പ്രതീകാത്മക ചിത്രം Image Source: Canva
Markets

വിപണി ഭിന്നദിശകളിൽ; നിഫ്റ്റിയിലും സെൻസെക്സിലും ചാഞ്ചാട്ടം, മിഡ്–സ്മോൾ ക്യാപ് ഓഹരികൾക്ക് ഇടിവ്

നിഫ്റ്റി സൂചിക 23,116 വരെ താഴുകയും 23,281 വരെ കയറുകയും ചെയ്തു; സെൻസെക്സ് സൂചിക 73,981നും 74,506നും ഇടയിൽ കയറിയിറങ്ങി

T C Mathew

ഇന്ത്യൻ ഓഹരി വിപണി ഇന്ന് ഭിന്നദിശകളിൽ നീങ്ങുന്നു. നിഫ്റ്റി, സെൻസെക്സ്, ബാങ്ക് നിഫ്റ്റി സൂചികകൾ ചാഞ്ചാട്ടത്തിനിടെ നേട്ടം നിലനിർത്തിയപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരി സൂചികകൾ ഒന്നര ശതമാനത്തിലധികം ഇടിഞ്ഞു. യുപിഐ ഇടപാടുകൾക്ക് 0.40% ഫീസ് ചുമത്താനുള്ള തീരുമാനം ഫിൻടെക്, ബാങ്ക് ഓഹരികൾക്ക് തുടക്കത്തിൽ ലാഭം നൽകിയെങ്കിലും പിന്നീട് നേട്ടം പരിമിതമായി, ചില ഓഹരികൾ നഷ്‌ടത്തിലേക്കും വഴിമാറി.

ഇന്ത്യൻ ഓഹരി വിപണി ഇന്നു (സെപ്റ്റംബർ 16) ഭിന്ന ദിശകളിൽ നീങ്ങുന്നു. മുഖ്യ സൂചികകളും ബാങ്കുകളും മുന്നേറ്റത്തിലായപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇടിഞ്ഞു. പ്രധാന ബെഞ്ച്മാർക്ക് സൂചികകളായ നിഫ്റ്റിയും സെൻസെക്സും രാവിലെ വലിയ ചാഞ്ചാട്ടമാണു കാണിച്ചത്. നിഫ്റ്റി സൂചിക 23,116 വരെ താഴുകയും 23,281 വരെ കയറുകയും ചെയ്തു. സെൻസെക്സ് സൂചിക 73,981നും 74,506നും ഇടയിൽ കയറിയിറങ്ങി. 56,207 വരെ കയറിയ ബാങ്ക് നിഫ്റ്റി സൂചിക 55,812 വരെ താഴ്ന്നു. മിഡ് ക്യാപ്-100, സ്മോൾ ക്യാപ്-100 സൂചികകൾ ഒന്നര ശതമാനത്തിലധികം വീതം ഇടിവ് നേരിട്ടു.

യുപിഐ ഇടപാടുകൾക്ക് 0.40 ശതമാനം ഫീസ് ചുമത്താനുള്ള തീരുമാനം പേയ്ടിഎം, പൈൻ ലാബ്‌സ്, സി.എം.എസ് ഇൻഫോ സിസ്റ്റംസ്, വൺ മോബിക്വിക്ക് തുടങ്ങിയ ഫിൻടെക് ഓഹരികളെ ഇന്നത്തെ വ്യാപാരത്തിന്റെ തുടക്കത്തിൽ ആറു ശതമാനം വരെ ഉയർത്തിവിട്ടു. പിന്നീടു നേട്ടം കുറഞ്ഞു. ചില ഓഹരികൾ നഷ്‌ടത്തിലേക്കും വഴിമാറി.

ബാങ്കുകളും ഇതേ കാരണത്താൽ മുന്നേറി. ഫീസിൻ്റെ 60 ശതമാനം ബന്ധപ്പെട്ട ബാങ്കുകൾക്കും ബാക്കി ഫിൻടെക്ക് കമ്പികൾക്കും ആണ് ലഭിക്കുക. 2,000 രൂപയിൽ കൂടുതലുളള ഇടപാടുകളുടെ ഫീസ് വഴി 18,000 കോടി രൂപയുടെ വാർഷിക പിരിവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ചെറുകിട-ഇടത്തരം വ്യാപാരികൾക്കു ഫീസ് ഭാരമാകും. അവർ യുപിഐ ഇടപാടുകളിൽ നിന്നു പിന്മാറാൻ സാധ്യതയുണ്ട്.

ടെക്സ്‌റ്റൈൽ കയറ്റുമതി കമ്പനികൾ ഇന്ന് നഷ്‌ടത്തിലായി. ഗോകൽദാസ്, അരവിന്ദ്, വെൽസ്പൺ, ലക്സ്, എസ്പി അപ്പാരൽസ് തുടങ്ങിയവ നാലു ശതമാനം വരെ താഴ്ന്നു. കൊച്ചിൻ ഷിപ്‍യാർഡ് അടക്കം പ്രതിരോധ ഓഹരികൾ ഇന്നും താഴ്ചയിലാണ്. സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് 1,042 കോടി രൂപയുടെ സോളർ പിവി മൊഡ്യൂൾ നിർമാണ കരാർ ലഭിച്ച സാത്വിക് ഗ്രീൻ എനർജി ഓഹരി എട്ടു ശതമാനം കുതിച്ചു.

ബില്യൻ ബ്രെയിൻസ് (ഗ്രോ) ഓഹരിയിൽ 2,000 കോടി രൂപയുടെ ബൾക്ക് വില്പന നടന്നതിനെ തുടർന്ന് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. ഡിക്സൺ ടെക്നോളജീസ് വളർച്ച സാധ്യത കുറവാണെന്നു സിഎൽഎസ്എ വിലയിരുത്തി ഓഹരിയുടെ ലക്ഷ്യവില 10,600 രൂപയായി താഴ്‌ത്തി. ഹാപ്പി ഫോർജിംഗ്സിനു വാങ്ങൽ ശിപാർശ നൽകിയ മോട്ടിലാൽ ഓസ്വാൾ ഓഹരിയുടെ ലക്ഷ്യവില 2438 രൂപയായി നിർണയിച്ചു.

ഇന്നും നേട്ടത്തോടെ തുടങ്ങി രൂപ

ഡോളറിനെതിരായ വിനിമയ നിരക്കിൽ രൂപ ഇന്നും ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ഏഴു പൈസ കുറഞ്ഞ് 95.89 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 95.84 രൂപവരെ താഴ്ന്നിട്ട് 95.92 വരെ കയറി.

സ്വർണം ലോകവിപണിയിൽ ഒരു ശതമാനം ഉയർന്ന് ഔൺസിന് 4,330 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 200 രൂപ കൂടി 1,12,520 രൂപയായി.

ക്രൂഡ് ഓയിൽ വില കയറിയിറങ്ങി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 107.82 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം ക്രൂഡ് ഓയിൽ 104.92 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT