വിപണി നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷം താഴ്ന്നു ചാഞ്ചാട്ടത്തിലായി. പിന്നീട് ഉയർന്നു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റിയും സെൻസെക്സും 0.35 ശതമാനം ഉയർന്നു നീങ്ങുന്നു. വിശാല വിപണിയും നേട്ടത്തിലാണ്.
വാഹന ഓഹരികൾ ഇന്നു താഴ്ചയിലാണ്. ഒപ്പം ഓട്ടോ കംപോണൻ്റ് കമ്പനികളും ഇടിഞ്ഞു. വാഹന, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകളാണു രാവിലെ നഷ്ടത്തിലായത്.
ഇൻഡസ് ഇൻഡ് ബാങ്ക് ഓഹരി രാവിലെ ഒന്നര ശതമാനം ഉയർന്നിട്ടു രണ്ടു ശതമാനം നഷ്ടത്തിലേക്കു വീണു. ബാങ്കിന് ഇപ്പോൾ പരസ്യമാക്കിയതിൽ കൂടുതൽ ഡെറിവേറ്റീവ് നഷ്ടം ഇല്ലെന്ന് എംഡി പറഞ്ഞെങ്കിലും വിപണി അതു വിശ്വസിക്കുന്നില്ല. പ്രൊമാേട്ടർമാർ തങ്ങളുടെ ഓഹരിയുടെ പകുതി ഭാഗം ബാങ്കുകളിൽ ഈടായി നൽകി വായ്പ എടുത്തിട്ടുണ്ട്. ഓഹരിവില ഇടിഞ്ഞാൽ ആ വായ്പകൾക്കു കൂടുതൽ മാർജിൻ നൽകേണ്ടിവരും.
ബിഎസ്എൻഎലിൽ നിന്ന് 3000 കോടി രൂപയുടെ ഭാരത് നെറ്റ് കരാർ ലഭിച്ച പോളി കാബ് രണ്ടു ശതമാനം ഉയർന്നു.
മഹാനഗർ ടെലികോം നിഗം ലിമിറ്റഡ് (എംടിഎൻഎൽ) ഭൂമിയും കെട്ടിടങ്ങളും വിൽക്കുന്നതു തുടരുമെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ തുടർന്ന് കമ്പനിയുടെ ഓഹരി 14 ശതമാനം കുതിച്ചു.
കൊട്ടക് സെക്യൂരിറ്റീസ് വിൽപന ശിപാർശ നൽകിയതിനെ തുടർന്ന് രാംകോ സിമൻ്റ്സ് ഓഹരി രണ്ടു ശതമാനം താഴ്ന്നു.
7000 കോടി രൂപയുടെ വിവിധ കരാറുകൾ ലഭിച്ചതു പരിഗണിച്ച് ഭാരത് ഇലക്ട്രോണിക്സ് ഓഹരി മൂന്നു ശതമാനം ഉയർന്നു.
12 കോടി രൂപയുടെ തട്ടിപ്പ് ഇൻഷുറൻസ് വിഭാഗത്തിൽ നടന്നതായി കമ്പനി അറിയിച്ചതിനെ തുടർന്നു മുത്തൂറ്റ് ഫിനാൻസ് ഓഹരി മൂന്നര ശതമാനം താഴ്ന്നു. പിന്നീടു നഷ്ടം കുറഞ്ഞു. ഉപകമ്പനിയായ മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്സിലെ സിഇഒയും മുത്തൂറ്റ് ഫിനാൻസിലെ ഒരു മുൻ ജനറൽ മാനേജരും തട്ടിപ്പിൽ പങ്കാളികളാണെന്നാണു സൂചന.
രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ എട്ടു പെെസ നഷ്ടപ്പെടുത്തി 87.13 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 86.99 രൂപ വരെ താഴ്ന്നിട്ട് 87.05രൂപയിൽ എത്തി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 2445 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 440 രൂപ വർധിച്ച് 64,960 രൂപ എന്ന റെക്കോർഡിൽ എത്തി.
ക്രൂഡ് ഓയിൽ വില ചെറിയ മാറ്റത്തോടെ തുടരുന്നു. ബ്രെൻ്റ് ഇനം ബാരലിന് 70.91 ഡോളർ ആയി.
Read DhanamOnline in English
Subscribe to Dhanam Magazine