Photo : Canva 
Markets

റഷ്യയുടെ ഗ്യാസ് പ്രതിരോധം, 2 ദശകത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ യൂറോ

പണപ്പെരുപ്പം തടയുന്നതിന്റെ ഭാഗമായി യുറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയേക്കും

Dhanam News Desk

20 വര്‍ഷത്തിനിടെ ആദ്യമായി 99 സെന്റിലേക്ക് (യുഎസ് ഡോളര്‍) ഇടിഞ്ഞ് യുറോ. മേഖലയിലേക്കുള്ള ഗ്യാസ് വിതരണം റഷ്യ അവസാനിപ്പിച്ചതാണ് യൂറോപ്യന്‍ വിപണിക്ക് തിരിച്ചടിയായത്. ഏഷ്യാ വ്യാപാരത്തില്‍ യൂറോ 0.9880 ഡോളറിലേക്കാണ് ഇടിഞ്ഞത്. യുകെ പൗണ്ട് രണ്ടര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 1.14 ഡോളറിലെത്തി.

അതേ സമയം യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് രണ്ട് ദശകത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 110.25ല്‍ എത്തി. യുറോ, ജാപ്പനീസ് യെന്‍, ബ്രിട്ടീഷ് പൗണ്ട്, കനേഡിയന്‍ ഡോളര്‍, സ്വീഡിഷ് ക്രോണ, സ്വിസ് ഫ്രാങ്ക് എന്നിവയ്‌ക്കെതിരെയുള്ള ഡോളറിന്റെ മൂല്യമാണ് യുഎസ് ഡോളര്‍ ഇന്‍ഡക്‌സ്. യൂറോ സ്‌റ്റോക്‌സ് 50ഫ്യൂച്ചര്‍ 3.3 ശതമാനം ഇടിഞ്ഞു. യൂറോപ്പിലേക്കുള്ള നോര്‍ഡ് സ്ട്രീം പൈപ്പ്‌ലൈന്‍ വഴിയുള്ള ഗ്യാസ് വിതരണം നിര്‍ത്തുന്നതായി വെള്ളിയാഴ്ചയാണ് റഷ്യന്‍ പൊതുമേഖലാ സ്ഥാപനമായ ഗ്യാസ്‌പ്രോം പിജെഎസ് സി അറിച്ചത്.

തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ഊര്‍ജ്ജ പ്രതിസന്ധി നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. പണപ്പെരുപ്പം തടയാന്‍ വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ യുറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയേക്കും. 0.75 ശതമാനം വര്‍ധനവാണ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്. ഏകദേശം ഒരു ദശകത്തിന് ശേഷം കഴിഞ്ഞ ജൂലൈയില്‍ ഇസിബി ഡിപോസിറ്റ് നിരക്ക് -0.5ല്‍ നിന്ന് പൂജ്യത്തിലേക്ക് ഉയര്‍ത്തിയിരുന്നു. പണപ്പെരുപ്പത്തെ നേരിടുന്നതിന് ഞായറാഴ്ച 65 ബില്യണ്‍ യുറോയുടെ പായ്‌ക്കേജ് ആണ് ജര്‍മനി പ്രഖ്യാപിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT