Morning business news Canva
Markets

യുദ്ധഭീതി കുറയുന്നു; വിപണികളിൽ തകർച്ച ഒഴിവായേക്കും; സൂചികകൾ താഴ്‌ന്നു വ്യാപാരം തുടങ്ങും; ക്രൂഡ് ഓയിൽ കയറിയിട്ടു താഴ്‌ന്നു

വിപണികൾ വലിയ തകർച്ചയിലേക്കല്ല ഇപ്പോൾ നീങ്ങുന്നത്. യുദ്ധം താമസിയാതെ തീരുമെന്നും ഇറാനിൽ യുഎസ് പാവഭരണകൂടം ഉണ്ടാകുമെന്നും ആണു വിപണി കരുതുന്നത്.

T C Mathew

അകന്നു പോകും എന്നു കരുതിയ പശ്ചിമേഷ്യൻ യുദ്ധം ഇന്നു മൂന്നാം ദിവസമാണ്. പരമോന്നത നേതാവ് അലി ഖമനയ് വധിക്കപ്പെട്ട ഇറാനിൽ പകരം നേതൃത്വം വന്നിട്ടില്ല. എങ്കിലും ഇറാൻ ഇസ്രയേലിലേക്കും ഗൾഫിലെ യുഎസ് താവളങ്ങളിലേക്കും യുഎഇ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹറൈൻ, സൗദി അറേബ്യ, ജോർദാൻ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്കും ഹോട്ടലുകളിലേക്കും ആക്രമണം തുടരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം പ്രായേണ നിലച്ചു.

എങ്കിലും വിപണികൾ വലിയ തകർച്ചയിലേക്കല്ല ഇപ്പോൾ നീങ്ങുന്നത്. യുദ്ധം താമസിയാതെ തീരുമെന്നും ഇറാനിൽ യുഎസ് പാവഭരണകൂടം ഉണ്ടാകുമെന്നും ആണു വിപണി കരുതുന്നത്.

കഴിഞ്ഞ വർഷം ജൂണിൽ ഇറാനെ ആക്രമിച്ചപ്പോൾ എണ്ണവില കുതിച്ചു 110 ഡോളർ വരെ എത്തി, ഇന്തൻ ഓഹരിവിപണി 1.6 ശതമാനം ഇടിഞ്ഞു. അമേരിക്കൻ വിപണി 1.8 ശതമാനം വരെ താഴ്ചയിലായി. പക്ഷേ അന്നു രണ്ടു ദിവസം കൊണ്ടു വിപണി ശാന്തമായി. ഇത്തവണയും വിപണി ആദ്യം ഉലഞ്ഞ ശേഷം വേഗം തന്നെ സാധാരണ നിലയിലാകും എന്നു പ്രതീക്ഷിക്കുന്നവരാണു കൂടുതലും.

മറിച്ചു യുദ്ധം നീളുകയോ അപ്രതീക്ഷിതമായ ഗതിമാറ്റം ഉണ്ടാവുകയോ ചെയ്താൽ വിപണികൾ തകർച്ചയിലാകും. വ്യോമഗതാഗതം താറുമാറായതും ഗൾഫ് രാജ്യങ്ങളുടെ ടൂറിസമടക്കം അവതാളത്തിലായതും ആണ് ഇന്നു വിപണിയിൽ വലിയ ചിന്താവിഷയം. ഗൾഫിൽ ധാരാളം കരാർ ജോലികൻ ഉള്ള എൽ ആൻഡ് ടി, കെ ഇ സി ഇൻ്റർനാഷണൽ തുടങ്ങിയവയ്ക്കു ക്ഷീണം നേരിടും. ഗൾഫിൽ ശാഖകൾ ഉള്ള ജ്വല്ലറി കമ്പനികൾ, പ്രവാസി ഇടപാടുകാർ ധാരാളമുള്ള ധനകാര്യ കമ്പനികൾ, ബാങ്കുകൾ, ബ്രോക്കറേജുകൾ തുടങ്ങിയവയും ഇന്നു ദുർബലമാകും.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി വെള്ളിയാഴ്ച രാത്രി 25,285.00 ൽ എത്തി. ഇന്നു രാവിലെ നിഫ്റ്റി 25,050 വരെ താഴ്ന്നിട്ട് 25,225 വരെ കയറി. വീണ്ടും താണു. വിപണി ഇന്നു വലിയ നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന. ന്യൂയോർക്കിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ഇൻഫോസിസ് വെള്ളിയാഴ്ച 1.77 ശതമാനം താഴ്‌ന്നു. തുടർ വ്യാപാരത്തിൽ 1.25 ശതമാനം കൂടി ഇടിഞ്ഞു. വിപ്രോ 1.33 ശതമാനം താഴ്‌ന്ന ശേഷം തുടർവ്യാപാരത്തിൽ മാറ്റമില്ലാതെ നിന്നു.

യുഎസ് വിപണി ആശങ്കയിൽ

യുഎസ് വിപണികൾ വെള്ളിയാഴ്ച തുടക്കത്തിൽ വലിയ ഇടിവ് കാണിച്ചെങ്കിലും പിന്നീടു നഷ്‌ടം കുറച്ചു. ഡൗ ജോൺസ് 521.28 പോയിൻ്റ് (1.05%) ഇടിഞ്ഞ് 48,977.92 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 29.98 പോയിൻ്റ് (0.43%) താഴ്ന്ന് 6878.88 ലും നാസ്ഡാക് 210.17 പോയിൻ്റ് (0.92%) നഷ്‌ടത്തോടെ 22,668.21 ലും ക്ലോസ് ചെയ്തു.

ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്സ് വലിയ താഴ്ചയിലാണ്. ഡൗ ജോൺസ് 0.64 ഉം എസ് ആൻഡ് പി 0.57 ഉം നാസ്ഡാക് 0.58 ഉം ശതമാനം ഇടിഞ്ഞു നിൽക്കുന്നു. നേരത്തേ ഒരു ശതമാനത്തിലധികം ഇടിഞ്ഞിരുന്നു.

ടെക്നോളജി ഓഹരികളിൽ നിന്ന് നിക്ഷേപകരും ഫണ്ടുകളും മാറിപ്പോയ ഒരു മാസമാണു വെള്ളിയാഴ്ച അവസാനിച്ചത്. നാസ്ഡാക് സൂചിക കഴിഞ്ഞ മാസം നാലു ശതമാനത്തിലധികം ഇടിഞ്ഞു. എൻവിഡിയ വെള്ളിയാഴ്ച നാലു ശതമാനം താഴ്‌ന്നു. ആന്ത്രോപിക് എഐയെ അമേരിക്കൻ പ്രതിരോധ വകുപ്പിൻ്റെ ഇടപാടുകളിൽ നിന്നു വിലക്കിയത് ഓപ്പൺ എഐക്കു തുണയാകാം. രണ്ടും ലിസ്റ്റ് ചെയ്യാത്ത കമ്പനികളാണ്. ഓപ്പൺ എഐയിൽ 5000 കോടി ഡോളർ നിക്ഷേപിക്കാൻ ആമസോൺ കഴിഞ്ഞ ദിവസം കരാർ ഉണ്ടാക്കി. ഒപ്പം എൻവിഡിയയും സെയിൽസ്ഫോഴ്സും 3000 കോടി ഡോളർ വീതം മുടക്കും. കമ്പനി താമസിയാതെ ഐപിഒ നടത്തും എന്നാണു സൂചന.

യൂറോപ്യൻ വിപണികൾ വെള്ളിയാഴ്ചയും ഭിന്നദിശകളിലായി. ജർമൻ, ഫ്രഞ്ച് വിപണികൾ താഴ്‌ന്നു, യുകെ, യൂറോപ്യൻ സൂചികകൾ മിതമായി ഉയർന്നു. ഏഷ്യൻ വിപണികൾ ഇന്നു തുടക്കത്തിലെ വലിയ നഷ്ടം കുറച്ചു. ജപ്പാനിൽ നിക്കൈ രണ്ടു ശതമാനം ഇടിഞ്ഞിട്ട് 1.3 ശതമാനം നഷ്ടത്തിലേക്കു ചുരുങ്ങി. ദക്ഷിണ കൊറിയയിൽ വിപണിക്ക് അവധിയാണ്. ഓസ്ട്രേലിയൻ വിപണി 0.60 ശതമാനം താണു. ഹോങ് കോങ് സൂചിക 1.5 ശതമാനം ഇടിഞ്ഞു. ചൈനീസ് വിപണി 0.30 ശതമാനം നഷ്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു നേട്ടത്തിലേക്കു മാറി.

ഇന്ത്യൻ വിപണി വീഴ്ചയിൽ

ഏതാനും ദിവസം ചാഞ്ചാടിയ ശേഷം വെള്ളിയാഴ്ച ഇന്ത്യൻ വിപണി വലിയ ഇടിവിലേക്കു വീണു. വിദേശനിക്ഷേപകർ വലിയ വിൽപനക്കാരായി മാറി. ഐടി, മീഡിയ, കൺസ്യൂമർ ഡ്യൂറബിൾസ് എന്നിവ നാമമാത്രമായി ഉയർന്നത് ഒഴിച്ചാൽ എല്ലാ മേഖലകളും വീഴ്ചയിലായി. റിയൽറ്റി, കാപ്പിറ്റൽ മാർക്കറ്റ്, വാഹന, എഫ്എംസിജി, ഫാർമ, ഹെൽത്ത് കെയർ മേഖലകൾ കൂടുതൽ നഷ്ടം കാണിച്ചു.

സെൻസെക്സ് 961.4 2 പോയിൻ്റ് (1.17%) താഴ്‌ന്ന് 81,287.19 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 317.90 പോയിൻ്റ് (1.25%) നഷ്‌ടത്തോടെ 25,496.55 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 658. 70 പോയിൻ്റ് (1.08%) താഴ്ന്ന് 60,529.00 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 682.55 പോയിൻ്റ് (1.14%) ഇടിഞ്ഞ് 59,115.60 ലും സ്മോൾ ക്യാപ് 100 സൂചിക 188.75 പോയിൻ്റ് (1.10%) താലേന്ന് 16,928.90 ലും വ്യാപാരം അവസാനിപ്പിച്ചു.

വിപണിയിൽകയറ്റ -ഇറക്ക അനുപാതം ഇറക്കത്തിന് അനുകൂലമായി മാറി. ബിഎസ്ഇയിൽ 1574 ഓഹരികൾ കയറിയപ്പോൾ 2633 എണ്ണം താഴ്‌ന്നു. എൻഎസ്ഇയിൽ 1136 എണ്ണം ഉയർന്നു, 1988 എണ്ണം ഇടിഞ്ഞു.

എൻഎസ്ഇയിൽ 68 ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ എത്തിയപ്പോൾ 272 എണ്ണം 52 ആഴ്ചയിലെ താഴ്‌ന്ന നിലയിലായി. 9 എണ്ണം അപ്പർ സർകീട്ടിലും നാലെണ്ണം ലോവർ സർകീട്ടിലും എത്തി. വിദേശനിക്ഷേപകർ വെള്ളിയാഴ്ച അറ്റവിൽപനക്കാരായി. വിദേശ ഫണ്ടുകൾ ക്യാഷ് വിപണിയിൽ 7536.36 കോടി രൂപയുടെ അറ്റവിൽപന നടത്തി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 12,292.81 കോടി രൂപയുടെ അറ്റവാങ്ങലും നടത്തി.

സ്വർണം കുതിച്ചു, താണു

പശ്ചിമേഷ്യൻ യുദ്ധം സ്വർണവിലയെ ഇന്നു രാവിലെ വലിയ കയറ്റത്തിലാക്കി. എന്നാൽ പലരും കരുതിയതുപോലെ വന്യമായ കുതിപ്പ് ഉണ്ടായില്ല. വെള്ളിയാഴ്ച 1.82 ശതമാനം ഉയർന്ന് ഔൺസിന് 5280.20 ഡോളറിലാണു സ്വർണം ക്ലോസ് ചെയ്തത്. ഇന്നു രാവിലെ വില രണ്ടു ശതമാനം ഉയർന്ന് 5394 ഡോളറിൽ എത്തിയിട്ട് താഴ്‌ന്ന് 5324 ൽ നിൽക്കുന്നു.

വെള്ളി വെള്ളിയാഴ്ച 7.5 ശതമാനം കുതിച്ച് ഔൺസിന് 94.27 ഡോളറിൽ എത്തിയ ശേഷം 93.66 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ഏഴു ശതമാനം ഉയർന്നു 100.13 ഡോളറിൽ എത്തി. പിന്നീടു താഴ്‌ന്ന് 93 ഡോളറിനു താഴെ നീങ്ങുന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം വെള്ളി, ശനി ദിവസങ്ങളിലായി 8,840 രൂപ ഉയർന്ന് പവന് 1,26,920 രൂപയിൽ എത്തി.

അന്താരാഷ്ട്ര വില ശനിയാഴ്ച മാറിയില്ലെങ്കിലും അന്നു രണ്ടു തവണ കേരളത്തിൽ വിലമാറ്റം വന്നു. ഏഴര ശതമാനം കുതിപ്പാണു രണ്ടു ദിവസങ്ങളിലായി ഉണ്ടായത്. രാജ്യാന്തര വിലയേക്കാൾ ഉയർന്ന നിരക്കിലേക്ക് കേരളത്തിൽ വില കൂടിയത് ദുബായിയിൽ ഇറാൻ്റെ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ്. ദുബായ് വഴിയുള്ള സ്വർണവരവും പണമിടപാടും തടസപ്പെട്ടിരിക്കുകയാണ്. രൂപയുടെ വിലയിടിവ് സാധ്യതയും സ്വർണവിപണി കണക്കിലെടുത്തിട്ടുണ്ട്. എങ്കിലും രാജ്യാന്തര വില കാണിക്കുന്നത് ഇന്നു കേരളത്തിൽ വില കുറയാം എന്നാണ്.

മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) വെള്ളിയാഴ്ച 24 കാരറ്റ് സ്വർണം 10 ഗ്രാം 1,62,589 രൂപ വരെ എത്തി. വെള്ളി 2,75,978 രൂപ വരെ കയറിയ ശേഷം 2,74,389 രൂപയിൽ അവസാനിച്ചു. പ്ലാറ്റിനം 2386 ഉം പല്ലാഡിയം 1776 ഉം റോഡിയം 11,450 ഉം ഡോളറിലേക്കു കയറി.

ലോഹങ്ങൾ ഭിന്നദിശകളിൽ

അലൂമിനിയവും ചെമ്പും ടിന്നും കുതിപ്പ് തുടർന്നു. ചെമ്പ് 1.71 ശതമാനം ഉയർന്നു ടണ്ണിനു 13,439.50 ഡോളറിൽ എത്തി. അലൂമിനിയം 0.08 ശതമാനം കയറി ടണ്ണിന് 3151.35 ഡോളറിൽ ക്ലോസ് ചെയ്തു. ടിൻ 7.14 ശതമാനം കുതിച്ച് ടണ്ണിന് 57,399 ഡോളറിൽ എത്തി. നിക്കൽ ഉയർന്നപ്പോൾ സിങ്കും ലെഡും താഴ്‌ന്നു.

റബർ ഉയർന്നു തന്നെ

റബർ രാജ്യാന്തര വിപണിയിൽ 0.34 ശതമാനം താഴ്‌ന്ന് കിലോഗ്രാമിന് 204.50 സെൻ്റിൽ എത്തി. 2024 ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. ദക്ഷിണ-പൂർവ ഏഷ്യയിൽ ഉൽപാദനം കുറഞ്ഞ സീസൺ ആയതാണു വിലയെ ഉയർത്തുന്നത്.

കൊക്കോ വില കഴിഞ്ഞ ദിവസം വലിയ ചാഞ്ചാട്ടത്തിൽ ടണ്ണിനു 2870 ഡോളർ വരെ താഴ്‌ന്നു. പിന്നീട് 2898.2 ൽ ക്ലോസ് ചെയ്തു. 2023 മേയ്ക്കു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലയിലാണു വില. തേയിലവില 1.37 ശതമാനം ഉയർന്നു.. കാപ്പി 0.25 ശതമാനം താഴ്ന്നു. പാം ഓയിൽ വില ടണ്ണിനു 4020 മലേഷ്യൻ റിംഗിറ്റിലേക്കു താഴ്‌ന്നിട്ട് 4046 ലേക്കു കയറി ക്ലോസ് ചെയ്തു.

ഡോളർ സൂചിക കയറി

പശ്ചിമേഷ്യൻ യുദ്ധം ഡോളറിനു കരുത്തായി. വെള്ളിയാഴ്ച 97.61 ൽ ക്ലോസ് ചെയ്ത ഡോളർ സൂചിക ഇന്നു 98.09 വരെ ഉയർന്നു. പിന്നീട് 97.89 ലേക്കു പിൻവാങ്ങി. യൂറോ 1.177 ഡോളറിലേക്കും പൗണ്ട് 1.3428 ഡോളറിലേക്കും താഴ്‌ന്നു. ജാപ്പനീസ് യെൻ ഒരു ഡോളറിന് 156.43 യെൻ എന്ന നിലയിലേക്കു വീണു. ചൈനീസ് യുവാൻ ഡോളറിന് 6.86 യുവാൻ എന്ന നിരക്കിലേക്കു കയറി. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം 3.968 ശതമാനമായി ഉയർന്നു.

ഡോളർ 91 കടക്കുമോ?

വെള്ളിയാഴ്ച രൂപയുടെ വിനിമയ നിരക്ക് മോശമായി. ഡോളർ 90.91 രൂപയിൽ നിന്നു 90.98 രൂപയിലേക്കു കയറി ക്ലോസ് ചെയ്തു. ഇന്നും രൂപ ദുർബലമാകാം എന്നാണു സൂചന. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോറെക്സ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 91.24 രൂപയിലേക്കു കയറി. എന്നാൽ ചൈനീസ് യുവാൻ 13.15 രൂപയിലേക്ക് താഴ്‌ന്നു. ഇന്ന് ഇന്ത്യയിലെ കറൻസി വ്യാപാരത്തിൽ ഇവയുടെ സ്വാധീനം പ്രകടമാകും.

ക്രൂഡ് ഓയിൽ കുതിച്ചു

യുദ്ധത്തിൻ്റെ ആദ്യ ദിവസം ആശങ്കപ്പെട്ടതുപോലെയുള്ള വലിയ കുതിപ്പ് ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടായില്ല. എട്ടു ശതമാനത്തിൽ താഴെയുള്ള വർധനയാണ് ഇന്നു വ്യാപാരം തുടങ്ങിയപ്പോൾ ഉണ്ടായത്. യുദ്ധം അധികം നീളുകയില്ല എന്ന പ്രതീക്ഷയിലാണു വിപണി. ഇറാനിൽ അമേരിക്കൻ പാവ ഭരണകൂടം വരുമെന്നും അതോടെ ക്രൂഡ് ഓയിൽ വില കുത്തനേ ഇടിയുമെന്നും ചിലർ കണക്കാക്കുന്നുണ്ട്.

ഹോർമുസ് കടലിടുക്കിലുടെയുള്ള കപ്പൽ നീക്കം കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് വെറും പത്തു ശതമാനമായി കുറഞ്ഞു എന്നാണ് കെപ്ലർ ഏജൻസിയുടെ ഇന്നത്തെ റിപ്പോർട്ട്. കപ്പൽ കമ്പനികൾ ചരക്കുനീക്കം നിർത്തിവച്ചു. ഒമാനു സമീപം ഒരു എണ്ണടാങ്കർ ഇറാൻ്റെ ആക്രമണത്തിനിരയായി. അത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കുന്നു. കടലിൽ മൈൻ വിതറലോ മറ്റ് ആക്രമണങ്ങളോ ഉണ്ടായിട്ടില്ല.

യുദ്ധം നീളുകയും ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുകയും ചെയ്താൽ ക്രൂഡ് വില ബാരലിനു 100 ഡോളറും കടന്നു കുതിക്കും എന്നു വിപണിക്ക് അറിയാം. 2007 ലെ 147 ഡോളറിനു മുകളിലേക്കു വരെ വില കയറാം. ലോകത്തിലെ കടലിലൂടെയുള്ള ക്രൂഡ് ഓയിലിൻ്റെയും ദ്രവീകൃത പ്രകൃതി വാതകത്തിൻ്റെ (എൽഎൻജി)യും 20 -22 ശതമാനം ഈ കടലിടുക്കിലൂടെയാണു നീങ്ങുന്നത്. ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ഇന്ധന ഇറക്കുമതിയിൽ പകുതി ഇതു വഴിയാണ്. ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ മുന്തിയ പങ്കും ഇതു വഴി തന്നെ.

ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വെള്ളിയാഴ്ച ബാരലിന് 72.87 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ കുതിച്ചുകയറി 82.37 ഡോളർ വരെ എത്തിയിട്ടു താഴ്‌ന്ന് 76 ഡോളറിനടുത്തു നിൽക്കുന്നു. ഡബ്ള്യുടിഐ ഇനം 69.67. ഉം യുഎഇയുടെ മർബൻ 77.64 ഉം ഡോളറിലാണ്. പ്രകൃതിവാതകവില 2.902 ഡോളറിലേക്കു കയറി.

ക്രിപ്റ്റോകൾ ചാഞ്ചാടുന്നു

ക്രിപ്റ്റോ കറൻസികൾ വാരാന്ത്യത്തിലും ഇന്നും ചാഞ്ചാടുകയാണ്. ബിറ്റ്കോയിൻ ശനിയാഴ്ച 63,000 ഡോളർ വരെ താഴ്ന്നിട്ട് ഇന്നു രാവിലെ 66,500 നു മുകളിൽ കയറി. ഈഥർ 1970 ഡോളറിനും 13 ശതമാനം ഉയർന്ന സൊലാന 85 ഡോളറിനും താഴെ നിൽക്കുന്നു.

വിപണിസൂചനകൾ

(2026 മാർച്ച് 2, തിങ്കൾ)

സെൻസെക്സ് 81,287.19 -1.17%

നിഫ്റ്റി50 25,178.65 -1.25%

ബാങ്ക് നിഫ്റ്റി 60,529.00 -1.08%

മിഡ്ക്യാപ്100 59,115.60 -1.14%

സ്മോൾക്യാപ്100 16,928.90 -0.10%

ഡൗ ജോൺസ് 48,977.92 -1.05%

എസ് ആൻഡ് പി 6878.88 -0.43%

നാസ്ഡാക് 22,668.21 -0.92%

ഡോളർ ₹90.9 8 +₹0.07

സ്വർണം (ഔൺസ്) $5280.20 +$94.30

സ്വർണം (പവൻ) ₹1,26,920 +₹8840

ക്രൂഡ്ഓയിൽബ്രെൻ്റ് $72.87 +$1.96

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT