പ്രതീകാത്മക ചിത്രം Image Source: Canva
Markets

യു.എസ് കടപ്പത്രങ്ങളുടെ ആദായ നിരക്ക് ഉയരുന്നു; ഇന്ത്യൻ വിപണിക്ക് ഭീഷണിയോ? വിദേശ നിക്ഷേപകർ മടങ്ങിയെത്താൻ വൈകുമോ?

യു.എസ് ട്രഷറി യീൽഡ് ഉയരുകയും ഇന്ത്യ-യു.എസ് യീൽഡ് ഗ്യാപ് കുറയുകയും ചെയ്യുന്നത് വിദേശ നിക്ഷേപകരുടെ ഇന്ത്യയിലേക്കുള്ള ഒഴുക്കിന് വെല്ലുവിളിയാകുമെന്ന് വിലയിരുത്തൽ

Dhanam News Desk

യു.എസ് 10 വർഷ ബോണ്ട് യീൽഡുകൾ 2007 ന് ശേഷമുള്ള ഉയർന്ന നിലയിലെത്തിയതോടെ ഇന്ത്യ–യു.എസ് ബോണ്ട് യീൽഡ് ഗ്യാപ് ചരിത്രപരമായി ചുരുങ്ങി, എഫ്.പി.ഐയും എഫ്.ഡി.ഐയും ഇന്ത്യയിലേക്ക് ആകർഷിക്കുന്നത് ബുദ്ധിമുട്ടാകുന്ന സാഹചര്യം. കറൻസി ഹെഡ്ജിംഗ് ചെലവുകൾ കൂട്ടിച്ചേർത്താൽ വിദേശ നിക്ഷേപകർക്ക് യഥാർത്ഥ ആദായം നെഗറ്റീവായി മാറുന്നു. രൂപയുടെ മൂല്യ ഇടിവും ക്രൂഡ് വിലക്കയറ്റവും പണപ്പെരുപ്പ ഭീഷണിയും ഉയരുന്നു.

ഇന്ത്യൻ ഓഹരി വിപണിയിലെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപത്തിന്റെ (FPI) ദിശ നിർണയിക്കുന്ന നിർണായക ഘടകമായി യു.എസ് സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്കുകൾ (US Treasury Yields) മാറിക്കഴിഞ്ഞിരിക്കുകയാണ്. യു.എസ് ബോണ്ട് യീൽഡുകൾ 2007 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയതോടെ, ഇന്ത്യ—യു.എസ് 10 വർഷ ബോണ്ടുകളുടെ നിക്ഷേപ നേട്ടം തമ്മിലുള്ള അന്തരം അഥവാ യീൽഡ് ​ഗ്യാപ് (Yield Gap) ചരിത്രപരമായ താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി.

ഇത്തരത്തിൽ ഇന്ത്യ—യു.എസ് സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്കുകൾ തമ്മിലുള്ള അന്തരം ചുരുങ്ങുന്നത് വരും വർഷങ്ങളിൽ ഇന്ത്യയിലേക്ക് എത്തുന്ന വിദേശ മൂലധനത്തിന്റെ അളവിനെ ഗുരുതരമായി ബാധിച്ചേക്കാം എന്നാണ് വിപണി വിദ​ഗ്ധർ സൂചിപ്പിച്ചത്.

യീൽഡ് ഗ്യാപ് കുറയുന്നത് എങ്ങനെ ബാധിക്കും?

പരമ്പരാഗതമായി രൂപയുടെ മൂല്യചോർച്ചയും രാജ്യത്തെ നിക്ഷേപ സാധ്യതകളും പരിഗണിച്ച് ഇന്ത്യൻ ബോണ്ടുകൾ യു.എസ് സർക്കാർ കടപ്പത്രങ്ങളുടേതിനേക്കാൾ ഏകദേശം 400 ബേസിസ് പോയിന്റ് അഥവാ 4 ശതമാനം ഉയർന്ന ആദായം നൽകിയിരുന്നു. എന്നാൽ നിലവിൽ ഈ വ്യത്യാസം 2.1 മുതൽ 2.5 ശതമാനമായി ചുരുങ്ങിയിരിക്കുന്നു. കറൻസി ഹെഡ്ജിംഗ് ചെലവുകൾ കൂടി കണക്കിലെടുക്കുമ്പോൾ വിദേശ നിക്ഷേപകർക്ക് ലഭിക്കുന്ന യഥാർത്ഥ ആദായം നെഗറ്റീവായി മാറുന്നുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ആഗോളതലത്തിൽ ഉയർന്ന പലിശ നിരക്കുകൾ തുടരുമ്പോൾ, ഈ കുറഞ്ഞ യീൽഡ് ഗ്യാപ് കാരണം വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങളെയും (FPI) പ്രത്യക്ഷ വിദേശ നിക്ഷേപങ്ങളെയും (FDI) ഇന്ത്യയിലേക്ക് ആകർഷിക്കുന്നത് കടുത്ത വെല്ലുവിളിയായി മാറുമെന്നാണ് അനലി​സ്റ്റുകളുടെ വിലയിരുത്തൽ.

വിപണിയിൽ പ്രകടമാകുന്ന ആഘാതങ്ങൾ

യു.എസ് 10 വർഷ ബോണ്ട് യീൽഡ് ഉയരുന്നത് ആഗോള തലത്തിൽ റിസ്ക്-ഫ്രീ ബെഞ്ച്മാർക്കായി പ്രവർത്തിക്കുന്നു. ഇത് ഇന്ത്യൻ ഓഹരികൾ ഉൾപ്പെടെയുള്ള വികസ്വര വിപണികളിലെ റിസ്ക് കൂടിയ ആസ്തികളുടെ ഡിസ്കൗണ്ട് നിരക്ക് (Discount Rate) വർധിപ്പിക്കും.

  • ഓഹരി വിപണി: കമ്പനികളുടെ ഭാവി വരുമാനത്തിന്റെ ഇന്നത്തെ മൂല്യം (Present Value) കുറയുന്നത് വാല്യുവേഷൻ കൂടിയ ഇന്ത്യൻ ഓഹരികളിൽ വിദേശ നിക്ഷേപകരുടെ വിൽപന സമ്മർദ്ദം കൂട്ടുന്നു.

  • രൂപയുടെ മൂല്യം: മൂലധനം ഡോളർ ആസ്തികളിലേക്ക് തിരിച്ചൊഴുകുന്നത് ഡോളർ ഇൻഡക്സ് (DXY) ശക്തിപ്പെടാനും രൂപയുടെ മൂല്യം ഇടിയാനും കാരണമാകുന്നു. ഇത് ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് വർധിപ്പിച്ച് പണപ്പെരുപ്പത്തിന് വഴിവെയ്ക്കുന്നു.

ആർ.ബി.ഐയുടെ നയപരമായ ഇടപെടലുകൾ

പ്രതിസന്ധി മറികടക്കാൻ ഭാരതീയ റിസർവ് ബാങ്ക് (RBI) എഫ്.എ.ആർ (Fully Accessible Route) പരിധി വികസിപ്പിച്ച് 15, 30, 40 വർഷത്തെ ദീർഘകാല സോവറിൻ പേപ്പറുകൾ (Long-term Sovereign Securities) ലഭ്യമാക്കിയിട്ടുണ്ട്. ഇത് ബോണ്ട് വിപണിയിൽ വിദേശ ബാങ്കുകളുടെ പങ്കാളിത്തം കൂട്ടാൻ സഹായിച്ചു. എഫ്.സി.എൻ.ആർ-(ബി) ഡിപ്പോസിറ്റ് സ്വാപ് വിൻഡോകളും ഹ്രസ്വകാല ലിക്വിഡിറ്റി ഉറപ്പാക്കാൻ സഹായിക്കുന്നുണ്ട്.

എങ്കിലും, ആഗോളതലത്തിലെ അനിശ്ചിതത്വങ്ങളും ക്രൂഡ് ഓയിൽ വിലക്കയറ്റവും കാരണം യീൽഡ് കർവ് (Yield Curve) ഉയർന്ന തലത്തിൽ തന്നെ തുടരാനാണ് സാധ്യതയെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് വിദേശ നിക്ഷേപത്തെ ആകർഷിക്കാൻ പര്യാപ്തമായ ദീർഘകാല നയപരമായ മാറ്റങ്ങൾ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയിൽ അനിവാര്യമാണെന്നാണ് സൂചിപ്പിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT