വിപണി ഇന്നു തുടക്കത്തിലേ ദുർബലമായി. അടുത്തയാഴ്ച റിസർവ് ബാങ്ക് റീപോ നിരക്ക് കുറയ്ക്കും എന്നതു പോലുള്ള പോസിറ്റീവ് സ്ട്രോക്കുകളും വിപണിയെ ഉത്സാഹിപ്പിച്ചില്ല. ഒരു മണിക്കൂർ കഴിയുമ്പോൾ മുഖ്യ സൂചികകൾ ഒരു ശതമാനം നഷ്ടത്തിലായി.
ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് കെയർ എന്നിവ ഒഴികെ എല്ലാ മേഖലകളും ഇന്നു താഴ്ചയിലാണ്. സ്മോൾ ക്യാപ് സൂചികകൾ നേരിയ കയറ്റത്തിലാണ്.
ബാങ്ക്, ധനകാര്യ ഓഹരികൾ കൂടുതൽ ദുർബലമായി. ഐടി, ഓട്ടോ, എഫ്എംസിജി, ഓയിൽ - ഗ്യാസ് മേഖലകൾ വലിയ നഷ്ടത്തിലായി.
പ്രവർത്തനലാഭം 75 ശതമാനം വർധിക്കുകയും ലാഭമാർജിൻ ഗണ്യമായി കൂടുകയും ചെയ്ത സാഹചര്യത്തിൽ ബായർ ക്രോപ് സയൻസസ് ഓഹരി 11 ശതമാനം കുതിച്ചു.
മികച്ച മാർജിനും ലാഭവർധനയും ഇന്ത്യാ പെസ്റ്റിസൈഡ്സ് ഓഹരിയെ 12 ശതമാനം ഉയർത്തി.
ആയിരം ഇലക്ട്രിക് ബസുകൾക്ക് ഓർഡർ നൽകിയിട്ട് ഒരു വാഹനം പോലും ഒലെക്ട്രാ ഗ്രീൻടെക് നൽകിയില്ലെന്ന് മഹാരാഷ്ട്ര മന്ത്രി ആരോപിച്ചതിനെ തുടർന്ന് ഓഹരി 14 ശതമാനം ഇടിഞ്ഞു.
നാലാം പാദത്തിൽ എഫ്എസിടി നഷ്ടത്തിൽ നിന്നു ലാഭത്തിലേക്കു മാറിയെങ്കിലും ഓഹരി ഇന്നും നഷ്ടത്തിലായി.
കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി 3.2 ശതമാനത്തോളം ഉയർന്നു. ഗാർഡൻ റീച്ച്, മസഗോൺ ഡോക്ക് എന്നിവ മൂന്നര ശതമാനത്തിലധികം കയറി.
പ്രതിരോധ ഓഹരികൾ ഇന്നു നേട്ടത്തിലാണ്. ഭാരത് ഡൈനമിക്സ് നാലു ശതമാനം കുതിച്ചു. ഹിന്ദുസ്ഥാൻ ഏറനോട്ടിക്സ് രണ്ടും ഭാരത് ഇലക്ട്രോണിക്സ് ഒന്നും ശതമാനം ഉയർന്നു
രൂപ ഇന്നു ദുർബലമായി. ഡോളർ രാവിലെ ആറു പൈസ വർധിച്ച് 85.15 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 85.30 രൂപയിൽ എത്തി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3340 ഡോളറിൽ ആണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 360 രൂപ ഉയർന്ന് 71,960 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം ബാരലിന് 64.54 ഡോളറിലാണ്.
Stock market midday update on 27 may 2025.
Read DhanamOnline in English
Subscribe to Dhanam Magazine