ഓഹരികൾ ഉയർന്നു വ്യാപാരം തുടങ്ങിയിട്ടു താഴ്ചയിലായി. വീണ്ടും കയറി. 19,767 വരെ ഉയർന്ന ശേഷം നിഫ്റ്റി 19,673 വരെ താഴ്ന്നു. സെൻസെക്സ് 66,406 വരെ കയറിയിട്ട് 65,981 വരെ താഴ്ന്നു. പിന്നീടു നഷ്ടം കുറച്ചു.
പൊതുമേഖലാ ബാങ്കുകളും മെറ്റൽ, ഓയിൽ, റിയൽറ്റി ഓഹരികളും ഇന്ന് ഉയർച്ചയിലാണ്. ഐടി, എഫ്എംസിജി ഓഹരികൾ താഴ്ന്നു.
1730 കോടി രൂപയുടെ നികുതി കുടിശിക നോട്ടീസ് ലഭിച്ചതിന്റെ പേരിൽ ഐ.സി.ഐ.സി.ഐ ലൊംബാർഡ് ജനറൽ ഇൻഷ്വറൻസ് കമ്പനിയുടെ ഓഹരി രണ്ടു ശതമാനം താഴ്ന്നു.
ഓൺലൈൻ ഗെയിമിംഗ് നികുതിയുടെ കുടിശിക നോട്ടീസ് ലഭിച്ച നസാറ ടെക്‌നോളജീസ് ഓഹരി അൽപം താഴ്ന്നു. 2.83 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ധനലക്ഷ്മി ബാങ്ക് ഓഹരി ഇന്ന് മൂന്നു ശതമാനം ഉയർന്ന് 30.25 രൂപ വരെ എത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് രണ്ടു ശതമാനം കയറി 27.25 രൂപ വരെയായി.
എൽ ആൻഡ് ടി ഓഹരിവില 3022.75 രൂപ എന്ന റെക്കോഡ് നിലയിലേക്ക് ഉയർന്നു.
രൂപ കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ഡോളർ 83.22 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് 83.2 രൂപയായി.
സ്വർണം ലോകവിപണിയിൽ 1873 ഡോളറിലേക്കു താണു. കേരളത്തിൽ സ്വർണം പവന് 480 രൂപ കുറഞ്ഞ് 43,120 രൂപയായി. ഈ മാസത്തെ ഏറ്റവും വലിയ ഏകദിന വിലയിടിവാണിത്. വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലുമായി..
ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 97.42 ഡോളർ ആയി.
142 രൂപയിൽ ഐപിഒ നടത്തിയ യാത്ര ഓൺലൈൻ പത്തു ശതമാനം താഴ്ന്ന് 127 രൂപയിലാണു ലിസ്റ്റ് ചെയ്തത്. പിന്നീടു നഷ്ടം കുറച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine