Markets

എല്‍ഐസിയില്‍ അവകാശികളെക്കാത്ത് കിടക്കുന്നത് 21,539 കോടി രൂപ

തുകയുടെ 90 ശതമാനവും പോളിസി കാലാവധി കഴിഞ്ഞ വിഭാഗത്തിലാണ്.

Dhanam News Desk

പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുന്ന പൊതുമേഖലാ സ്ഥാപനം എല്‍ഐസിയില്‍ അവകാശികളെക്കാത്ത് കിടിക്കുന്നത് 21,539.5 കോടി രൂപ. കേന്ദ്രത്തിലെ പല വകുപ്പുകളുടെയും ആകെ ബജറ്റിനെക്കാള്‍ ഉയര്‍ന്നതാണ് ഈ തുക. തീര്‍പ്പാക്കിയ ശേഷവും തുക കൈപ്പറ്റാത്ത ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍, കാലാവധി അവസാനിച്ച പോളിസികള്‍, തിരികെ നല്‍കേണ്ട അധിക തുകകള്‍ എന്നിവ ചേര്‍ന്നാണ് 20000 കോടി രൂപയിലധികം എല്‍ഐസിയില്‍ കെട്ടിക്കിടക്കുന്നത്.

ഇങ്ങനെ അവകാശികളില്ലാത്തെ ആകെ തുകയുടെ 90 ശതമാനം അല്ലെങ്കില്‍ 19258.6 കോടിയും പോളിസി കാലാവധി കഴിഞ്ഞ വിഭാഗത്തിലാണ്. 2021 മാര്‍ച്ച് മുതല്‍ ആറുമാസം കൊണ്ട് അവകാശികളില്ലാത്ത തുക 16.5 ശതമാനം ആണ് വര്‍ധിച്ചത്. കഴിഞ്ഞ ആറുമാസം കൊണ്ട് 4,346.5 കോടിയാണ് അവകാശികളില്ലാത്തെ വിഭാഗത്തിലേക്ക് മാറ്റിയത്. അതേ സമയം ഇക്കാലയളവില്‍ വിവിധ ക്ലെയിമുകളിലായി 1527.6 കോടി രൂപയാണ് എല്‍ഐസി നല്‍കിയത്.

നിലവില്‍ അവകാശികളില്ലാതെ കിടക്കുന്ന പകുതിയിലധികം തുകയും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ വിഭാഗത്തിലേക്ക് മാറ്റിയിട്ട്. 10 വര്‍ഷത്തിലധികമായി അവകാശികള്‍ തേടിയെത്താത്ത തുക 2015 മുതല്‍ സീനിയര്‍ സിറ്റിസണ്‍ വെല്‍ഫെയര്‍ ഫണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എല്‍ഐസിയിലെ പോലെ രാജ്യത്തെ ബാങ്കുകളില്‍ 24,356 കോടിയും ഓഹരി വിപണിയില്‍ 19,686 കോടി രൂപയും അവകാശികളില്ലാതെ കിടപ്പുണ്ട്.

ഇന്ത്യ കാത്തിരിക്കുന്ന ഏറ്റവും വലിയ ഐ പി ഒ ആണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി)യുടേത്. ഇക്കഴിഞ്ഞ ദിവസമാണ് (ഫെബ്രുവരി 13 ന്) എല്‍ഐസി ഐപിഒയ്ക്കായി സെബിയില്‍ പേപ്പര്‍ സമര്‍പ്പിച്ചത്. 632 കോടി ഷെയറിന്റെ മൊത്തം ഇക്വിറ്റി മൂലധനത്തെ അടിസ്ഥാനമാക്കി, വില്‍പ്പനയ്ക്കുള്ള 5% ഓഫറിനുള്ള ഇഷ്യു വലുപ്പം 53,500 കോടി മുതല്‍ 93,625 കോടി രൂപ വരെയായേക്കാം റിപ്പോര്‍ട്ട്.

ഇഷ്യൂ വില ഒരു ഓഹരിക്ക് 1,693-2,962 രൂപയായിരിക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. 100 ശതമാനം ഓഹരികളും സര്‍ക്കാര്‍ കൈവശം വെച്ചിരിക്കുന്ന എല്‍ഐസിയുടെ ഐപിഒ പൂര്‍ണമായും സെക്കന്ററി ഓഹരികളുടെ വില്‍പ്പനയിലൂടെയാണ്. ഏകദേശം 11-12 ട്രില്യണ്‍ രൂപയുടെ മൂല്യമാണ് എല്‍ഐസിയ്ക്ക് കണക്കാക്കിയിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT