Morning business news Image Source: Canva
Markets

യുദ്ധം തുടരുന്നു; സമാധാന നീക്കം സജീവം; വിപണികൾ നേട്ടത്തിലേക്ക്; ക്രൂഡ് ഓയിൽ 80 ഡോളറിനു താഴെ

പശ്ചിമേഷ്യൻ യുദ്ധം തുടരുകയാണെങ്കിലും വിപണികൾ നേട്ടത്തിലേക്കു നീങ്ങുകയാണ്

T C Mathew

അമേരിക്ക-ഇറാൻ വ്യോമയുദ്ധം രണ്ടാം ദിവസവും രൂക്ഷമെങ്കിലും റിഫൈനറികളും വൈദ്യുത നിലയങ്ങളും ലക്ഷ്യമാക്കാത്തത് നയതന്ത്ര ഒത്തുതീർപ്പിനുള്ള സാധ്യത തുറക്കുന്നു. പാക്കിസ്ഥാനും ഖത്തറും സമാധാന നീക്കത്തിൽ സജീവം. യുദ്ധഭീതിയിടയിലും ക്രൂഡ് ഓയിൽ 80 ഡോളറിനു താഴെ നിലനിൽക്കുന്നത് വിപണികൾക്ക് ആശ്വാസമായി, ഏഷ്യൻ സൂചികകൾ നേട്ടത്തിലേക്ക് കുതിക്കുമ്പോൾ ഗിഫ്റ്റ് നിഫ്റ്റി ഉയർച്ച സൂചിപ്പിക്കുന്നു.

അമേരിക്ക-ഇറാൻ വ്യോമയുദ്ധം തുടർച്ചയായ രണ്ടാം ദിവസവും രൂക്ഷമായി തുടർന്നു. എങ്കിലും ഇറാൻ്റെ റിഫൈനറികളും വൈദ്യുത നിലയങ്ങളും ആക്രമിച്ചിട്ടില്ല. നയതന്ത്ര നീക്കങ്ങൾക്ക് അവസരം നൽകിക്കൊണ്ടാണു യു.എസ് ആക്രമണം എന്നാണു സൂചന. ഇറാൻ്റെ റെവലൂഷണറി ഗാർഡ് കുവൈറ്റിലും ബഹറൈനിലും ഖത്തറിലും യുഎഇയിലും യുഎസ് താവളങ്ങളെയാണു ലക്ഷ്യമിടുന്നത്. സിവിലിയൻ കേന്ദ്രങ്ങളിൽ ആക്രമണം തുടങ്ങിയിട്ടില്ല.

അതേസമയം പാക്കിസ്ഥാനും ഖത്തറും സമാധാന നീക്കം നടത്തുന്നുണ്ട്. വിപണികൾ കൂടുതൽ ഉലയാത്തതും ക്രൂഡ് ഓയിൽ വില അധികം കയറാത്തതും ഇതു കൊണ്ടാണ്. പല ഏഷ്യൻ വിപണികളും രാവിലെ നേട്ടത്തിലാണ്.

ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തിൽ ഗിഫ്റ്റ് നിഫ്റ്റി ബുധനാഴ്ച രാത്രി 23,954.50 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 24,012-ലേക്കു കയറി. ഇന്നു വിപണി ഗണ്യമായ നേട്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ഏഷ്യൻ വിപണികൾ കയറുന്നു

ഏഷ്യൻ വിപണികൾ ഇന്നു നേട്ടത്തിലാണ്. ദക്ഷിണ കൊറിയൻ സൂചിക കോസ്‌പി മൂന്നു ശതമാനം ഉയർന്നു. കൊറിയൻ ചിപ് കമ്പനി എസ്കെ ഹൈനിക്സിൻ്റെ ന്യൂയോർക്ക് ഐപിഒയ്ക്ക് ഏഴു മടങ്ങ് അപേക്ഷകൾ ലഭിച്ചതാണു കുതിപ്പിനു കാരണം. ജാപ്പനീസ് സൂചിക നിക്കൈ 2.25 ശതമാനം കുതിച്ചു. ഓസ്ട്രേലിയൻ സൂചിക 0.65 ശതമാനം ഇടിവിലാണ്.

മൺസൂൺ കമ്മി കുറയുന്നു

തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ ജൂലൈ എട്ടിലെ നിലവച്ച് 15 ശതമാനം കുറവാണെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. 10 ദിവസം മുൻപ് 40 ശതമാനം കുറവുണ്ടായിരുന്നു. ദീർഘകാല ശരാശരിയുടെ 94 ശതമാനമാണ് ഈ മാസം പ്രതീക്ഷിക്കുന്ന മഴ. രാജ്യത്തെ കരഭൂമിയുടെ 26 ശതമാനം മാത്രമേ ഇപ്പോൾ കടുത്ത മഴക്കുറവ് നേരിടുന്നുള്ളു.

യു.എസ് വിപണി ഭിന്നദിശകളിൽ

ഇറാനിലെ യുഎസ് ആക്രമണം ഒരു വട്ടം കഴിഞ്ഞപ്പോൾ ഒത്തുതീർപ്പു ശ്രമങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷ ഇന്നലെ യുഎസ് വിപണിയെ വലിയ നഷ്‌ടത്തിൽ നിന്നു പിന്മാറ്റി. രാവിലെ 800 ലധികം പോയിൻ്റ് ഇടിഞ്ഞ ഡൗ ജോൺസ് സൂചിക നഷ്‌ടം ഒരു ശതമാനമായി കുറച്ചു. നാസ്ഡാക് ചെറിയ നേട്ടത്തിൽ അവസാനിച്ചു. ഇറാൻ്റെ റിഫൈനറികളും വൈദ്യുതനിലയങ്ങളും തകർക്കും എന്നു പറഞ്ഞെങ്കിലും ട്രംപ് അവ ആക്രമിക്കാൻ നിർദേശം നൽകിയില്ല. ഇറാനിലെ തീവ്രവാദികളെ ഒതുക്കാൻ മിതവാദികൾ നയിക്കുന്ന ഭരണകൂടത്തിന് അവസരം നൽകുകയാണു ട്രംപ് എന്നാണു വ്യാഖ്യാനം.

ഇലോൺ മസ്‌കിൻ്റെ സ്പേസ് എക്സ് ഓഹരി ലിസ്റ്റിംഗ് വിലയേക്കാൾ താഴെ 148.3 ഡോളറിലാണ് ഇന്നലെ അവസാനിച്ചത്. നാസ്ഡാക്-100 സൂചികയിൽ സ്പേസ് എക്സിനെ പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച ഡൗ ജോൺസ് സൂചിക 576.76 പോയിൻ്റ് (1.09 ശതമാനം) ഇടിഞ്ഞ് 52,348.39 ൽ ക്ലോസ് ചെയ്തു. എസ് ആൻഡ് പി 21.14 പോയിൻ്റ് (0.28%) നഷ്ടത്തോടെ 7482.71 ൽ അവസാനിച്ചു. നാസ്ഡാക് കോംപസിറ്റ് 51.96 പോയിൻ്റ് (0.20%) ഉയർന്ന് 25,870.65 ൽ ക്ലോസ് ചെയ്തു.

ഫ്യൂച്ചേഴ്സ് കയറി

യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു കയറ്റത്തിലാണ്. ഡൗ ജോൺസ് 36 പോയിൻ്റും (0.07%) എസ് ആൻഡ് പി 5 പോയിൻ്റും (0.07%) നാസ്ഡാക് 69 പോയിൻ്റും (0.23%) ഉയർന്നു നീങ്ങുന്നു.

എഡിആർ വിപണി

ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ എഡിആർ (അമേരിക്കൻ ഡെപ്പോസിറ്ററി റെസീറ്റ്) വിപണിയിൽ ബുധനാഴ്ച എച്ച്ഡിഎഫ്സി ബാങ്ക് വിപണിസമയത്ത് 3.61 ശതമാനം ഇടിഞ്ഞിട്ടു തുടർവ്യാപാരത്തിൽ 0.19 ശതമാനം കയറി 26.20 ഡോളറിൽ ക്ലോസ് ചെയ്തു. ഐസിഐസിഐ ബാങ്ക് നിശ്ചിത സമയത്ത് 2.83 ശതമാനം താഴ്ന്നിട്ട് തുടർ വ്യാപാരത്തിൽ 1.56% കൂടി ഇടിഞ്ഞ് 28.40 ഡോളറിൽ അവസാനിച്ചു. ഇൻഫോസിസ് നിശ്ചിത സമയത്ത് 3.02% ഇടിഞ്ഞ ശേഷം തുടർവ്യാപാരത്തിൽ 1.10% കയറി 11.05 ഡോളറിൽ ക്ലോസ് ചെയ്തു. വിപ്രോ വിപണിസമയത്ത് 1.08% താഴ്ന്ന ശേഷം തുടർവ്യാപാരത്തിൽ 0.55 ശതമാനം കയറി 1.84 ഡോളറിൽ അവസാനിച്ചു.

യൂറോപ്പ് വീണ്ടും ഇടിഞ്ഞു

യൂറോപ്യൻ വിപണികൾ ബുധനാഴ്ച വലിയ നഷ്ടത്തിലായി. മിക്ക സൂചികകളും രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു.

യുദ്ധഭീതിയിൽ ഇടിഞ്ഞ് ഇന്ത്യൻ വിപണി

രാവിലെ മുതൽ താഴ്ന്നു നീങ്ങിയ ഇന്ത്യൻ വിപണി പശ്ചിമേഷ്യൻ യുദ്ധഭീതി മൂലം അവസാന മണിക്കൂറിൽ കുത്തനേ ഇടിഞ്ഞു. ക്രൂഡ് ഓയിൽ വില 80 ഡോളറിനു സമീപം എത്തിയതും ഏഷ്യൻ, യൂറോപ്യൻ വിപണികൾ തകർച്ചയിലായതും നഷ്‌ടത്തിന് ആക്കം കൂട്ടി. രൂപ ഇടിഞ്ഞു. എല്ലാ വ്യവസായ മേഖലകളും നഷ്‌ടത്തിലായി.

വിദേശ നിക്ഷേപകർ ഇന്നലെ വിപണിയിൽ വാങ്ങൽ തുടർന്നെങ്കിലും വിൽപന സമ്മർദം അതിനെ മറികടന്നു. വിദേശികൾ കാഷ് വിപണിയിൽ 1962.80 കോടി രൂപയുടെ അറ്റവാങ്ങൽ നടത്തി. സ്വദേശിഫണ്ടുകൾ 790.16 കോടി രൂപയുടെ അറ്റ വാങ്ങലുകാരായി.

ബുധനാഴ്ച സെൻസെക്‌സ് 1677.12 പോയിൻ്റ് (2.15%) ഇടിഞ്ഞ് 76,503.60 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 516.65 പോയിൻ്റ് (2.12%) നഷ്‌ടത്തോടെ 23,882.05 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 1458.10 പോയിൻ്റ് (2.51%) വീണ് 56,742.60 ൽ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 962.55 പോയിൻ്റ് (1.55%) താഴ്‌ന്ന് 61,322.75 ൽ അവസാനിച്ചു. സ്മോൾ ക്യാപ് 100 സൂചിക 430.10 പോയിൻ്റ് (2.24%) നഷ്ടത്തോടെ 18,783.30 ൽ ക്ലോസ് ചെയ്തു.

വിശാല വിപണിയിൽ ഉയരുന്ന ഒന്നിനു മൂന്നു വച്ച് ഓഹരികൾ താഴ്ന്നു. ബിഎസ്ഇയിൽ 971 ഓഹരികൾ കയറി, 3331 ഓഹരികൾ താഴ്ന്നു. എൻഎസ്ഇയിൽ 686 എണ്ണം ഉയർന്നപ്പോൾ 2617 എണ്ണം താഴ്ന്നു.

സ്വർണം താഴ്ന്നു

യുദ്ധഭീതിയും ക്രൂഡ് ഓയിൽ വിലക്കയറ്റവും സ്വർണത്തെ താഴ്‌ത്തി. പലിശ വർധനവിലേക്കു കാര്യങ്ങൾ എത്തുമെന്നു വിപണി കരുതുന്നു. യുഎസ് ഫെഡ് കമ്മിറ്റിയുടെ മിനിറ്റ്സ് വ്യക്തത നൽകിയില്ല. കമ്മിറ്റി അംഗങ്ങൾ പരസ്പര വിരുദ്ധ നിലപാട് എടുത്തു. അതു 4000 ഡോളറിലേക്കു താഴ്ന്ന സ്വർണത്തെ ഒരു ശതമാനത്തിലധികം കയറ്റി. ഇന്നലെ ചാഞ്ചാട്ടത്തിനു ശേഷം 30.10 ഡോളർ (0.73 ശതമാനം) ഇടിഞ്ഞ സ്വർണം ഔൺസിന് 4076.70 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4065 ഡോളർ വരെ താഴ്ന്നു.

കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് ഇന്നലെ 1560 രൂപ കുറഞ്ഞ് 1,04,960 രൂപ ആയി. വെള്ളിവില ഇന്നലെ ഔൺസിന് 58.38 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 58.62 ഡോളറിലേക്കു കയറി. പ്ലാറ്റിനം 1586 ഡോളർ, പല്ലാഡിയം 1202 ഡോളർ, റോഡിയം 7800 ഡോളർ എന്നിങ്ങനെ നിൽക്കുന്നു.

ലോഹങ്ങൾ ഭിന്നദിശകളിൽ

ബുധനാഴ്ച വ്യാവസായിക ലോഹങ്ങൾ പല വഴി നീങ്ങി. ചെമ്പ് 1.64 ശതമാനം ഇടിഞ് ടണ്ണിനു 13,089.60 ഡോളർ ആയി. അലൂമിനിയം 0.16 ശതമാനം കയറി 3149.47 ൽ ക്ലോസ് ചെയ്തു. സിങ്കും ടിന്നും താഴ്ന്നു. ലെഡും നിക്കലും ഉയർന്നു.

റബർ വീണ്ടും കുതിപ്പിൽ

രാജ്യാന്തര റബർ വില ബുധനാഴ്ച 300 ഡോളർ കടന്നു. ബാങ്കോക്കിൽ ആർഎസ്എസ് ഒന്ന് ക്വിൻ്റലിന് 300.70 ഡോളറിലും ആർഎസ്എസ് മൂന്ന് 297.20 ഡോളറിലും എത്തി. കേരളത്തിൽ ആർഎസ്എസ് നാല് ഇനം ക്വിൻ്റലിന് 27,300 രൂപയിലേക്കു കയറി.

കൊക്കോ കുതിക്കുന്നു

കൊക്കോ വില ബുധനാഴ്ച 4.82 ശതമാനം കുതിച്ച് ടണ്ണിന് 6036.72 ഡോളറിൽ എത്തി. ജനുവരിക്കു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്. എൽ നിനോ പ്രതിഭാസം പടിഞ്ഞാറൻ ആഫ്രിക്കയിലെ ഉൽപാദനം കുറയ്ക്കും എന്നാണു വിലയിരുത്തൽ. അവധിവില 5900 ഡോളറിനു മുകളിലാണ്.

അറബിക്ക കാപ്പിവില 1.27 ശതമാനം ഇടിഞ്ഞു പൗണ്ടിന് 3.135 ഡോളർ ആയി. ബ്രസീലിൽ കാപ്പി ഉൽപാദനം ഗണ്യമായി കുറഞ്ഞു. കാപ്പി സ്റ്റോക്ക് 2024 മാർച്ചിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ്.

ഡോളർ സൂചിക താഴുന്നു

യുഎസ് ഡോളർ ഇന്നലെ ചാഞ്ചാടിയിട്ടു 100.99 ൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ സൂചിക 101.04 വരെ കയറി. യൂറോ 1.1424 ഡോളറിലേക്കും പൗണ്ട് 1.3394 ഡോളറിലേക്കും കയറി. ജാപ്പനീസ് യെൻ ഒരു ഡോളറിന് 162.55 യെൻ വരെ എത്തി. ചൈനീസ് യുവാൻ ഡോളറിന് 6.80 യുവാൻ ആയി. അമേരിക്കയിൽ 10 വർഷ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (yield) ഇന്നു രാവിലെ 4.581 ശതമാനമായി ഉയർന്നു.

രൂപ ഇടിഞ്ഞു

ചൊവ്വാഴ്ച ഇന്ത്യൻ രൂപ ഗണ്യമായി താഴ്ന്നു. ഡോളർ 59 പൈസ വർധിച്ച് 95.56 രൂപയിൽ അവസാനിച്ചു. വിദേശത്തെ നോൺ ഡെലിവെറേബിൾ ഫോർവേഡ് (എൻഡിഎഫ്) വിപണിയിൽ ഡോളർ ഇന്നു രാവിലെ 95.86 രൂപയിൽ എത്തിയിട്ടു 95.62 ലേക്കു താഴ്ന്നു. ചൈനീസ് യുവാൻ 14.04 രൂപയിലേക്കും യൂറോ 109.11 രൂപയിലേക്കും കയറി.

ക്രൂഡ് ഓയിൽ 80 ഡോളറിലേക്ക്

ഇറാനിലെ യു.എസ് ആക്രമണത്തിനു ശേഷം ക്രൂഡ് ഓയിൽ വില അഞ്ചുശതമാനം കുതിച്ചു. ഇന്നലെ 78.02 ഡോളറിൽ ക്ലോസ് ചെയ്ത ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ രാവിലെ 79.06 ഡോളറിൽ എത്തി. ഡബ്ള്യു.ടി.ഐ ഇനം ക്രൂഡ് ഓയിൽ 74.45 ഡോളറിലും എത്തി.

ക്രിപ്റ്റോകൾ ഇടിയുന്നു

ഇറാൻ സംഘർഷം ക്രിപ്റ്റോകറൻസികളെ വീണ്ടും താഴ്ചയിലാക്കി. ബിറ്റ് കോയിൻ 62,250 ഡോളറിനു താഴെ എത്തി. ഈഥർ 1740 ഡോളറിനും സൊലാന 78 ഡോളറിനും താഴെയായി.

വിപണി സൂചനകൾ

(2026 ജൂലൈ 08, ബുധൻ)

  • സെൻസെക്സ്: 76,503.60 -2.15%

  • നിഫ്റ്റി-50: 23,882.05 -2.12%

  • ബാങ്ക് നിഫ്റ്റി: 56,742.60 -2.51%

  • മിഡ്ക്യാപ്-100: 61,322.75 -1.55%

  • സ്മോൾക്യാപ്-100: 18,783.30 -2.24%

  • ഡൗജോൺസ്: 52,348.39 -1.09%

  • എസ്ആൻഡ്പി: 7482.71 -0.28%

  • നാസ്ഡാക്: 25,870.65 +0.20%

  • ഡോളർ: ₹95.56 +₹0.59

  • സ്വർണം (ഔൺസ്): $4076.70 -$30.10

  • സ്വർണം (പവൻ): ₹1,04,960 -₹1560

  • ക്രൂഡ്ഓയിൽ-ബ്രെൻ്റ്: $78.02 +$3.86

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT