Image : Canva 
Markets

വിപണിക്ക് പെരുത്ത 'ആവേശം', എഫ്എംസിജി ഓഹരികള്‍ ഉയര്‍ച്ചയില്‍; വാഹന മേഖലയ്ക്കും ഉണര്‍വ്; വിപണിയില്‍ ഇപ്പോള്‍ സംഭവിക്കുന്നത്

വാഹന കമ്പനികള്‍ നികുതിയിളവിന്റെ ആവേശം വിപണിയില്‍ കാണിച്ചു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒന്‍പതു ശതമാനം കയറി. എസ്‌കോര്‍ട്‌സ് കുബോട്ട 14 ശതമാനം കുതിച്ചു

Dhanam News Desk

ജിഎസ്ടി കുറയ്ക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്നു വിപണി ആവേശപൂര്‍വം വ്യാപാരം തുടങ്ങി. പിന്നീടു താഴ്‌ന്നെങ്കിലും നേട്ടം തുടര്‍ന്നു.

സെന്‍സെക്‌സ് 81,456 ലും നിഫ്റ്റി 24,980 ലും വ്യാപാരം തുടങ്ങി. ഐടി, മെറ്റല്‍, ഫാര്‍മ, ഓയില്‍ - ഗ്യാസ് ഓഹരികള്‍ ഇന്നു നഷ്ടത്തിലായി.

ആറര ശതമാനത്തിലധികം കുതിച്ച ബ്രിട്ടാനിയയുടെ നേതൃത്വത്തില്‍ എഫ്എംസിജി ഓഹരികള്‍ ഉയര്‍ന്നു. കോള്‍ഗേറ്റ് അഞ്ചു ശതമാനം കയറി. ഐടിസിയും ഹിന്ദുസ്ഥാന്‍ യൂണിലീവറും രണ്ടു ശതമാനം വീതം ഉയര്‍ന്നു. ഡാബറിനു നാലു ശതമാനം മുന്നേറ്റമുണ്ടായി.

വാഹന കമ്പനികള്‍ നികുതിയിളവിന്റെ ആവേശം വിപണിയില്‍ കാണിച്ചു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒന്‍പതു ശതമാനം കയറി. എസ്‌കോര്‍ട്‌സ് കുബോട്ട 14 ശതമാനം കുതിച്ചു.

കാസിനോ പ്രവേശനത്തിനു 40 ശതമാനം ജിഎസ്ടി ചുമത്തിയതിനെ തുടര്‍ന്നു ഡെല്‍റ്റാ കോര്‍പ് ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.

നാലു ശതമാനത്തിലധികം കയറിയ എബി ഫാഷന്‍ അടക്കം ടെക്സ്‌റ്റൈല്‍ ഓഹരികള്‍ നല്ല നേട്ടം ഉണ്ടാക്കി.

ആറു ശതമാനം കയറിയ ബാറ്റാ ഇന്ത്യയും നാലര ശതമാനം ഉയര്‍ന്ന പിജി ഇലക്ട്രോപ്ലാസ്റ്റും കണ്‍സ്യുമര്‍ ഡ്യൂറബിള്‍സിന്റെ കയറ്റത്തിനു നേതൃത്വം നല്‍കി.

ധനകാര്യകമ്പനികള്‍ ഇന്നു കയറ്റത്തിലാണ്. ബജാജ് ഫിനാന്‍സ് നാലു ശതമാനം ഉയര്‍ന്നു.

രൂപ ഇന്നു ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ ഒരു പൈസ കുറഞ്ഞ് 88.06 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 87.99 രൂപ വരെ താഴ്ന്നു.

രാവിലെ സ്വര്‍ണം ലോകവിപണിയില്‍ ഇടിവിലായി. 0.90 ശതമാനം കുറഞ്ഞ് ഔണ്‍സിന് 3527 ഡോളറില്‍ എത്തി. പിന്നീട് അല്‍പം കയറി. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 78,360 രൂപയായി.

ക്രൂഡ് ഓയില്‍ വില സാവധാനം കുറയുകയാണ്. ബ്രെന്റ് ഇനം വീപ്പയ്ക്ക് 67.12 ഡോളര്‍ ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT