വിപണി രാവിലെ ചാഞ്ചാട്ടത്തോടെ വ്യാപാരം തുടങ്ങിയിട്ട് നേട്ടത്തിലേക്കു മാറി. പിന്നീടും ചാഞ്ചാട്ടമായി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോഴേക്ക് മുഖ്യ സൂചികകൾ 0.55 ശതമാനം വരെ ഉയർന്നിട്ടു നേട്ടം ഗണ്യമായി കുറച്ചു.
രാവിലെ സെൻസെക്സ് 74,983 ഉം നിഫ്റ്റി 23,284 ഉം വരെ കയറി.
വിശാലവിപണി ഇന്ന് കാര്യമായി മുന്നേറിയില്ല. സ്മോൾ ക്യാപ്, മിഡ് ക്യാപ് സൂചികകൾ കൂടുതൽ സമയം നഷ്ടത്തിൽ നിന്നു.
ഐഡിബിഐ ബാങ്ക് വിൽപനനീക്കം കേന്ദ്രം ഉപേക്ഷിച്ചതായി റിപ്പോർട്ട്. ബാങ്കിനെ സ്വന്തമാക്കാൻ ആഗ്രഹിച്ച കാനഡയിലെ ഫെയർഫാക്സും യുഎഇയിലെ എമിറേറ്റ്സ് എൻഡിബിയും നിർദേശിച്ച വില സ്വീകാര്യമായില്ല. ഗവണ്മെൻ്റ് വച്ച റിസർവ് വിലയിലും താഴെയായിരുന്നു ഇരു കൂട്ടരുടെയും ഓഫർ. ഐഡിബിഐ ബാങ്ക് ഓഹരി 15 ശതമാനം ഇടിഞ്ഞു. ഐഡിബിഐയിൽ ഗണ്യമായ ഓഹരി ഉള്ള എൽഐസി ഒരു ശതമാനം താഴ്ചയിലായി.
എച്ച്പിസിഎലിൻ്റെ ലക്ഷ്യവില എച്ച്എസ്ബിസി 200 രൂപയിൽ നിന്നു 150 രൂപയായി താഴ്ത്തി. ഐഒസി, ബിപിസിഎൽ തുടങ്ങിയവയുടെ ലക്ഷ്യവിലയും താഴ്‌ത്തി. ആ ഓഹരികൾ നാലു ശതമാനം വരെ ഇടിഞ്ഞു
എൽ ആൻഡ് ടിയുടെ ലക്ഷ്യവില സിഎൽഎസ്എ 4842 രൂപയിലേക്ക് ഉയർത്തി.
ഇൻഡിഗോ വിമാന സർവീസ് നടത്തുന്ന ഇൻ്റർഗ്ലോബ് ഏവിയേഷൻ്റെ ലക്ഷ്യവില 5100 രൂപയായി സിറ്റി ഉയർത്തി നിശ്ചയിച്ചു.
ഒഎൻജിസിയുടെ ലക്ഷ്യവില എച്ച്ഡിഎഫ്സി ബാങ്ക് 240 രൂപയായി ഉയർത്തി നിർണയിച്ചു.
രാസവള ലഭ്യതയിൽ വ്യക്തത ഇല്ലാത്ത സാഹചര്യത്തിൽ എഫ്എസിടി ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി നാലു ശതമാന താഴ്‌ന്നു. പ്രതിരോധ മേഖലയിലെ മിക്ക ഓഹരികളും രാവിലെ ഇടിവിലായി.
രൂപ ഇന്നു ചെറിയ നേട്ടത്തിൽ ഓപ്പൺ ചെയ്തു. ഡോളർ മൂന്നു പൈസ കുറഞ്ഞ് 92.43 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീടു 92.46 രൂപയായി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 5024 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 360 രൂപ കുറഞ്ഞ് 1,16,720 രൂപയായി.
എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,57,347 രൂപ വരെ കയറിയിട്ട് അല്പം താഴ്‌ന്നു.
ക്രൂഡ് ഓയിൽ ഉയരുകയാണ്. ബ്രെൻ്റ് ഇനം 106 ഡോളർ വരെ കയറിയിട്ട് 104.84 ലേക്കു താഴ്ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine