ഇന്ത്യൻ ഓഹരികൾ ഇന്നു മികച്ച മുന്നേറ്റം നടത്തി. കയറ്റത്തിനിടെ ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദം മൂലം ഇടയ്ക്കിടെ സൂചികകൾ ചാഞ്ചാടുകയും ചെയ്യുന്നു.
സെൻസെക്സ് 79,933 വരെ കയറിയ ശേഷം അൽപം താഴ്ന്നു. 24,228 വരെ ഉയർന്ന നിഫ്റ്റിയും അൽപം താഴ്ന്നു നീങ്ങുന്നു.
ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം ഉയർന്നു. ഐടി സൂചിക ഒരു ശതമാനത്തോളം താഴ്ചയിലാണ്.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിനടുത്തു നേട്ടത്തിലാണ്. ഓയിൽ -ഗ്യാസ്, ഹെൽത്ത്കെയർ, കൺസ്യൂമർ ഡ്യൂറബിൾസ്, ഫാർമ, പൊതു മേഖലാ ബാങ്ക് തുടങ്ങിയ മേഖലകൾ നല്ല കുതിപ്പിലായി.
അപ്പോളോ ടയേഴ്സിൻ്റെ നെതർലൻഡ്സിലെ പ്ലാൻ്റ് ടയർ ഉൽപാദനം നിർത്തി. ഉയർന്ന പ്രവർത്തനച്ചെലവാണു കാരണം. അപ്പോളാേ ഓഹരി രണ്ടു ശതമാനം കുറഞ്ഞു.
എസ്എംഎൽ ഇസുസുവിൻ്റെ ഭൂരിപക്ഷം ഓഹരി മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാങ്ങും. 555 കോടി രൂപയ്ക്ക് 59 ശതമാനം ഓഹരി സ്വന്തമാക്കും. ഓഹരി ഒന്നിന് 650 രൂപയ്ക്കാണ് ഇടപാട്. ഇനി ഓപ്പൺ ഓഫർ ഉണ്ടാകും. എസ്എംഎൽ ഓഹരി 10 ശതമാനം താഴ്ന്ന് 1600 രൂപയ്ക്കു താഴെയായി. മഹീന്ദ്ര ഓഹരി ഒന്നര ശതമാനം ഉയർന്നു.
നാലാം പാദത്തിൽ നഷ്ടവും കടവും ഗണ്യമായി കുറച്ച ഇന്ത്യാ സിമൻ്റ്സിൻ്റെ ഓഹരി മൂന്നു ശതമാനം താഴ്ന്നു.
എൽ ആൻഡ് ടി ഫിനാൻസിൻ്റെ ഓഹരി ഏഴു ശതമാനം താഴ്ന്നു. ലാഭം കൂടിയെങ്കിലും റീട്ടെയിൽ വായ്പകൾ കുറഞ്ഞതാണു കാരണം.
റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ലാഭവർധനയും പുതിയ ബിസിനസുകളിലേക്കുള്ള ചുവടുവയ്പും ഓഹരിയെ മൂന്നു ശതമാനത്തോളം ഉയർത്തി. പല വിദേശ ബ്രോക്കറേജുകളും റിലയൻസ് ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി.
മികച്ച റിസൽട്ടിനെ തുടർന്ന് ആർബിഎൽ ബാങ്ക് ഓഹരി ആറു ശതമാനം ഉയർന്നു.
ബിസിനസ് വരുമാനം കൂടിയെങ്കിലും നഷ്ടത്തിൽ നിന്നു മാറാൻ കഴിയാത്ത തേജസ് നെറ്റ് വർക്സ് ഓഹരി എട്ടര ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു രാവിലെ നേട്ടത്തിലായി. ഡോളർ 14 പൈസ കുറഞ്ഞ് 85.31 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 85.39 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3292 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയായി.
ക്രൂഡ് ഓയിൽ വില അൽപം കയറി. ബ്രെൻ്റ് ഇനം ബാരലിന് 67.07 ഡോളറിൽ എത്തി. പിന്നീട് 66.92 ലേക്കു താഴ്ന്നു.
Stock market midday update on 28 april 2025.
Read DhanamOnline in English
Subscribe to Dhanam Magazine