ഇന്ത്യൻ ഓഹരി വിപണിയിൽ അടുത്ത കാലത്തായി നിക്ഷേപകരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിരുന്നെങ്കിലും, രാജ്യത്തെ ബ്രോക്കറേജുകൾക്ക് ഒരു തിരിച്ചടിയുടെ സൂചനകൾ ലഭിച്ചു തുടങ്ങിയിരിക്കുന്നു. സെപ്റ്റംബർ പാദത്തിലെ കണക്കുകൾ പ്രകാരം, പ്രമുഖ ഡിസ്‌കൗണ്ട് ബ്രോക്കറേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ക്ലയന്റുകളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തി.
26 ലക്ഷത്തോളം ഉപയോക്താക്കൾ ഒരു പാദത്തിനുള്ളിൽ വിപണി വിട്ടുപോയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമീപ വർഷങ്ങളിൽ ഡീമാറ്റ് അക്കൗണ്ടുകളുടെ (Demat Accounts) എണ്ണം റെക്കോർഡ് തലത്തിലേക്ക് ഉയർന്നിരുന്നു. ഇതിന് പ്രധാനമായും കാരണം കുറഞ്ഞ കമ്മീഷൻ നിരക്കുകളോടെ സേവനം നൽകിയിരുന്ന ഡിസ്‌കൗണ്ട് ബ്രോക്കറേജുകളുടെ കടന്നുവരവായിരുന്നു. കോവിഡ് കാലയളവിനുശേഷം വിപണിയിൽ താൽക്കാലികമായി പണം നിക്ഷേപിച്ച ചെറുകിട നിക്ഷേപകർ (Retail Investors) പിന്മാറുന്നതാണ് ഈ ഇടിവിന് ഒരു പ്രധാന കാരണം. മുൻനിര കമ്പനികളായ ഗ്രോ, സെറോധ, ഏഞ്ചൽ വൺ, അപ്‌സ്റ്റോക്‌സ് തുടങ്ങിയവയില്‍ നിന്നാണ് 75 ശതമാനം ക്ലയന്റുകളും കൊഴിഞ്ഞു പോയത്.
ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോക്കറേജ് പ്ലാറ്റ്‌ഫോമായ ഗ്രോക്ക് ഈ പാദത്തിൽ ഏകദേശം 6.73 ലക്ഷം സജീവ ക്ലയന്റുകളെ നഷ്ടപ്പെട്ടു. നിതിൻ കാമത്തിന്റെ നേതൃത്വത്തിലുള്ള സെറോദയ്ക്ക് ഏകദേശം 5 ലക്ഷം ക്ലയന്റുകളെ നഷ്ടപ്പെട്ടു.
ഇതിനുപുറമെ ഓഹരി വിപണിയിലെ ചാഞ്ചാട്ടം, പണപ്പെരുപ്പ ആശങ്കകൾ, ഉയർന്ന പലിശ നിരക്കുകൾ എന്നിവ കാരണം പുതിയ നിക്ഷേപകർ വിപണിയിലേക്ക് വരുന്നതിൽ മടി കാണിക്കുന്നു. കടുപ്പമേറിയ പുതിയ റെഗുലേറ്ററി നിയമങ്ങൾ (Regulatory Compliances) പാലിക്കുന്നതിലെ ബുദ്ധിമുട്ടുകൾ, പല ബ്രോക്കറേജുകൾക്കും ക്ലയന്റുകളെ നിലനിർത്താൻ വെല്ലുവിളിയാകുന്നുണ്ട്. ട്രേഡിംഗ് നടക്കാത്ത അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്ന പ്രവണതയും ക്ലയന്റ് ബേസ് കുറയാൻ കാരണമായി.
വിപണിയിലെ ഈ തളർച്ച താത്കാലികമാണോ അതോ ഇന്ത്യൻ റീട്ടെയിൽ നിക്ഷേപകരുടെ ആവേശം കുറയുന്നതിന്റെ സൂചനയാണോ എന്നതിനെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും, സ്ഥിരതയുള്ളതും വിദ്യാസമ്പന്നരുമായ നിക്ഷേപകരെ നിലനിർത്താൻ സാങ്കേതികവിദ്യയിലും ഉപയോക്തൃ സേവനത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ബ്രോക്കറേജുകൾക്ക് അത്യാവശ്യമായി വന്നിരിക്കുകയാണ്.
Major Indian brokerages like Groww and Zerodha lose lakhs of clients in Q2 amid retail investor slowdown and regulatory pressures.
Read DhanamOnline in English
Subscribe to Dhanam Magazine