വിപണി രാവിലെ ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങി കുറച്ചു സമയം താഴോട്ടു നീങ്ങി. നിഫ്റ്റി 25,822 ഉം സെൻസെക്സ് 84,258 ഉം വരെ താഴ്ന്ന ശേഷം കയറ്റത്തിലേക്ക് മാറി. വ്യാപാരം ഒരു മണിക്കൂർ പിന്നിടും മുൻപ് സെൻസെക്സ് 84,712 ഉം നിഫ്റ്റി 25,953.75 ഉം വരെ ഉയർന്നു. പിന്നീട് അൽപം താഴ്ന്നു.
മെറ്റൽ, ഫാർമ, ഹെൽത്ത് കെയർ, മീഡിയ എന്നിവ ഒഴികെ എല്ലാ മേഖലകളും കയറ്റത്തിലാണ്. പൊതുമേഖലാ ബാങ്ക്, റിയൽറ്റി, ഓട്ടോ, എഫ്എംസിജി എന്നിവ മുന്നേറ്റത്തിനു നേതൃത്വം നൽകി.
മികച്ച റിസൽട്ടിനെ തുടർന്നു നവീൻ ഫ്ലോറിൻ 14 ശതമാനം കയറി.
എല്ലാ തലങ്ങളിലും ദൗർബല്യം കാണിക്കുന്ന റിസൽട്ടിനെ തുടർന്ന് ബന്ധൻ ബാങ്ക് ഏഴു ശതമാനം ഇടിഞ്ഞു.
ടിഡി പവർ, ഐടിസി, ജില്ലറ്റ് ഇന്ത്യ, സ്വിഗ്ഗി, യുനൈറ്റഡ് സ്പിരിറ്റ്സ്, ഐഎഫ്ബി തുടങ്ങിയവ മികച്ച റിസൽട്ടിനെ തുടർന്നു മുന്നേറ്റം കാണിച്ചു. ടിഡി പവർ 12 ഉം യുനൈറ്റഡ് സ്പിരിറ്റ്സ് എട്ടും ശതമാനം ഉയർന്നു.
ലാഭം കുത്തനേ ഇടിഞ്ഞ ദുർബലമായ രണ്ടാം പാദ റിസൽട്ടിനെ തുടർന്നു മണപ്പുറം ഫിനാൻസ് നാലു ശതമാനം താഴ്ന്നു. പിന്നീടു നഷ്ടം ഗണ്യമായി കുറച്ചു. കമ്പനിയുടെ മൈക്രോ ഫിനാൻസ് ഉപകമ്പനി ആശീർവാദിൻ്റെ ആസ്തി ഗണ്യമായി കുറഞ്ഞു.
മൂന്നാം പാദ റിസൽട്ട് അപ്രതീക്ഷിത ക്ഷീണം കാണിച്ചതിനെ തുടർന്ന് മോട്ടിലാൽ ഓസ്വാൾ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു ചെറിയ നേട്ടത്തോടെയാണു വ്യാപാര ആരംഭിച്ചത്. ഡോളർ 11 പൈസ കുറഞ്ഞ് 88.59 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 88.69 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ രാവിലെ ഇടിവിലാണ്. രാവിലെ സ്വർണം ഔൺസിനു 4000 ഡോളറിനു താഴെ എത്തിയ ശേഷം ചാഞ്ചാട്ടമായി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 880 രൂപ കൂടി 89,960 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ രാവിലെ താഴ്ചയിലാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 64.56 ഡോളർ ആയി.
Stock market midday update on 31 october 2025.
Read DhanamOnline in English
Subscribe to Dhanam Magazine