ഓഹരി വിപണിയില്‍ ഇന്ന് (മാര്‍ച്ച് 9) സംഭവിച്ച കനത്ത തകർച്ചയിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് പൊതുമേഖല (PSU) ബാങ്കുകളാണ്. ഉച്ചകഴിഞ്ഞുളള വ്യാപാരത്തില്‍ സെൻസെക്സ് 1,834 പോയിന്റ് (2.32 ശതമാനം) ഇടിഞ്ഞ് 77,084.22 ൽ എത്തി. ഇൻട്രാഡേ വ്യാപാരത്തിൽ നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 6 ശതമാനത്തിലധികം ഇടിഞ്ഞു. എസ്ബിഐ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയ മുൻനിര ബാങ്കുകളുടെ ഓഹരികൾ 4 മുതൽ 6 ശതമാനം വരെയാണ് താഴ്ന്നത്. കഴിഞ്ഞ ആറുമാസമായി തുടർച്ചയായി മുന്നേറ്റം നടത്തിയിരുന്ന പിഎസ്‌യു ബാങ്ക് സൂചിക, ഈ മാസം മാത്രം 11 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്.
ബോണ്ട് യീൽഡിലെ വർദ്ധനവ്: യുഎസ്-ഇറാൻ യുദ്ധം മൂലം ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചു. ഇതോടെ ഇന്ത്യയുടെ 10 വർഷ ബോണ്ട് യീൽഡ് 6.75 ശതമാനത്തിലേക്ക് ഉയർന്നു. പൊതുമേഖല ബാങ്കുകൾ തങ്ങളുടെ നിക്ഷേപത്തിന്റെ വലിയൊരു ഭാഗം സർക്കാർ ബോണ്ടുകളിലാണ് നിക്ഷേപിക്കുന്നത്. ബോണ്ട് യീൽഡ് കൂടുമ്പോൾ ബോണ്ട് വില കുറയുന്നതിനാൽ ബാങ്കുകൾക്ക് മാർക്ക്-ടു-മാർക്കറ്റ് (MTM) നഷ്ടം സംഭവിക്കുകയും അത് ലാഭത്തെ ബാധിക്കുകയും ചെയ്യുന്നു.
ലാഭമെടുക്കൽ (Profit-taking): കഴിഞ്ഞ കുറെ മാസങ്ങളായി വിപണിയിലെ മറ്റ് മേഖലകളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച ഒന്നാണ് പിഎസ്‌യു ബാങ്ക് ഓഹരികൾ. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന ഒരു മേഖല എന്ന നിലയിൽ, വിപണിയിലെ അനിശ്ചിതാവസ്ഥ മുൻനിർത്തി നിക്ഷേപകർ ഈ ഓഹരികളിൽ നിന്ന് ലാഭമെടുക്കാൻ തുടങ്ങിയത് തിരിച്ചടിയായി.
പണപ്പെരുപ്പവും പലിശ നിരക്കും: എണ്ണവില വർദ്ധിക്കുന്നത് വരും മാസങ്ങളിൽ പണപ്പെരുപ്പം ഉയരാൻ കാരണമായേക്കാം. ഇത് പലിശ നിരക്ക് കുറയ്ക്കുന്നതിന് പകരം നിരക്ക് കൂട്ടാൻ റിസർവ് ബാങ്കിനെ (RBI) പ്രേരിപ്പിച്ചേക്കാം, ഇത് ബാങ്കുകളുടെ ലാഭവിഹിതത്തെ (Margins) പ്രതികൂലമായി ബാധിക്കും.
ഇപ്പോഴത്തെ ഇടിവ് ഒരു തിരുത്തലായി മാത്രം കണ്ടാൽ മതിയെന്നാണ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. യുഎസ്-ഇറാൻ യുദ്ധം ദീർഘകാലം നീണ്ടുനിന്നാൽ ബാങ്കിംഗ് ഓഹരികളിലെ പ്രതിസന്ധി രൂക്ഷമാകാനുളള സാധ്യതകളും ഉണ്ട്.
PSU bank stocks declined sharply as the Nifty PSU Bank index fell over 6% amid rising bond yields, profit-taking, and inflation concerns linked to higher crude oil prices.
Read DhanamOnline in English
Subscribe to Dhanam Magazine