Image Courtesy: Canva 
Markets

ജിയോ ഐ.പി.ഒ യിൽ റീട്ടെയിൽ നിക്ഷേപകർക്ക് വൻ അവസരം, വിദേശ നിക്ഷേപം കുറയ്ക്കാൻ നീക്കം

വിദേശ നിക്ഷേപകരില്‍ നിന്ന് 2020 ൽ ഓഹരി വിൽപ്പനയിലൂടെ 20.5 ബില്യൺ ഡോളറിലധികം ജിയോ സമാഹരിച്ചിരുന്നു

Dhanam News Desk

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് (Reliance Jio Platforms), തങ്ങളുടെ വരാനിരിക്കുന്ന ഐപിഒയ്ക്ക് (IPO) മുന്നോടിയായി വിദേശ നിക്ഷേപകരുമായി ചർച്ചകൾ ആരംഭിച്ചു. മെറ്റ (Meta), ഗൂഗിൾ (Google) ഉൾപ്പെടെയുള്ള 13 പ്രമുഖ വിദേശ നിക്ഷേപകരോട് അവരുടെ കൈവശമുള്ള ഓഹരികളിൽ നിന്ന് 8 ശതമാനം വീതം വിറ്റഴിക്കാൻ ജിയോ ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ നീക്കത്തിലൂടെ റീട്ടെയിൽ നിക്ഷേപകർക്ക് ഐപിഒയിൽ കൂടുതൽ അവസരങ്ങൾ നൽകാനും അവർക്ക് മികച്ച ലാഭമുണ്ടാക്കാനും കമ്പനി ലക്ഷ്യമിടുന്നു. റിലയൻസ് ജിയോയുടെ മൂല്യം 180 ബില്യൺ ഡോളറായാണ് ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് ജെഫറീസ് കണക്കാക്കുന്നത്.

ആകെ ഓഹരികളുടെ 3% വരെ

വിദേശ നിക്ഷേപകർ തങ്ങളുടെ പക്കലുള്ള ഓഹരികളുടെ 8 ശതമാനം വിറ്റഴിക്കുമ്പോൾ, അത് ജിയോ പ്ലാറ്റ്‌ഫോംസിന്റെ ആകെ ഓഹരികളുടെ ഏകദേശം 2.5 മുതൽ 3 ശതമാനം വരെ വരും. നിലവിൽ മെറ്റയ്ക്ക് 9.99 ശതമാനവും ഗൂഗിളിന് 7.73 ശതമാനവും ഓഹരികളാണ് ജിയോയിലുള്ളത്. കൂടാതെ വിസ്ത ഇക്വിറ്റി പാർട്ണേഴ്സ്, കെകെആർ, സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് തുടങ്ങിയവരും പ്രധാന നിക്ഷേപകരാണ്. വിദേശ നിക്ഷേപകരില്‍ നിന്ന് 2020 ൽ ഓഹരി വിൽപ്പനയിലൂടെ 20.5 ബില്യൺ ഡോളറിലധികം ജിയോ സമാഹരിച്ചിരുന്നു.

ഐപിഒ നടപടികള്‍ കൈകാര്യം ചെയ്യുന്നതിനായി ജിയോ 17 ബാങ്കുകളെ നിയമിച്ചിട്ടുണ്ട്. 'ഓഫർ ഫോർ സെയിൽ' (OFS) എന്ന രീതിയിലാണ് ഈ ഐപിഒ വിഭാവനം ചെയ്തിരിക്കുന്നത്. ഇതിലൂടെ കമ്പനി പുതിയ ഫണ്ട് സമാഹരിക്കില്ല, മറിച്ച് നിലവിലുള്ള നിക്ഷേപകർ തങ്ങളുടെ ഓഹരികൾ പൊതുജനങ്ങൾക്ക് വിക്കുകയാണ് ചെയ്യുന്നത്. മെഗാ ഐപിഒയ്ക്കുള്ള അപേക്ഷ ഈ ആഴ്ച തന്നെ സമർപ്പിക്കാൻ സാധ്യതയുണ്ട്.

Jio Platforms plans stake sale by foreign investors ahead of IPO to boost retail investor participation.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT