നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി ഇന്നു രാവിലെ മികച്ച മുന്നേറ്റം നടത്തി. സെൻസെക്സ് 82,503 ഉം നിഫ്റ്റി 25,372 ഉ വരെ കയറി. പിന്നീട് ഗണ്യമായി താഴ്ന്നു വ്യാപാരം നടത്തുന്നു.
സ്‌മോൾ ക്യാപ് സൂചിക 1.5 ശതമാനവും മിഡ് ക്യാപ് സൂചിക 0.80 ശതമാനവും ഉയർന്നിട്ട് അൽപം താഴ്ന്നു. ഓട്ടോ, എഫ്എംസിജി, ഫാർമ, ഹെൽത്ത് കെയർ ഓഹരികൾ ഇന്നു താഴ്ചയിലാണ്. ഓയിൽ - ഗ്യാസ് സൂചിക 2.6 ശതമാനം വരെ കുതിച്ചു.
മികച്ച റിസൽട്ടിൻ്റെ ബലത്തിൽ മഹീന്ദ്ര ലോജിസ്റ്റിക്സ് 14 ശതമാനം കുതിച്ചു. ഗോപാൽ സ്‌നാക്സും മെട്രോ ബ്രാൻഡ്സും എട്ടു ശതമാനത്തിലധികം ഉയർന്നു. ബിക്കാജി ഫുഡ്‌സ് അഞ്ചു ശതമാനം ഉയർന്നു. മോട്ടിലാൽ ഓസ്വാൾ ഏഴു ശതമാനം കയറി.
ഇന്നു റിസൽട്ട് വരാനിരിക്കെ മാരുതി സുസുകി മൂന്നു ശതമാനത്തോളം താഴ്ന്നു.
വേദാന്ത ലിമിറ്റഡ് ഗ്രൂപ്പ് കമ്പനിയായ ഹിന്ദുസ്ഥാൻ സിങ്കിൻ്റെ 1.7 ശതമാനം ഓഹരി വിൽക്കുന്നു. ഇതേ തുടർന്നു ഹിന്ദുസ്ഥാൻ സിങ്ക് രണ്ടു ശതമാനം താഴ്ചയിലായി. വേദാന്ത മൂന്നു ശതമാനം ഉയർന്നു.
എച്ച്എസ്ബിസി റേറ്റിംഗ് താഴ്ത്തിയതിനെ തുടർന്ന് ഏഷ്യൻ പെയിൻ്റ്സ് ആറു ശതമാനം ഇടിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ കുതിപ്പ് നടത്തിയ കിറ്റെക്സ് ഗാർമെൻ്റ്സ് ഇന്നുരാവിലെ അഞ്ചു ശതമാനം കയറി 189 രൂപയിൽ എത്തി.
ലോക വിപണിയിൽ ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 67 ഡോളർ കടന്ന സാഹചര്യത്തിൽ ഒഎൻജിസി ആറും ഓയിൽ ഇന്ത്യ പത്തും ശതമാനം ഉയർന്നു.
രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 11 പൈസ കുറഞ്ഞ് 91.61 രൂപയിൽ ഓപ്പൺ ചെയ്തു പിന്നീട് 91.58 രൂപയിലേക്കു താഴ്ന്നു. പിന്നീട് 91.64 രൂപയിലേക്കു കയറി. ഡോളർ സൂചിക താഴ്‌ന്ന് 96.05 ലാണ്. സൂചിക ഇടിഞ്ഞതാണ് ഈ ദിവസങ്ങളിൽ രൂപയെ സഹായിച്ചത്.
സ്വർണം കടിഞ്ഞാൺ പൊട്ടിച്ചു പായുകയാണ്. രാവിലെ 1.25 ശതമാനം കുതിച്ച് ഔൺസിന് 5248.40 ഡോളർ വരെ എത്തി. പിന്നീട് 5235 ലേക്കു താഴ്‌ന്നു.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 2360 രൂപ ഉയർന്ന് 1,21,120 രൂപ എന്ന റെക്കോർഡ് കുറിച്ചു.
എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിനു രാവിലെ 1,62,429 രൂപ വരെ ഉയർന്നു.
വെള്ളി ലോകവിപണിയിൽ ഔൺസിന് 115 ഡോളറിലാണ്. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 3,77,655 രൂപ വരെ കയറി റെക്കോർഡ് തിരുത്തി.
ക്രൂഡ് ഓയിൽ വീണ്ടും ഉയർന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 67.96 ഡോളറിൽ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine