ഏഷ്യൻ വിപണികളുടെ ചുവടു പിടിച്ചു നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു ചാഞ്ചാടിയെങ്കിലും നേട്ടം നിലനിർത്തി.
ബാങ്ക് നിഫ്റ്റിയും മിഡ് ക്യാപ് സൂചികയും ഇടയ്ക്കു താഴോട്ടു പോയെങ്കിലും നേട്ടത്തിൽ തുടർന്നു
വിപണിയുടെ ക്ലോസിംഗ് നിരക്കു നിശ്ചയിക്കാൻ ഏർപ്പെടുത്തിയ കാസ് സംവിധാനം പരിഷ്‌കരിക്കും. സെബി ഇതിനായി ഒരു ചർച്ചാപത്രം പുറത്തിറക്കിയിട്ടുണ്ട്. ബിഎസ്ഇ ലിമിറ്റഡ്, എഞ്ചൽ വൺ തുടങ്ങി കാപ്പിറ്റൽ മാർക്കറ്റുമായി ബന്ധപ്പെട്ട ഓഹരികൾ അഞ്ചു ശതമാനം വരെ ഉയർന്നു. വിപണിഗതിയിൽ നിന്ന് ഏറെ വ്യത്യസ്തമായ ക്ലോസിംഗ് നിരക്കുകൾ വന്നതു വ്യക്തിഗത നിക്ഷേപകർക്കു വലിയ നഷ്‌ടം വരുത്തിയിരുന്നു.
ആദിത്യ ബിർല ഗ്രൂപ്പിൻ്റെ അൾട്രാടെക് സിമൻ്റ് കേബിൾ- വയർ ബിസിനസിലേക്കു പ്രവേശിച്ചു. 1800 കോടി രൂപയുടെ മുതൽ മുടക്കുമായാണ് തുടക്കം. അൾട്രാവോൾട്ട് എന്നാണു ബ്രാൻഡ് പേര്. ഈ രംഗത്തു നിലവിലുള്ള പോളികാബ്, കെഇഐ, ഹാവൽസ്, ആർആർ കേബിൾ, ഫിനോലെക്സ് കേബിൾസ് തുടങ്ങിയവ ഏഴു ശതമാനം വരെ ഇടിഞ്ഞു.
ടാറ്റാ കെമിക്കൽസിൻ്റെ കെനിയയിലെ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ കെനിയൻ പ്രസിഡൻ്റ് ഉത്തരവിട്ടു. സോഡാ ആഷിനുളള ഖനിയാണ് ടാറ്റാ കെമിക്കൽസിന് അവിടെയുള്ളത്. ഒരു നൂറ്റാണ്ടു പഴക്കമുള്ള ഖനി ഏതാനും വർഷം മുൻപാണു ടാറ്റാ വാങ്ങിയത്. ടാറ്റാ കെമിക്കൽസ് ഓഹരി രണ്ടു ശതമാനം താഴ്ന്നു.
സംവർധന മദർസണിന് ഔട്സ്റ്റാൻഡിംഗ് റേറ്റിംഗ് നൽകിയ സിഎൽഎസ്എ 190 രൂപയായി ലക്ഷ്യവില ഉയർത്തി.
ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിന് 5870 രൂപ ലക്ഷ്യവില നിർണയിച്ച ഗോൾഡ്മാൻ സാക്സ് ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. അമേരിക്കയിലെ ജിഇ ഏറോസ്പേസിൽ നിന്ന് മൂന്ന് വിമാന എൻജിനുകൾ കൂടി എച്ച്എഎലിനു ലഭിച്ചു. തേജസ് എംകെ 1എ വിമാന നിർമാണം വേഗത്തിലാക്കാൻ ഇതു സഹായിക്കും. എച്ച്എഎൽ ഓഹരി മൂന്നു ശതമാനം ഉയർന്നു.
പോളികാബിനു 10,000 രൂപ ലക്ഷ്യവില നിർണയിച്ച ജെപി മോർഗൻ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. ഓഹരി നാലു ശതമാനം ഇടിഞ്ഞു.
ജിഎംആർ എയർപോർട്‌സിന് വാങ്ങൽ ശിപാർശ നൽകിയ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസ് ലക്ഷ്യവില 121 രൂപയായി ഉയർത്തി.
ഏറ്റെടുക്കൽ നീക്കത്തെ തുടർന്നു കഴിഞ്ഞ ദിവസങ്ങളിൽ വലിയ കുതിപ്പ് നടത്തിയ ജ്വല്ലറി കമ്പനി ടിബിസെഡ് ഇന്നു രാവിലെ 10 ശതമാനം നേട്ടം ഉണ്ടാക്കി. അഞ്ചു ദിവസം കൊണ്ട് ഓഹരി 60 ശതമാനം കുതിച്ചു.
രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ മൂന്നു പൈസ താഴ്‌ന്നു 94.46 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 94.49 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ അല്പം താഴ്ന്ന് ഔൺസിന് 4468 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 960 രൂപ വർധിച്ച് 1,14,880 രൂപയായി.
ക്രൂഡ് ഓയിൽ വില അല്പം താഴ്ന്നു. ബ്രെൻ്റ് ഇനം 96.03 ഡോളറിലും ഡബ്ള്യുടിഐ ഇനം 92.06 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine