Image Created with Meta AI 
Markets

വിൽപന സമ്മർദം: വിപണിയിൽ ചാഞ്ചാട്ടം; റിയൽറ്റി, ബാങ്ക്, ധനകാര്യ, ഐ.ടി ഓഹരികള്‍ ഇടിവില്‍, റിലയൻസ് ഇൻഡസ്ട്രീസ് നേട്ടത്തില്‍

രൂപ ഇന്നു കൂടുതൽ ദുർബലമായി. ഡോളർ 10 പൈസ കൂടി 89.41 രൂപയിൽ ഓപ്പൺ ചെയ്തു

T C Mathew

വിപണിയിൽ വിൽപന സമ്മർദം തുടർന്നെങ്കിലും മുന്നോട്ടു കയറി മുഖ്യ സൂചികകൾ. തുടക്കം മുതൽ വിപണി ചാഞ്ചാട്ടത്തിലായിരുന്നു.

ചാഞ്ചാട്ടങ്ങൾക്കിടെ സെൻസെക്സ് 85,927 വരെയും നിഫ്റ്റി 26,267.80 വരെയും ഉയർന്നു. പിന്നീടു താഴ്ന്നു. തുടക്കത്തിൽ താഴ്ന്നു നീങ്ങിയ മിഡ്ക്യാപ്, സ്മാേൾ ക്യാപ് സൂചികകൾ നേട്ടത്തിലേക്കു മാറിയെങ്കിലും വീണ്ടും നഷ്ടത്തിലായി. റിയൽറ്റി, ഓയിൽ, ബാങ്ക്, ധനകാര്യ, മീഡിയ ഒഴികെയുള്ള മേഖലകൾ രാവിലെ നേട്ടത്തിലായി.

ഇന്ത്യ ഉൾപ്പെടെ എല്ലാ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം അനിശ്ചിതകാലത്തേക്ക് വിലക്കുകയാണെന്ന് യു എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞത് ഐടി കമ്പനികളെ താഴ്ത്തി.

പ്രകൃതിവാതകം പെെപ്പിലൂടെ കടത്തുന്നതിനുള്ള നിരക്ക് പ്രതീക്ഷയിലും കുറഞ്ഞ തോതിൽ മാത്രം വർധിപ്പിച്ചതു ഗെയിൽ ഓഹരിയെ വലിച്ചു താഴ്ത്തി. ഇപ്പോഴത്തേത് ഇടക്കാല വർധനയാണെന്നു ഗെയിൽ പറഞ്ഞു. ഗെയിൽ ഓഹരി ആറു ശതമാനം താഴ്ച്ചയിലായി.

ദേശീയപാത നിർമാണത്തിലെ അപകടത്തെ തുടർന്ന് ഒരു മാസത്തേക്കു ടെൻഡർ വിലക്ക് ലഭിച്ച അശോക ബിൽഡ്കോൺ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.

റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി രാവിലെ ഉയർന്ന് 1580 രൂപയിൽ എത്തി റെക്കോർഡ് കുറിച്ചു. പിന്നീടു ചാഞ്ചാടി. വിദേശ പങ്കാളികളോടു ചേർന്ന് 1100 കോടി ഡോളർ (ഒരു ലക്ഷം കോടി രൂപ) മുടക്കി ആന്ധ്രപ്രദേശിൽ ഒരു ജിഗാവാട്ടിൻ്റെ നിർമിതബുദ്ധി ഡാറ്റാ സെൻ്റർ സ്ഥാപിക്കാൻ റിലയൻസ് തീരുമാനിച്ചിട്ടുണ്ട്.

ഗുജറാത്തിലെ ഒരു കമ്പനിയിൽ നിന്നു 100 കോടി രൂപയുടെ കരാർ ലഭിച്ച റെഫെക്സ് ഇൻഡസ്ട്രീസ് 12 ശതമാനം കുതിച്ചു. ഈ വർഷം 33 ശതമാനം ഇടിഞ്ഞതാണു കമ്പനി.

രൂപ ഇന്നു കൂടുതൽ ദുർബലമായി. ഡോളർ 10 പൈസ കൂടി 89.41 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 89.46 രൂപ വരെ കയറി. ഡോളർ സൂചിക 99.62 ലേക്കു കയറിയതും ഇന്ത്യയുടെ കറൻ്റ് അക്കൗണ്ട് കമ്മി വർധിക്കും എന്ന വിലയിരുത്തലും രൂപയുടെ താഴ്ചയ്ക്കു പിന്നിൽ ഉണ്ട്. രൂപയെ ഉയർത്തി നിർത്താൻ റിസർവ് ബാങ്ക് നടത്തുന്ന ശ്രമങ്ങൾ കുറയ്ക്കണം എന്ന് ഈയിടെ ഇന്ത്യ സന്ദർശിച്ച ഐഎംഎഫ് സംഘം അഭിപ്രായപ്പെട്ടിരുന്നു.

ലോകവിപണിയിൽ സ്വർണം ഇന്നു രാവിലെ വലിയ കുതിപ്പ് നടത്തി. വ്യാപാരത്തിൻ്റെ തുടക്കത്തിൽ തന്നെ മുക്കാൽ ശതമാനം ഉയർന്ന് ഔൺസിന് 4189.30 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 520 രൂപ വർധിച്ച് 94,200 രൂപയായി.

രാജ്യാന്തര വിപണിയിൽ വെള്ളി ഔൺസ് 54.25 ഡോളറിൽ എത്തി റെക്കോർഡ് കുറിച്ചു.

ക്രൂഡ് ഓയിൽ വില കയറുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 63.57 ഡോളറിലേക്ക് ഉയർന്നു.

Stock market midday update on 28 november 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT