വിപണി ചാഞ്ചാട്ടത്തിലായി. രാവിലെ നേരിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയിട്ടു കൂടുതൽ താഴാേട്ടു നീങ്ങിയ സൂചികകൾ പിന്നീടു നേട്ടത്തിലേക്കു മാറി. വീണ്ടും ചാഞ്ചാട്ടം തുടർന്നു.
നിഫ്റ്റി രാവിലെ ആദ്യ മണിക്കൂറിൽ 25,645 നും 25,761 നുമിടയിൽ കയറിയിറങ്ങി. സെൻസെക്സ് 83,609 നും 84,006 നുമിടയിൽ നീങ്ങി.
വിശാലവിപണി കൂടുതൽ മെച്ചപ്പെട്ടു. മിഡ് ക്യാപ് 100 സൂചിക 0.40 ശതമാനവും സ്മോൾ ക്യാപ് 100 സൂചിക 0.78 ശതമാനവും ഉയർന്നു.
ഐടി, കൺസ്യൂമർ ഡ്യുറബിൾസ്, എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും രാവിലെ കയറ്റത്തിലായി. റിയൽറ്റി, പൊതുമേഖലാ ബാങ്ക്, ഓയിൽ - ഗ്യാസ്, ഫാർമ, ഹെൽത്ത് കെയർ, ഫാർമ, ധനകാര്യ മേഖലകൾ മുന്നേറ്റം നയിച്ചു.
ഗ്രാേസ് റിഫൈനിംഗ് മാർജിനും ലാഭ മാർജിനും ഗണ്യമായി ഉയർത്തിയ ബിപിസിഎൽ ഓഹരി നാലു ശതമാനം കുതിച്ചു. പിന്നീടു നേട്ടം കുറഞ്ഞു.
ലാഭമാർജിൻ ഇരട്ടിപ്പിച്ച ആർആർ കേബിൾ ഓഹരി രാവിലെ ഏഴു ശതമാനം ഉയർന്നു.
ആദായനികുതി വകുപ്പിൽ നിന്ന് 1986 കോടി രൂപയുടെ നികുതി നോട്ടീസ് ലഭിച്ച ഹിന്ദുസ്ഥാൻ യൂണിലീവറിൻ്റെ ഓഹരി മൂന്നു ശതമാനം ഇടിഞ്ഞു.
മുംബൈ മെട്രോയുടെ വലിയ നിർമാണ കരാർ ലഭിച്ച ടിറ്റാഗഢ് റെയിൽ ഓഹരി നാലു ശതമാനം ഉയർന്നു.
ലാഭവും ലാഭമാർജിനും കുറഞ്ഞ അർബൻ കമ്പനിയുടെ ഓഹരി ആറു ശതമാനം ഇടിഞ്ഞു.
പ്രതീക്ഷയിലും മികച്ച രണ്ടാം പാദ റിസൽട്ടിനെ തുടർന്ന് ബാങ്ക് ഓഫ് ബറോഡ അഞ്ചു ശതമാനം ഉയർന്നു.
മികച്ച ഒക്ടോബർ വിൽപന കണക്ക് ഉണ്ടായിട്ടും മാരുതി സുസുകി മൂന്നു ശതമാനം ഇടിഞ്ഞു. ഒക്ടോബറിൽ മാരുതിയുടേതു റെക്കോർഡ് വിൽപനയാണ്.
മികച്ച ലാഭവർധനയെ തുടർന്ന് എൽ ജി ബാലകൃഷ്ണൻ ഓഹരി 14 ശതമാനം കുതിച്ചു. വിറ്റുവരവ് 19 ശതമാനം കൂടിയപ്പോൾ കമ്പനിയുടെ ലാഭം 20.74 ശതമാനം കുതിച്ചു.
ശ്രീറാം ഫിനാൻസിൻ്റെ മികച്ച റിസൽട്ടിനെ തുടർന്ന് ഓഹരി അഞ്ചര ശതമാനം ഉയർന്നു.
ലാഭമാർജിൻ കുറയുകയും അറ്റാദായം 21 ശതമാനം ഇടിയുകയും ചെയ്ത ബാലകൃഷ്ണ ഇൻഡസ്ട്രീസിൻ്റെ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
സെപ്റ്റംബർ പാദത്തിൽ ലാഭവും ലാഭമാർജിനും ഗണമായി ഉയർത്തിയ ഇൻ്റലക്റ്റ് ഡിസൈൻ അരീന ഓഹരി ഇന്നും ഏഴു ശതമാനം കയറി. വെള്ളിയാഴ്ചയും ഓഹരി ഏഴു ശതമാനം കുതിച്ചതാണ്.
നവീകരണത്തിനു കേന്ദ്രം 4000 കോടി രൂപ നൽകുന്നതും 17,000 കോടി രൂപയുടെ കരാർ ലഭിച്ചതും ഡ്രെഡ്ജിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയെ 19 ശതമാനം ഉയർത്തി.
രണ്ടാം പാദ റിസൽട്ട് അനാലിസ്റ്റ് പ്രതീക്ഷയ്ക്ക് ഒപ്പം വന്നതിനെ തുടർന്ന് ഗോദ്റെജ് കൺസ്യൂമർ ഓഹരിയെ അഞ്ചു ശതമാനം കയറ്റി.
രൂപ ഇന്നു രാവിലെ മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളർ 88.77 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 88.79 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ രാവിലത്തെ ഇടിവിനു ശേഷം കുതിച്ചു കയറി ഔൺസിനു 4013 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 120 രൂപ വർധിച്ച് 90,320 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 65.04 ഡോളർ ആയി.
Stock market midday update on 3 november 2025.
Read DhanamOnline in English
Subscribe to Dhanam Magazine