ഇന്ത്യൻ വിപണി ആവേശത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും മുന്നോട്ടുള്ള പ്രയാണത്തിനു വേഗം കുറഞ്ഞു.
83,000 നു മുകളിൽ വ്യാപാരം പുനരാരംഭിച്ച സെൻസെക്സ് 83,141 വരെ ഉയർന്നിട്ട് അൽപം താഴ്ന്നു. നിഫ്റ്റി 25,448.95 വരെ കയറിയിട്ട് അൽപം താഴ്ന്നു.
മെറ്റൽ ഒഴികെ എല്ലാ മേഖലകളും ഇന്നു നേട്ടത്തിലാണ്.
അമേരിക്കയിൽ പലിശ നിരക്ക് കുറയുന്ന സാഹചര്യത്തിൽ ഐടി കമ്പനി ഓഹരികൾ ഇന്നു രാവിലെ കുതിച്ചു കയറി. ഇൻഫോസിസ് 1.80 ഉം വിപ്രോ 1.96ഉം മൈൻഡ്ട്രീ 2.1ഉം ശതമാനം ഉയർന്നു. ഐടി സൂചിക ഒന്നര ശതമാനം കയറി.
ലോകവിപണിയിൽ വ്യാവസായിക ലോഹങ്ങളുടെ വിലയിടിഞ്ഞത് ഹിൻഡാൽകോ, നാൽകോ, ഹിന്ദുസ്ഥാൻ കോപ്പർ, ഹിന്ദുസ്ഥാൻ സിങ്ക് തുടങ്ങിയവയെ താഴ്ത്തി.
രാധാകൃഷ്ണൻ ദമാനി പ്രൊമോട്ട് ചെയ്ത അവന്യു സൂപ്പർമാർട്ടിൻ്റെ റേറ്റിംഗ് യുബിഎസ് ഉയർത്തി. ഓഹരിയുടെ ലക്ഷ്യവില 5050 രൂപയിൽ നിന്ന് 5600 രൂപയാക്കുകയും ചെയ്തു.
ഒഎൻജിസിയിൽ നിന്ന് 200 കോടി രൂപയുടെ കരാർ ലഭിച്ച കൊച്ചിൻ ഷിപ്പ് യാർഡ് രണ്ടര ശതമാനം ഉയർന്നിട്ടു നേട്ടം കുറച്ചു.
പ്രതിരോധ ഓഹരികൾ പലതും ഇന്നു നഷ്ടത്തിലായി. ഗാർഡൻ റീച്ച്, മസഗാേൺ ഡോക്ക്, ഭാരത് ഡൈനാമിക്സ്, ഭാരത് ഇലക്ട്രോണിക്സ്, എംടാർ ടെക്, ഡാറ്റാ പാറ്റേൺസ്, എച്ച്എഎൽ, പരസ് തുടങ്ങിയവ രണ്ടു ശതമാനം വരെ താഴ്ന്നു.
രൂപ ഇന്നു ദുർബലമായി. ഡോളർ വിദേശത്ത് ഉയർന്നതു രൂപയെ താഴ്ത്തി എന്നും പറയാം. ഡോളർ സൂചിക ഇന്ന് 97.01 ലാണ്. ഇന്നലെ 87.81 രൂപയിൽ ക്ലോസ് ചെയ്ത ഡോളർ ഇന്ന് 16 പൈസ കയറി 87.97 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 88.02 രൂപയായി.
സ്വർണം ലോകവിപണിയിൽ ലാഭമെടുപ്പിനെ തുടർന്നു ചാഞ്ചാട്ടത്തിലാണ്. ഔൺസിന് 3663 ഡോളറിലായി രാവിലെ സ്വർണം. പിന്നീട് 3657 ലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവനു 400 രൂപ കുറഞ്ഞ് 81,520 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ താഴ്ച തുടരുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 67.81 ഡോളർ ആയി.
Stock market midday update on 18 September 2025.
Read DhanamOnline in English
Subscribe to Dhanam Magazine