Image Created with Meta AI 
Markets

കയറ്റം കഴിഞ്ഞു ചാഞ്ചാട്ടം; എറ്റേണൽ, ടിബിഒ ടെക്, മാംഗനീസ് ഓർ ഇന്ത്യ നേട്ടത്തില്‍, ഇൻഡസ് ടവേഴ്സ് ഇടിവില്‍

ഐ.ടി യാണ് ഇന്നു താഴ്ചയിലുള്ള പ്രധാന മേഖല

T C Mathew

ഇന്ത്യൻ വിപണി ഇന്നു ചാഞ്ചാട്ടത്തിലായി. രാവിലെ അൽപം ഉയർന്നു വ്യാപാരം തുടങ്ങിയിട്ടു താഴ്ന്നു. പിന്നീടു പലതവണ നേട്ടത്തിലായെങ്കിലും താഴ്ചയിലേക്കു തിരിച്ചു മാറി ചാഞ്ചാട്ടം തുടർന്നു. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പാേൾ വിപണി കയറ്റത്തിലേക്കു മാറിയതായ പ്രതീതി ജനിപ്പിച്ചു. പക്ഷേ താമസിയാതെ നേട്ടം കുറഞ്ഞുവന്നു.

രാവിലെ നിഫ്റ്റി 24,630.70 വരെയും സെൻസെക്സ് 80,317.62 വരെയും ഉയർന്നിട്ടാണ് ചാഞ്ചാട്ടത്തിലേക്കു മാറിയത്.

മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ തുടക്കം മുതൽ മുന്നേറ്റത്തിലാണ്. മിഡ് ക്യാപ് 100 സൂചിക 0.45 ഉം സ്മോൾ ക്യാപ് 100 സൂചിക 0.70 ഉം ശതമാനം വരെ ഉയർന്നു. ബാങ്ക് നിഫ്റ്റി 0.22 ശതമാനം കയറി.

ഐടി യാണ് ഇന്നു താഴ്ചയിലുള്ള പ്രധാന മേഖല. മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ, ഓയിൽ - ഗ്യാസ്, റിയൽറ്റി, കൺസ്യൂമർ ഡ്യൂറബിൾസ് തുടങ്ങിയവ നല്ല നേട്ടത്തിലാണ്.

ഫുഡ് ഡെലിവറി കമ്പനി സൊമാറ്റോ പ്ലാറ്റ് ഫോം ചാർജ് 20 ശതമാനം വർധിപ്പിച്ചതിനെ തുടർന്ന് മാതൃകമ്പനി എറ്റേണൽ രണ്ടു ശതമാനത്തോളം ഉയർന്നു. ഫുഡ് ഡെലിവറിയിൽ തന്നെയുള്ള സ്വിഗ്ഗിയും രണ്ടു ശതമാനം കയറി.

അമേരിക്കയിലെ ക്ലാസിക് വെക്കേഷൻസ് കമ്പനിയെ വാങ്ങിയ ടിബിഒ ടെക് ഓഹരി 15 ശതമാനം കുതിച്ചു. ലക്ഷ്വറി ട്രാവൽ സേവനങ്ങൾ നടത്തുന്ന ടിബിഒ ഗുരുഗ്രാം ആസ്ഥാനമായാണു പ്രവർത്തിക്കുന്നത്.

ഓഗസ്റ്റിലെ ഉൽപാദനം 17 ശതമാനവും വിൽപന 25 ശതമാനവും വർധിപ്പിച്ച മാംഗനീസ് ഓർ ഇന്ത്യ (എംഒഐഎൽ) ഓഹരി എട്ടു ശതമാനം കുതിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിമാസ പ്രകടനമാണിത്.

ആഫ്രിക്കയിലേക്കു ബിസിനസ് വ്യാപിപ്പിക്കും എന്ന പ്രഖ്യാപനത്തെ തുടർന്ന് ഇൻഡസ് ടവേഴ്സ് ഓഹരി നാലു ശതമാനം ഇടിഞ്ഞു.

രൂപ ഇന്ന് ചെറിയ നേട്ടത്തിൽ ഓപ്പൺ ചെയ്തു. ഡോളർ മൂന്നു പൈസ താഴ്ന്ന് 88.13 രൂപയിൽ വ്യാപാരം തുടങ്ങി. പിന്നീട് 88.02 രൂപയിലേക്കു ഡോളർ താഴ്ന്നു.

സ്വർണം ലോക വിപണിയിൽ രാവിലത്തെ ഉയർച്ചയ്ക്കു ശേഷം അൽപം താഴ്ന്നു. പിന്നീട് ഔൺസിനു 3533 ഡോളറിലേക്കു കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം 640 രൂപ വർധിച്ച് 78,440 രൂപ എന്ന റെക്കോർഡിൽ ആയി.

ക്രൂഡ് ഓയിൽ രാവിലെ താഴുകയാണ്. ബ്രെൻ്റ് ഇനം രാവിലെ 21 സെൻ്റ് കുറഞ്ഞു ബാരലിന് 68.93 ഡോളറിൽ എത്തി.

Stock market midday update on 3 September 2025.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT