മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ നിക്ഷേപകര്‍ക്ക് അനുകൂലമായ വലിയൊരു മാറ്റം നിശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പ്രമുഖ ഫണ്ട് ഹൗസുകള്‍ വിവിധ സ്‌കീമുകളുടെ എക്‌സിറ്റ് ലോഡ് (Exit Load) വെട്ടിക്കുറയ്ക്കുകയോ പൂര്‍ണ്ണമായി ഒഴിവാക്കുകയോ ചെയ്യുന്നു. നിക്ഷേപകര്‍ അവരുടെ പണം കാലാവധിക്ക് മുന്‍പ് പിന്‍വലിക്കുമ്പോള്‍ ഈടാക്കുന്ന ഈ പിഴപ്പണം കുറയുന്നത് വലിയ ആശ്വാസമാണ് നല്‍കുന്നത്. ഈ പ്രവണത നിക്ഷേപകരെ എങ്ങനെ ബാധിക്കുമെന്നും ഇതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയാണെന്നും പരിശോധിക്കാം.
അടുത്തിടെ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് അഞ്ച് ആക്റ്റീവ് ഇക്വിറ്റി ഫണ്ടുകളുടെ എക്‌സിറ്റ് ലോഡ് കാലാവധി ഒരു വര്‍ഷത്തില്‍ നിന്നും വെറും ഒരു മാസമായി കുറച്ചിരുന്നു. വൈറ്റ്ഓക്ക് ക്യാപിറ്റല്‍ മ്യൂച്വല്‍ ഫണ്ടാകട്ടെ ഒരുപടി കൂടി കടന്ന് 16 ഇക്വിറ്റി-ഹൈബ്രിഡ് ഫണ്ടുകളുടെ എക്‌സിറ്റ് ലോഡ് പൂര്‍ണ്ണമായും ഒഴിവാക്കി. ടാറ്റാ മ്യൂച്വല്‍ ഫണ്ട്, എസ്ബിഐ മ്യൂച്വല്‍ ഫണ്ട് എന്നിവരും സമാനമായ രീതിയില്‍ എക്‌സിറ്റ് ലോഡ് ഘടനയില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. നിലവിലെ വിപണി വിവരങ്ങൾ പ്രകാരം രാജ്യത്തെ ഏകദേശം 1,600 ആക്റ്റീവ് ഫണ്ടുകളിൽ 485 ഫണ്ടുകൾ ഇപ്പോൾ എക്സിറ്റ് ലോഡ് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും 508 ഫണ്ടുകൾ ഒരു ശതമാനത്തിനടുത്ത് എക്സിറ്റ് ലോഡ് ഈടാക്കുന്നുമുണ്ട്.
സാധാരണയായി ഒരു വര്‍ഷത്തിനുള്ളില്‍ പണം പിന്‍വലിച്ചാല്‍ ലഭിക്കുന്ന തുകയുടെ 1 ശതമാനമാണ് എക്‌സിറ്റ് ലോഡായി ഈടാക്കാറുള്ളത്. ഉദാഹരണത്തിന്, 10 ലക്ഷം രൂപ നിക്ഷേപിച്ച ഒരു വ്യക്തിക്ക് ഒരു വർഷത്തിനുള്ളിൽ പണം പിൻവലിക്കേണ്ടി വന്നാൽ മുൻപ് 10,000 രൂപ എക്സിറ്റ് ലോഡ് ഇനത്തിൽ നഷ്ടപ്പെടുമായിരുന്നു. എന്നാൽ പുതിയ ഇളവുകൾ വഴി ഈ തുക ലാഭിക്കാൻ സാധിക്കും.
വിപണിയിലെ കടുത്ത മത്സരമാണ് ഫണ്ട് ഹൗസുകളെ ഇതിന് പ്രേരിപ്പിക്കുന്നത്. പ്രത്യേകിച്ച് ജിയോ ബ്ലാക്ക്‌റോക്ക് (Jio BlackRock), വൈറ്റ്ഓക് കാപ്പിറ്റല്‍ തുടങ്ങിയ പുതിയ കമ്പനികള്‍ 'സീറോ എക്‌സിറ്റ് ലോഡ്' പ്ലാനുകളുമായി വിപണിയിലേക്ക് കടന്നുവന്നത് പരമ്പരാഗത ഫണ്ട് ഹൗസുകളായ എസ്ബിഐ, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ എന്നിവരെ നയങ്ങള്‍ മാറ്റാന്‍ നിര്‍ബന്ധിതരാക്കി. കൂടാതെ ചെലവ് കുറഞ്ഞ പാസീവ് ഫണ്ടുകളിലേക്കും (ഇന്‍ഡക്‌സ് ഫണ്ടുകള്‍) ഹൈബ്രിഡ് ഫണ്ടുകളിലേക്കും നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെടുന്നതും ഇതിനൊരു കാരണമാണ്. ഇന്‍ഡക്‌സ് ഫണ്ടുകളും ഇടിഎഫുകളും ഉള്‍പ്പെടുന്ന പാസീവ് ഫണ്ടുകള്‍ക്ക് ചെലവ് വളരെ കുറവാണ്. ഇവയില്‍ മിക്കതിനും എക്‌സിറ്റ് ലോഡ് ഉണ്ടാകാറില്ല. ഈ ജനപ്രീതിയെ പ്രതിരോധിക്കാന്‍ ആക്റ്റീവ് ഫണ്ടുകളും നിരക്കുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതരാകുന്നു.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ സ്വാധീനമാണ് മറ്റൊന്ന്.. പുതിയ കാലത്തെ ഡിജിറ്റല്‍ നിക്ഷേപ പ്ലാറ്റ്ഫോമുകളും പുതിയ എഎംസികളും 'സീറോ എക്‌സിറ്റ് ലോഡ്' ഒരു പ്രധാന ആകര്‍ഷണമായി ഉയര്‍ത്തിക്കാട്ടിയാണ് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്.
നിക്ഷേപകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി വിപണി നിയന്ത്രണ ഏജന്‍സിയായ സെബി മ്യൂച്വല്‍ ഫണ്ട് ചാര്‍ജുകളില്‍ വരുത്തുന്ന നിയന്ത്രണങ്ങളും ഇതിന് ആക്കം കൂട്ടുന്നു.
സ്‌മോള്‍-ക്യാപ് ഫണ്ടുകള്‍ 8%, മിഡ്-ക്യാപ് ഫണ്ടുകള്‍ ( 0.8%, ഫ്‌ളെക്‌സി-ക്യാപ് ഫണ്ടുകള്‍ 0.56% എന്നിങ്ങനെയാണ് എക്‌സിറ്റ് ലോഡുകള്‍ ഈടാക്കുന്നത്.
എക്സിറ്റ് ലോഡ് കുറയുന്നത് നിക്ഷേപകര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം (Flexibility) നല്‍കുന്നുണ്ട്. അടിയന്തിരമായി പണം ആവശ്യമായി വരുമ്പോഴോ, ഒരു ഫണ്ട് മോശം പ്രകടനം കാഴ്ചവെക്കുമ്പോള്‍ അതില്‍ നിന്ന് മാറി മറ്റൊരു ഫണ്ടിലേക്ക് നിക്ഷേപം മാറ്റാനോ (Switching) ഇത് സഹായിക്കും. വലിയ പിഴപ്പണം നല്‍കാതെ തന്നെ തെറ്റായ നിക്ഷേപ തീരുമാനങ്ങള്‍ തിരുത്താന്‍ ഇത് നിക്ഷേപകരെ പ്രാപ്തരാക്കുന്നു.
എന്നാല്‍ ഒരു മുന്നറിയിപ്പ്: എക്‌സിറ്റ് ലോഡ് കുറഞ്ഞു എന്നത് മ്യൂച്വല്‍ ഫണ്ടുകളെ ട്രേഡിംഗ് ഉല്‍പ്പന്നങ്ങളെപ്പോലെ കാണാനുള്ള ലൈസന്‍സല്ല. വിപണിയിലെ താല്‍ക്കാലിക ഇടിവുകള്‍ കണ്ട് പെട്ടെന്ന് പണം പിന്‍വലിക്കുന്നത് ദീര്‍ഘകാല സമ്പദ്സൃഷ്ടിയെ ദോഷകരമായി ബാധിക്കും. പ്രത്യേകിച്ച് റിസ്‌ക് കൂടിയ സ്‌മോള്‍-ക്യാപ്, മിഡ്-ക്യാപ് ഫണ്ടുകളില്‍ ദീര്‍ഘകാല നിക്ഷേപമാണ് എപ്പോഴും ലാഭകരം. ഫണ്ടുകളില്‍ കുറഞ്ഞ ചെലവില്‍ തുടരാനുള്ള അവസരമായി വേണം ഇതിനെ നിക്ഷേപകര്‍ കാണാന്‍ എന്ന് നിക്ഷേപ വിദഗ്ധര്‍ ഓര്‍മിപ്പിക്കുന്നു.
Leading fund houses lower or scrap redemption penalties, boosting liquidity flexibility for retail investors amid stiff market competition.
Read DhanamOnline in English
Subscribe to Dhanam Magazine