്‍ നടത്തിയിട്ടുണ്ട്. 2022 ഡിസംബറിലായിരുന്നു അവസാനത്തേത്. അന്ന് ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് അഞ്ചു കോടി ഓഹരികളാണ് തിരിച്ചു വാങ്ങിയത്. 2021 ജൂണില്‍ 5.2 കോടി ഓഹരികളും തിരിച്ചു വാങ്ങി. 2019ല്‍ രണ്ട് തവണയായി 20.6 കോടി ഓഹരികളും 2017ല്‍ 11.3 കോടി ഓഹരികളും തിരിച്ചു വാങ്ങിയതായാണ് ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ട് കാണിക്കുന്നത്.

ജൂണ്‍ 30ലെ കണക്കു പ്രകാരം ഇന്‍ഫോസിസിന്റെ ആകെ ഓഹരികള്‍ 415.43 കോടിയാണ്. 1,500 രൂപക്ക് അടുത്താണ് ഒരു ഓഹരിയുടെ ഇന്നത്തെ വില.

ഓഹരിയുടെ പ്രകടനം

ഓഹരി അതിന്റെ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്ന് 28 ശതമാനവും ഈ വര്‍ഷം ഇതുവരെ 24 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിരിക്കുന്ന അവസരത്തിലാണ് ഇന്‍ഫോസിസ് ഓഹരി ബൈബാക്ക് നടത്തുന്നത്.

ഈ വര്‍ഷം ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്ന സൂചികയാണ് ഐ.ടി. 19 ശതമാനത്തിലധികമാണ് സൂചികയുടെ നഷ്ടം. യു.എസിലെ താരിഫും മറ്റ് ഭൗമ-രാഷ്ട്രീയ പ്രശ്‌നങ്ങളും കമ്പനികളുടെ വരുമാനത്തിലുണ്ടായ കുറവുമൊക്കെ ഓഹരി വിലയെ ബാധിച്ചു. വിദേശ നിക്ഷേപകര്‍ ഐ.ടി ഓഹരികളില്‍ കനത്ത വില്‍പന നടത്തി വരികയാണ്. 2024ന്റെ അവസാനം മുതല്‍ 2025 ജൂലൈ വരെ 27.2ശതമാനത്തോളം കുറവാണ് വിദേശ നിക്ഷേപകരുടെ കൈവശമുള്ള ഐ.ടി ആസ്തിയില്‍ (assets under custody (AUC) ഉണ്ടായിരിക്കുന്നത്.

എന്താണ് ഷെയര്‍ ബൈബാക്ക്?

ഓപ്പണ്‍ മാര്‍ക്കറ്റിലുള്ള കമ്പനിയുടെ ഓഹരികള്‍ കുറയ്ക്കുന്നതിനായി കമ്പനികള്‍ സ്വീകരിക്കുന്ന നടപടിയാണ് ഓഹരി തിരികെ വാങ്ങല്‍ അഥവാ ഷെയര്‍ ബൈബാക്ക്. മുന്‍കൂട്ടി നിശ്ചയിച്ച വിലയില്‍ നിശ്ചിത ഓഹരികള്‍ തിരിച്ചു വാങ്ങുകയാണ് ഇവിടെ ചെയ്യുന്നത്. ഇതുവഴി പൊതു നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ എണ്ണം കുറയും. നിലവിലെ ഓഹരി ഉടമകളില്‍ നിന്നും നിശ്ചിത സമയപരിധി വച്ച് ടെണ്ടറുകള്‍ സ്വീകരിച്ചും ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് നിശ്ചിത കാലാവധിക്കുള്ളില്‍ നേരിട്ട് വാങ്ങിയുമാണ് കമ്പനികള്‍ ഓഹരി തിരിച്ചെടുക്കുന്നത്. നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്ന വിലയായിരിക്കും ഷെയര്‍ ബൈബാക്കിനായി കമ്പനികള്‍ വാഗ്ദാനം ചെയ്യുത്. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ഓഹരിയില്‍ നിന്ന് ലഭിച്ചേക്കാവുന്ന നേട്ടം ഇതുവഴി മുന്‍കാറായി ലഭിച്ചേക്കാം. കമ്പനിയുടെ ബിസിനസില്‍ മാനേജ്‌മെന്റിനുള്ള വിശ്വാസം പ്രകടിപ്പിക്കുകയ കൂടിയാണ് ഓഹരികള്‍ തിരികെ വാങ്ങുന്നതിലൂടെ ചെയ്യുന്നത്.

വന്‍ ഏറ്റെടുക്കലുകളും വിപുലീകരണ പ്രവര്‍ത്തനങ്ങളും ഒഴിവാക്കി

അതേസമയം ഇന്‍ഫോസിസിന്റെ ഓഹരി ബൈബാക്ക് തീരുമാനത്തെ 'സര്‍പ്രൈസ്' ആയാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്. നിലവില്‍ നികുതി നേട്ടം ഇല്ലാത്തതിനാല്‍ നിക്ഷേപകര്‍ ഓഹരി തിരിച്ചു നല്‍കുന്നതിന് താല്‍പര്യം കാണിച്ചേക്കില്ലെന്നതാണ് കാരണം. നേരത്തെ നിക്ഷേപകര്‍ക്ക് 20 ശതമാനം നികുതി ഇളവ് ഉണ്ടായിരുന്നു. നിലവില്‍ നിക്ഷേപകര്‍ അവരുടെ വരുമാന സ്ലാബിന് അനുസരിച്ച് നികുതി നല്‍കണം. ഇത് ബൈബാക്കിന്റെ ആകര്‍ഷണം കുറയ്ക്കുന്നുണ്ട്.

കമ്പനിക്ക് വലിയ വിപുലീകരണത്തിനോ ഏറ്റെടുക്കലിനോ പദ്ധതിയില്ലെന്നാണ് ഈ നീക്കം സൂചിപ്പിക്കുന്നതെന്നും നിരീക്ഷകര്‍ പറയുന്നു. 40,000 കോടിയോളം രൂപയാണ് മറ്റ് നിക്ഷേപങ്ങള്‍ക്ക് മുതിരാതെ ഇന്‍ഫോസിസ് ഓഹരി ഉടമകള്‍ക്കായി മുടക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT