Markets

അദാനി ടോട്ടല്‍ ഗ്യാസ്, ഗുജറാത്ത് ഗ്യാസ് ഓഹരികള്‍ക്ക് വന്‍ ഡിമാന്‍ഡ്! വിപണി തിരുത്തലില്‍; ഇപ്പോള്‍ സംഭവിക്കുന്നതെന്ത്?

യുഎസില്‍ ഡൗ ഫ്യൂച്ചേഴ്സ് 1.1 ശതമാനം ഇടിഞ്ഞു. ഏഷ്യന്‍ വിപണികള്‍ ഒന്നര ശതമാനത്തിലധികം നഷ്ടത്തിലാണ്.

T C Mathew

വിപണി തിരുത്തലിലേക്കു നീങ്ങി. സെന്‍സെക്സ് 75,900നും നിഫ്റ്റി 23,600നും താഴെ എത്തിയ ശേഷം നഷ്ടം കുറച്ചു നീങ്ങി. ഓയില്‍-ഗ്യാസ് ഒഴികെ എല്ലാ മേഖലകളും ഇന്നും നഷ്ടത്തിലാണ്. ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ കടന്നതാണ് വിപണിയെ ഇന്നു വലിച്ചു താഴ്തിയത്. രൂപയും ഇടിഞ്ഞു.

ക്രൂഡ് ഓയില്‍ രാവിലെ കുതിച്ചു കയറി. ബ്രെന്റ് ഇനം ബാരലിന് 10 ശതമാനം ഉയര്‍ന്ന് 101.42 ഡോളറില്‍ എത്തി. പിന്നീട് അല്‍പം താഴ്ന്നു.

യുഎസില്‍ ഡൗ ഫ്യൂച്ചേഴ്സ് 1.1 ശതമാനം ഇടിഞ്ഞു. ഏഷ്യന്‍ വിപണികള്‍ ഒന്നര ശതമാനത്തിലധികം നഷ്ടത്തിലാണ്.

ഗ്യാസ് ഓഹരികള്‍ കുതിപ്പില്‍

കഴിഞ്ഞ ദിവസം 20 ശതമാനത്തോളം കുതിച്ചു കയറിയ അദാനി ടോട്ടല്‍ ഗ്യാസും ഗുജറാത്ത് ഗ്യാസും ഇന്നു രാവിലെ 10 ശതമാനത്തിലധികം ഉയര്‍ന്നു. രണ്ടാഴ്ചയ്ക്കു വേണ്ട വാതക സ്റ്റോക്ക് ഉള്ളതിനാല്‍ സെയിലിന്റെ സ്റ്റീല്‍ മില്ലുകള്‍ക്ക് തല്‍ക്കാലം ഉല്‍പാദനം കുറയ്‌ക്കേണ്ട കാര്യമില്ലെന്ന് അധികൃതര്‍ പറഞ്ഞു.

എല്‍പിജി കിട്ടാത്തതിനാല്‍ ഹോട്ടലുകള്‍ പലതും പ്രവര്‍ത്തനം നിര്‍ത്തിയത് സൊമാറ്റോയെ (എറ്റേണല്‍) നാലു ശതമാനം താഴ്ത്തി.

എല്‍ആന്‍ഡ്ടിയുടെ ലക്ഷ്യവില കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് 4,000 രൂപയായി താഴ്ത്തി. യുബിഎസ് 4,150 രൂപയാണു ലക്ഷ്യമായി വച്ചത്. ഓഹരി രാവിലെ രണ്ടര ശതമാനം ഇടിഞ്ഞ് 3736 രൂപയായി.

ഇന്‍ഡിഗോ വിമാന സര്‍വീസ് നാത്തുന്ന ഇന്റര്‍ ഗ്ലോബ് ഏവിയേഷന്റെ ലക്ഷ്യവില സിറ്റി 5100 രൂപയായി കുറച്ചു. നേരത്തേ 5700 രൂപയായിരുന്നു.

ഒഎന്‍ജിസിക്ക് മക്കാറീ 300 രൂപ ലക്ഷ്യവില നിര്‍ണയിച്ചു. നേരത്തേ 310 രൂപയായിരുന്നു.

ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്തു തീപിടിച്ച് ആഥര്‍ ഇന്‍ഡസ്ട്രീസിനു നഷ്ടം സംഭവിച്ചു. എത്ര എന്നു തിട്ടപ്പെടുത്തിയില്ല. ഓഹരി നാലു ശതമാനം ഇടിഞ്ഞു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 793 കോടി രൂപയുടെ കുറ്റം ചുമത്തി ഡാല്‍മിയ ഭാരതിന് എതിരേ ചാര്‍ജ് ചെയ്ത കേസില്‍ കുറ്റം 90 കോടിയുടേതായി കുറച്ചു.

പ്രകൃതിവാതകം കിട്ടാത്തതുമൂലം ബോറോസിലിന്റെ ഫാക്ടറി പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

കെഇസി ഇന്റര്‍നാഷണലിന് 1,476 കോടി രൂപയുടെ പുതിയ കരാറുകള്‍ ലഭിച്ചു.

രൂപ ഇന്നു കൂടുതല്‍ ദുര്‍ബലമായി. ഡോളര്‍ 24 പൈസ കൂടി 92.28 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ഇത്രയും താഴ്ന്ന ഓപ്പണിംഗ് മുന്‍പ് ഉണ്ടായിട്ടില്ല. പിന്നീടു 92.34 രൂപയിലേക്കു ഡോളര്‍ കയറി. റിസര്‍വ് ബാങ്ക് വിപണിയില്‍ കാര്യമായി ഇടപെടുന്നുണ്ട്. ക്രൂഡ് ഓയില്‍ വിലക്കയറ്റം ഇന്ത്യയുടെ വാണിജ്യകമ്മി കൂട്ടുമെന്നതു കൊണ്ടാണ് രൂപ ഇടിയുന്നത്.

സ്വര്‍ണം ലോക വിപണിയില്‍ രാവിലെ താഴ്ന്ന് ഔണ്‍സിന് 5150 ഡോളറിലായി. വെള്ളി 84.93 ഡോളറിലേക്കു താഴ്ന്നു.

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 360 രൂപ താഴ്ന്ന് 1,18,9.60 രൂപ ആയി.

എംസിഎക്‌സില്‍ 24 കാരറ്റ് സ്വര്‍ണം 10 ഗ്രാമിന് 1,62,991 രൂപവരെ ഉയര്‍ന്ന ശേഷം 1,61,530 ലേക്കു താഴ്ന്നു. വെള്ളി കിലോഗ്രാം 2,69,212 വരെ കയറിയിട്ട് 2,66,999 രൂപയിലേക്ക് താണു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT