Markets

ടാറ്റയെ മലര്‍ത്തിയടിച്ച് എല്‍.ജി, നിക്ഷേപകര്‍ക്ക് ബംപര്‍ നേട്ടം, ഓഹരിക്ക് മിനിറ്റുകള്‍ക്കകം ലഭിച്ചത് 8 'ബൈ കാള്‍'

ബി.എസ്.ഇയില്‍ ഓഹരി ലിസ്റ്റ് ചെയ്തത് 50.44 ശതമാനം നേട്ടത്തോടെ

Dhanam News Desk

നിക്ഷേപകര്‍ക്ക് ബംപര്‍ നേട്ടം നല്‍കി എല്‍.ജി ഇലക്ട്രോണിക്‌സിന്റെ ലിസ്റ്റിംഗ്. ഇന്ന് ബി.എസ്.ഇയില്‍ ഓഹരി ലിസ്റ്റ് ചെയ്തത് 50.44 ശതമാനം നേട്ടത്തോടെ. 1,140 രൂപ ഇഷ്യു വിലയുണ്ടായിരുന്ന എല്‍.ജി ഇലക്ട്രോണിക്‌സ് ബി.എസ്.ഇയില്‍ 1,175 രൂപയിലും എന്‍.എസ്.ഇയില്‍ 1,710 രൂപയിലുമാണ് ലിസ്റ്റ് ചെയ്തത്. ലിസ്റ്റിംഗിനു ശേഷം ഓഹരി വില എന്‍.എസ്.ഇയില്‍ 1,749 രൂപ വരെ ഉയര്‍ന്നു.

വമ്പന്‍ ഐ.പി.ഒകളുമായി ഈ വര്‍ഷമെത്തിയ ടാറ്റ ക്യാപിറ്റല്‍, എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയവ ലിസ്റ്റിംഗില്‍ നിറം മങ്ങിയ പ്രകടനം കാഴ്ചവച്ചപ്പോഴാണ് കൊറിയന്‍ കമ്പനിയുടെ ഗംഭീര നേട്ടം.

'ബൈ' കോളുമായി ബ്രോക്കറേജുകള്‍

ലിസ്റ്റിംഗ് നടത്തി മിനിറ്റുകള്‍ക്കകം എട്ട് ബ്രോക്കറേജുകളാണ് ഓഹരി വാങ്ങാനുള്ള (Buy) ശിപാര്‍ശ നല്‍കിയിരിക്കുന്നത്. പ്രഭുദാസ് ലില്ലാധര്‍ ബ്രോക്കറേജ് ഓഹരിയ്ക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യ വില 1,780 രൂപ.

വിലയില്‍ ലിസ്റ്റിംഗ് പ്രീമിയം ലഭിച്ചതിനാല്‍ ചെറുയൊരുരു ലാഭം ബുക്ക് ചെയ്ത ശേഷം ബാക്കി ദീര്‍ഘകാലത്തേക്ക് ഹോള്‍ഡ് ചെയ്യാനാണ് മറ്റൊരു ബ്രോക്കറേജിന്റെ ശിപാര്‍ശ. 1,400 രൂപയ്ക്ക് സ്റ്റോപ് ലോസ് വയ്ക്കാനും നിര്‍ദേശിക്കുന്നു.

ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസും വാങ്ങാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. നോമുറ ഓഹരിക്ക് 58 ശതമാനം ഉയര്‍ച്ച പ്രതീക്ഷിക്കുന്നു. 1,800 രൂപയാണ് ലക്ഷ്യ വില നിശ്ചയിച്ചിരിക്കുന്നത്. മറ്റൊരു ബ്രോക്കറേജായ എം.കെ ഗ്ലോബല്‍ 80 ശതമാനം ഉയര്‍ച്ച ലക്ഷ്യമിടുന്നു. ലക്ഷ്യവില 2,050 രൂപ.

മികച്ച പ്രതികരണം

ഒക്ടോബര്‍ ഏഴ് മുതല്‍ ഒമ്പതു വരെ നടന്ന എല്‍.ജി ഇലക്ട്രോണിക്‌സ് ഇന്ത്യയുടെ ഐ.പി.ഒയ്ക്ക് മികച്ച പ്രതികരണമാണ് നിക്ഷേപകരുടെ ഭാഗത്തു നിന്ന് ലഭിച്ചത്. മൊത്തം 54.02 മടങ്ങ് ആയിരുന്നു ഐ.പി.ഒയുടെ സബ്‌സ്‌ക്രിപ്ഷന്‍.

ഗ്രേമാര്‍ക്കറ്റില്‍ 37 ശതമാനം വരെ ഉയര്‍ന്നാണ് ഇന്നലെ എല്‍.ജി ഓഹരികള്‍ വ്യാപാരം നടത്തിയത്. അത് പ്രകാരം ഉയര്‍ന്ന ലിസ്റ്റിംഗ് നേട്ടം നല്‍കിയേക്കാമെന്ന് നിരീക്ഷകര്‍ പ്രവചിച്ചിരുന്നു.

മൊത്തം 10.18 കോടി ഓഹരികളാണ് ഐ.പി.ഒയില്‍ വിറ്റഴിച്ചത്. ഇതുവഴി സമാഹരിച്ചത് 11,607 കോടി രൂപ. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി പ്രമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളുമാണ് ഓഹരി വില്‍പ്പന നടത്തിയത്.

ഈ വര്‍ഷം ഇറങ്ങിയ വലിയ ഐ.പി.ഒകളില്‍ മൂന്നാമത്തേതാണ് എല്‍.ജിയുടേത്. 15511.87 കോടി രൂപ സമാഹരിച്ച ടാറ്റ ക്യാപിറ്റലും 12,500 കോടി സമാഹരിച്ച എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസസുമായിരുന്നു ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

LG Electronics debuts on BSE and NSE with a 50% gain, signaling strong investor interest and bullish brokerage outlooks

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT